Friday, September 6, 2013

ഹരിതനിയമങ്ങൾ കടലിലേക്കിറങ്ങുമ്പോൾ

 
 
 
 
       ഗുജറാത്തിലെ കച്ച് ഉൾക്കടലിന്റെ തെക്കേ കരയിലാണ് ജാം നഗർ.  പുരാതനകാലം മുതലേ ഇന്ത്യയിലെങ്ങും അറിയപ്പെടുന്ന നഗരം.  ജാം നഗറിന്ന് നേരെ എതിരിൽ ഉൾക്കടലിന്റെ വടക്കേ കരയിലാണ് മുണ്ഡ്ര എന്ന സ്ഥലം
        ഇയ്യിടെയായി മുണ്ഡ്രയും ഇന്ത്യയെങ്ങും അറിയപ്പെടുന്ന പട്ടണമായിക്കഴിഞ്ഞിരിക്കുന്നു.  കച്ച് ഉൾക്കടൽ ഗുജറാത്തിലെ കച്ച്- കത്തിയവാർ പ്രദേശങ്ങളെ  വേർതിരിക്കുന്നു. ഈ ഉൾക്കടലിന് ഒരു വിശേഷമുണ്ട്ദിവസേനയുള്ള വേലിയേറ്റത്തിലും വേലിയിറക്കത്തിലും കടൽ അതിന്റെ  ഏറ്റിറക്കങ്ങളുടെ പാരമ്യം നിലനിർത്തുന്നു.   അതുകൊണ്ടുതന്നെ ഒരു ബ്രിട്ടിഷ്ക്കമ്പനി ഇവിടെ തിരമാലയിൽ നിന്ന് 100 മെഗവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഒരു പദ്ധതിക്ക് അംഗീകാരം നേടിയിരുന്നു. ഈ ഉൾക്കടൽമുഖത്തു കൂടി സഹസ്രാബ്ദങ്ങൾക്കു മുമ്പേ കച്ചവടനൗകകൾ അറേബിയൻ സുഗന്ധങ്ങളും റോമൻ സ്വർണ്ണനാണയങ്ങളുമായി ഇന്ത്യയിലേക്ക് കടന്നുവന്നിരുന്നു.   പട്ടും കൈത്തറിത്തുണികളും വജ്രങ്ങളുമായി അവ മടങ്ങിപ്പോയിരുന്നത് കച്ച് തീരങ്ങളിലെ നിത്യക്കാഴ്ച്ചകളുമായിരുന്നിരിക്കണം.
മുണ്ഡ്രയിൽ ഇന്നൊരു തുറമുഖമുണ്ട്.  1994 -ൽ നിർമ്മാണാനുമതി ലഭിച്ച് അത് 2001 ആയപ്പോഴേക്ക് പ്രവർത്തനം തുടങ്ങി.   ഏഴുവർഷം കൊണ്ടാണ് അത് സംഭവിച്ചത്.  അതിനുപുറകിലെ നിശ്ചയദാർഢ്യവും പ്രാരംഭപ്രവർത്തനങ്ങളിൽ കാണിച്ച  ചുറുചുറുക്കും അന്യാദൃശമായിരുന്നിരിക്കും.  കേരളത്തിൽ ഇതുപോലത്തെ പ്രവൃത്തികളിൽ കാണാറുള്ള കാലതാമസം നമുക്കറിയാമല്ലോ.  പാനമാക്സ് വിഭാഗത്തിലെ  കൂറ്റൻ കപ്പലുകൾക്കും സൂപ്പർ പാനമാക്സ് കപ്പലുകൾക്കും ഇവിടെ അടുക്കാനാകും.  ഏതുതരം ചരക്കും തുറമുഖത്തിറക്കുകയും അവിടെനിന്ന് കയറ്റുകയും ചെയ്യാം. തുറമുഖത്തുനിന്ന് ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും അടുത്ത സ്റ്റേഷനായ ആദിപൂരിലേക്ക് തുറമുഖത്തിന്റെ വകയായിത്തന്നെ 117 കി.മീ. നീളമുള്ള തീവണ്ടിപ്പാതയും അതിലൂടെ  തീവണ്ടികൾ വലിച്ചുനീക്കാൻ  സ്വന്തമായി അഞ്ച് എഞ്ചിനുകളുമുണ്ട്.   മുംബൈ തുറമുഖത്തിന് വെല്ലുവിളിയുയർത്താൻ പോരുന്നതാണത്രെ  മുണ്ഡ്ര തുറമുഖം.   മുംബൈയേക്കാൾ വടക്കേ ഇന്ത്യയിലേക്ക് മുണ്ഡ്ര ഗതാഗതസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.  തുറമുഖത്തിനോട് ചേർന്ന് ഒരു ഒരു സ്പെഷ്യൽ എക്കണോമിക് സോണും ഉണ്ട്.  അവിടെനിന്ന് ഏതാണ്ട് 15 കി.മീ. പടിഞ്ഞാറായി ഇതേ തുറമുഖത്തിന്റെ നിയന്ത്രണത്തിൽ കൽക്കരി ഇറക്കാൻ പാകത്തിൽ മറ്റൊരു തുറയും കൂടി ശരിയാക്കിക്കഴിഞ്ഞിട്ടുണ്ട്.  ഗുജറാത്തിൽ വരാൻ പോകുന്ന രണ്ട് പടുകൂറ്റൻ തെർമൽ പവർ സ്റ്റേഷനുകൾക്ക് വേണ്ട കൽക്കരി ഇൻഡോനേഷ്യയിൽ നിന്നും ആസ്ത്രേലിയയിൽ നിന്നുമായി ഇറക്കുമതിചെയ്യാനാണ് ഇത്.
കേൾക്കുമ്പോൾ  ഇന്ത്യാഗവണ്മെന്റിനെ അഭിനന്ദിക്കാൻ തോന്നുന്നുണ്ടോ?  നമ്മുടെ തുറമുഖവകുപ്പ് ഇത്രക്കൊക്കെ ചെയ്യുന്നുണ്ടെന്ന് അത്ഭുതപ്പെടുന്നുണ്ടോ? പക്ഷേ  ഇതൊക്കെ ഒരു സ്വകാര്യസംരഭകന്റേതാണ്.   ഈ തുറമുഖവും മറ്റ് അനുബന്ധസ്ഥാപനങ്ങളുമെല്ലാം സ്വകാര്യമേഖലയിലാണ്. 
ഈ സ്വകാര്യസംരംഭകൻ ഇയ്യിടെ വ്യാവസായികവാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു.  കാര്യമെന്തെന്നാണെങ്കിൽ ഒരു പിഴയൊടുക്കൽ പ്രശ്നം.  200 കോടി രൂപയാണ് കക്ഷി  പിഴയടക്കേണ്ടി വരുന്നത്.  പിഴ ചുമത്തിയിരിക്കുന്നത് വനംപരിസ്ഥിതി മന്ത്രാലയം.  ഹരിതനിയമങ്ങൾ ലംഘിച്ചതിനാണ് പിഴ.  ഈ തുകയത്രയും പദ്ധതിപ്രദേശത്ത് പ്രകൃതിക്ക് വരുത്തിവച്ച നാശങ്ങൾ ശരിയാക്കിയെടുക്കാൻ വനിയോഗിക്കപ്പെടുകയും വേണം.
ദൽഹിയിലെ സെന്റർ ഫൊർ സയൻസ് ആൻഡ് എൻവയോണ്മെന്റ് മേധാവി സുനിതാ നാരായണന്റെ നേതൃത്വത്തിൽ പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച ഒരു കമ്മറ്റിയുടെ  റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഈ പിഴ വന്നുപെട്ടത്.   ഇന്ത്യയിലെ ഉയർന്നുപൊങ്ങിവരുന്ന കോർപൊറേറ്റ് ശൃംഖല.  1998-ൽ മാത്രം കയറ്റിറക്കുമതി രംഗത്ത് കാൽ വെച്ചു കയറിവന്ന അഡാനി ഗ്രൂപ്പ് ഇന്ന്  പതിനായിരക്കണക്കിനു കോടി രൂപ ആസ്തിയുള്ള ഒരു കമ്പനിയാണ്.   മുണ്ഡ്രയിൽ പ്രവർത്തനം കേന്ദ്രീകരിക്കുമ്പോൾ അതിനടുത്തുതന്നെ കൂറ്റൻ ഊർജ്ജനിർമ്മാണശാലകളും അവരുടെതായി ഉയർന്നുവരുന്നു.  ഇന്ത്യയിലെ ഏറ്റവും വലിയ-40 മെഗവാട്ട്- സൗരോർജ്ജനിലയം അഡാനിയുടേതാണ്.  ആസ്ത്രേലിയയിലും ഇന്തോനെഷ്യയിലും  അവർ കൽക്കരിപ്പാടം വാങ്ങിവച്ചിട്ടുണ്ട്.   അവിടെയൊക്കെ കൽക്കരി കുഴിച്ചെടുക്കാനുള്ള ആധുനികസൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമം നടക്കുന്നു.  അത് കയറ്റുമതി ചെയ്യാൻ ആസ്ത്രേലിയൻ തീരത്ത് ഒരു തുറമുഖവും അവർ പണിയുന്നു.
അങ്ങിനെയൊക്കെയാണെങ്കിലും ഇന്ത്യയിൽ അവർക്ക് പിഴ വിധിച്ചതിന്നുപിന്നിലെ കാരണമെന്താണ്?
പരിസ്ഥിതിമലിനീകരണം തന്നെയാണ്  അവരുടെ പേരിലുള്ള കുറ്റം.  കൂട്ടത്തിൽ അഡാനിമാർ മുണ്ഡ്രയിൽത്തന്നെ പഴയ കപ്പലുകൾ പൊളിച്ചെടുക്കുന്ന ഒരു ശാലക്കുകൂടി അനുമതി ചോദിച്ചിട്ടുണ്ട്.  അതിന് അനുമതി കൊടുക്കരുതെന്നാണ് തദ്ദേശവാസികൾ പറയുന്നത്.
മുണ്ഡ്രയുടെ പരിസരം പരിസ്ഥിതി വൈവിദ്ധ്യം നിറഞ്ഞതാണ്.  കണ്ടൽക്കാടുകൾ നിറഞ്ഞതീരം.  അതിനപ്പുറം മണൽക്കുന്നുകൾ.  അതിനുപുറകിൽ വിശാലമായ മൈതാനങ്ങൾ.  മനുഷ്യരേക്കാൾ വളർത്തുമൃഗങ്ങളുള്ള ഇന്ത്യയിലെ ഏക താലൂക്ക്.   തീരത്തെ മത്സ്യത്തൊഴിലാളികൾക്ക് അവരുടെ നിത്യനിദാനങ്ങൾ ഉറപ്പാക്കുന്നത് ഈ കണ്ടൽക്കാടുകളാണ്.  അവിടെയാണ് മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നത്.   പ്രദേശത്തെ ജലലഭ്യതയും അത് ഉറപ്പാക്കുന്നു.  ഗുജറാത്തിൽ എറ്റവും സ്വാദിഷ്ഠമായ കുടിവെള്ളം  കിട്ടുന്ന സ്ഥലങ്ങളാണ് ഇവിടെയുള്ളത്.   കണ്ടൽക്കാടുകൾ നഷ്ടപ്പെടുന്നതുകൊണ്ട് പ്രദേശത്തെ മണ്ണടരുകളിൽ ഓരുവെള്ളം കയറാൻ തുടങ്ങിയിട്ടുണ്ട്.  സുനാമിയോ കൊടുംകാറ്റോ വരുമ്പോൾ  കണ്ടലുകളാണ് സ്വഭാവികപ്രതിരോധം നൽകുന്നത്.  അവയൊക്കെ കമ്പനി വ്യാപകമായി നശിപ്പിക്കുകയാണ്.   ഉൾക്കടലിൽ നിന്ന് കരയിലേക്കു കയറിക്കിടക്കുന്ന വീതി കുറഞ്ഞ ധാരാളം നീർത്തടങ്ങൾ (Creeks) ഇവിടെ ഉണ്ട്.  ഇവയിൽ മത്സ്യലഭ്യത ധാരാളമാണ്.    അതുപോലെ  കടലിലേക്ക് വള്ളങ്ങളിറക്കാനുള്ള സുരക്ഷിതമാർഗ്ഗങ്ങളുമാണ് അവ.    ഈ ക്രീക്കുകളും  കമ്പനി അനുമതിയില്ലാതെ നികത്തിയെടുക്കുന്നു.  ഇതും പരിസ്ഥിതിപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.  കൊയല വാഡി, നവിനദ്, ധജ വാഡി, ഭാരദി മാത, സോനാപർ വാഡി, തുടങ്ങിയ അനവധി നീർത്തടങ്ങൾ  മുണ്ഡ്ര പോർട്ട് എസ് ഇ. ഇസഡ് (MPSEZ) നികത്തിക്കഴിഞ്ഞു. 
കരപ്പുറത്തുള്ള  മണൽക്കുന്നുകളിൽ വളർത്തു മൃഗങ്ങൾക്കാവശ്യമായ തീറ്റപ്പുല്ലുകൾ ധാരാളം ലഭ്യമാകുന്നുണ്ട്.  വർഷത്തിൽ ഏഴെട്ടുമാസത്തേക്ക് കാലികൾക്കാവശ്യമായ ഭക്ഷണം ഇവിടെ നിന്നാണ് കിട്ടിക്കൊണ്ടിരുന്നത്.   പക്ഷേ പരിസരത്തിലെ മിക്കവാറും മണൽക്കുന്നുകളൊക്കെ കമ്പനി അപ്രത്യക്ഷമാക്കിക്കളഞ്ഞു.  ഇത് പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് കരക്ക് കിട്ടിയിരുന്ന പരിരക്ഷയും ഇല്ലാതാക്കിക്കഴിഞ്ഞു.
നോർത്ത് പോർട്ട് എന്നപേരിൽ പുതുതായി കെട്ടുന്ന ഒരു തുറക്കായി ഇവിടെ എഴുപത്തഞ്ച് ഹെക്ടറോളം കണ്ടൽക്കാടുകൾ പരിസ്ഥിതിനിബന്ധനകൾക്ക് വിരുദ്ധമായി നശിപ്പിച്ചുകളഞ്ഞതായി കണ്ടെത്തിയിരുന്നു. 
പരിസ്ഥിതിയിൽ വന്ന വ്യതിയാനങ്ങൾ കൊണ്ട് ഗ്രാമീണരിൽ നല്ലൊരു ശതമാനത്തിന് തൊഴിലില്ലാതായിക്കഴിഞ്ഞു.
ഇത്രയൊക്കെ സംഭവിച്ചിടത്ത് പഴയ, ഉപയോഗശുന്യമായ കപ്പൽ പൊളിക്കുന്ന ജോലി കൂടി തുടങ്ങിയാൽ കാര്യങ്ങൾ പിടുവിട്ടുപോകുമെന്ന് ഗ്രാമീണർ പറയുന്നു.  അഡാനി അങ്ങിനെയൊരു പദ്ധതിക്കുകൂടി ഇയ്യിടെ അനുമതി ചോദിച്ചിട്ടുണ്ട്.   കപ്പലുകൾ  പൊളിച്ചെടുക്കുന്നത് അവ നേരെ കരക്കു കയറ്റിയിട്ടാണ്.   വലിച്ചുകേറ്റുക തന്നെ .  ഇതിന്ന് വലിയ സഹായമായിവരൂന്നത് വേലിയേറ്റങ്ങളാണ്.   ഇവിടങ്ങളിലാണെങ്കിൽ കടൽ വേലിയേറ്റസമയത്ത് ഒരുപാടു ദൂരം കരയിലേക്കെത്തും.  വേലിയേറ്റസമയത്ത് കഴിയുന്നത്ര കരയൊടു ചേർത്ത് കെട്ടിനിർത്തിയാൽ ഇറക്കസമയത്തേക്ക് കപ്പൽ കരയിലെത്തിയിരിക്കും .  ഇതിനിടയിൽ കപ്പലിനടിയിലേക്കു കാറ്റുനിറക്കാവുന്ന കൂറ്റൻ റബ്ബർ സഞ്ചികളും മറ്റും കയറ്റി വച്ചിരിക്കും.  വെള്ളമിറങ്ങിക്കഴിഞ്ഞാൽ പിന്നെ സഞ്ചികളിൽ കാറ്റു നിറച്ച് അവക്കു മുകളിലൂടേ ക്രെയിനുകളും മറ്റുമുപയോഗിച്ച് കപ്പൽ കൂടുതൽ സുരക്ഷിതമായി കരയിലൊരിടത്ത് എത്തിക്കുന്നു.  പിന്നീടാണ് അത് പൊളിക്കുന്നത്.
കപ്പലുകളിൽനിന്ന് വീണ്ടെടുക്കാവുന്നത് പ്രധാനമായും അതിലെ ഇരുമ്പുഭാഗങ്ങൾ തന്നെയാണ്.  എങ്കിലും കപ്പൽ നിർമ്മാണത്തിൽ ഉപയോഗിക്കാത്ത വസ്തുക്കളൊന്നുമില്ല.  അവയിൽ പലതും കപ്പലിനുപുറത്ത് ഉപയോഗശുന്യവുമാണ്; പരിസ്ഥിതിക്ക് പ്രശ്നങ്ങളുണ്ടാക്കുന്നതുമാണ്.  ആസ്ബസ്റ്റോസ് പോലുള്ള ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കളും കൂട്ടത്തിലുണ്ടാകും.  ഇതൊക്കെ കടപ്പുറത്തു കൂട്ടിയിടുകയാണ് പതിവ്.  പേരിന്ന് കുറച്ചെങ്കിലും കുഴിച്ചുമൂടുന്നതും കടൽക്കരയിൽത്തന്നെയാകും.  ഇതിനൊക്കെ ധാരാളം സ്ഥലം വേണം. കാറ്റിലും മഴയിലും അതൊക്കെ കടലിലേക്കുതന്നെ ഒഴുകും കുറെ ഭാഗം പൊടിഞ്ഞ് നാടാകെ പടരും.  ഇതാണ് പതിവ്.  പരിസരദൂഷണത്തിന്  ഇതൊക്കെ കാരണമാകും.  കടൽമീനുകൾ പലായനം ചെയ്യും.  കരയിൽ ജന്തുജാലങ്ങൾക്ക് മാരകമായ അസുഖങ്ങൾ.
അതുകൊണ്ട് ഇതിന് അനുവാദം കൊടുക്കരുതെന്ന് വാദിച്ചുകൊണ്ട് ഗ്രാമീണർ രംഗത്തുണ്ട്.   പക്ഷേ വികസനത്തിന്റെ പുതിയ ബലതന്ത്രങ്ങൾ നടപ്പിൽ  വരുത്തുന്ന ഗുജറാത്ത് സർക്കാർ ഇതൊക്കെ കേൾക്കുമോ എന്ന് ആരറിഞ്ഞു?  ഈ സംസ്ഥാനത്തിൽ ജീവിതസൂചികകൾ ഇന്ത്യയിൽ മറ്റെവിടേയുമില്ലാത്ത പോലെ ഉയർന്നുനിൽക്കുന്നുവെന്ന് വീരവാദം കേട്ടുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്.
അഡാനിയേപ്പോലൊരാൾക്ക് തത്കാലം 200 കോടി ഒരു പ്രശ്നമൊന്നുമല്ലായിരിക്കാം.  പക്ഷേ അത് ഒരു കോർപ്പറേറ്റ് അഭിമാനപ്രശ്നമായി മാറിയാൽ അഡാനി വഴങ്ങുമോ എന്ന് കണ്ടറിയണം.  പിഴയൊടുക്കുന്നത് വൈകിക്കാൻ പല മാർഗ്ഗങ്ങളിലൂടേയും അവർക്കാകും.   അപ്പോഴും നഷ്ടം സാധാരണക്കാരനുതന്നെ.  പിഴകൂടാതെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഒരു മത്സ്യബന്ധനത്തുറമുഖം അഡാനി ഗ്രൂപ്പ് നിർമ്മിച്ചുകൊടുക്കണമെന്നും പരിസ്ഥിതി മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.  
ഗുജറാത്ത് സർക്കാറുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഗൗതം അഡാനി.   സർക്കാറാകട്ടെ അവിടെ സധാരണക്കാരുടെ ജീവിതം മറ്റെങ്ങുമില്ലാത്തവിധം ഗുണപരമായ മാറ്റങ്ങൾക്ക് വിധേയമായിക്കഴിഞ്ഞുവെന്ന അവകാവാദം മുന്നോട്ടു വക്കുന്നുമുണ്ട്.  അതിനിടയിലാണ് ഈ സംഭവം.  ഇതോടെ അഡാനി ശൃംഖലയുടെ പല വരുംകാല പദ്ധതികളും അവതാളത്തിലാകുമെന്നാണ് പറയപ്പെടുന്നത്.  മുണ്ഡ്രയിലെ ചില പദ്ധതികൾ തടഞ്ഞുവക്കപ്പെട്ടേക്കാം.  പരിസ്ഥിതിപ്രശ്നങ്ങൾ എങ്ങിനെയാണ് കമ്പനി കൈകാര്യം ചെയ്തതെന്നത് വിശദമായ അന്വേഷണത്തിനും വിധേയമായേക്കും.   പുതിയ പദ്ധതികൾക്കുള്ള അംഗീകാരങ്ങളും ലഭ്യമാകില്ലെന്നും കേൾക്കുന്നുണ്ട്.
ഇന്ത്യയിൽ വികസനമെന്നാൽ കോർപ്പറേറ്റുകളുടെ വികാസമെന്നാണ് പൊതുവേ പറഞ്ഞുവച്ചിരിക്കുന്നത്.  സമൂഹത്തിൽ ചുരുക്കം ചിലർക്കാണ് ധനമുപയോഗിച്ച് കൂടുതൽ ധനമുണ്ടാകാനവസരം കിട്ടുന്നത്.  അത് പിന്നീട് ആഗോളമൂലധനമായി മാറൂന്നു.  അതോടെ ആ പണം അതിന്റെ തന്നെ സൃഷ്ടാവിനെതിരേ തിരിയുന്നു.  കർഷകരും സാധാരണക്കാരുമായ നിരവധി മനുഷ്യരുടെ ജീവിതത്തേയും സംസ്കൃതിയേയും അതില്ലാതാക്കുന്നു.  അംബാനിമാരും അഡാനിമാരും ഒന്നാംകിടപണക്കാരാകാൻ മത്സരിക്കുമ്പോൾ അതിനിടയിൽ ദിശ നഷ്ടപ്പെട്ട് സാധാരണജനങ്ങൾ.  അവർക്ക് സഹായമാകേണ്ട സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയമായി നിൽക്കുന്നു.  പണപ്പെരുപ്പവും വിലക്കയറ്റവും ജനജീവിതം ക്ലേശകരമാക്കുന്നു. 
അതിനിടയിലും വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ ഈ നീക്കം ശ്രദ്ധയർഹിക്കുന്നു.   ഏതായാലും സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും വല്ലപ്പോഴും നമ്മുടെ മന്ത്രാലയങ്ങളിൽ നിന്നിറങ്ങാറുണ്ടെന്നത് തെല്ലൊരാശ്വാസം നൽകുന്നു.  അതിനു വിലകൊടുക്കേണ്ടിവരുന്നത്  സാധാരണക്കാർ തന്നെ ആണെങ്കിലും.

Saturday, August 10, 2013

മഗൻലാൽ ബരേല

വധശിക്ഷക്കു വിധിക്കപ്പെട്ട ഒരു കുറ്റവാളി സിനിമാക്കഥകളെ അനുസ്മരിപ്പിക്കും വിധം, തത്കാലത്തേക്കാണെങ്കിലും, അവസാനനിമിഷം അതിൽ നിന്നു രക്ഷപ്പെട്ടു നിൽക്കുന്ന ഒരു വാർത്ത കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. രാജ്യത്തെ പരമോന്നത നീതിപീഠം ആഗസ്ത് എട്ടാം തിയ്യതി നടക്കാനിരുന്ന മഗൻലാൽ ബരേ ലയുടെ വധശിക്ഷ ബുധനാഴ്ച വൈകുന്നേരത്തോടെ സ്റ്റേ ചെയ്യുകയായിരുന്നു. ഇനി തുടർന്ന് നീതിപീഠം എന്താണ് തീരുമാനിക്കുക എന്നത് കാത്തിരിക്കുകയാണ് മഗൻലാലിന്റെ ഭാര്യയും മക്കളും.
വധശിക്ഷ നടക്കുമെന്നറിയിപ്പുണ്ടായിരുന്നതുകൊണ്ട് അതുകഴിഞ്ഞാൽ ജഡം ഏറ്റുവാങ്ങാൻ വേണ്ടി നാനൂറോളം കിലോമീറ്റർ ദൂരെയുള്ള ജബൽപൂരിലേക്കു മഗൻലാലിന്റെ സഹോദരങ്ങളും മൂത്തമകനും പോയിരുന്നു. പിന്നീട് വ്യാഴാഴ്ച അവർ ഒരു നാട്ടുകാരൻ വഴി ഭാര്യ ബസന്തിയെ അറിയിച്ചുദില്ലിയിലെ അധികാരികൾ (ബഡാ ലോഗ്) മഗൻലാലിനെ ശിക്ഷയിൽ നിന്നൊഴിവാക്കിയിരിക്കുന്നു.
മഗൻലാലിന്റെ പേരിലുള്ള കുറ്റം അയാൾ തന്റെ ഒന്നിനും ആറിനുമിടക്ക് പ്രായമുണ്ടായിരുന്ന അഞ്ച് പെണ്മക്കളെ വെട്ടിക്കൊന്നു എന്നാണ്. കേൾക്കുമ്പോൾ അതിഭീകരമെന്നും അരുംകൊലയെന്നുമല്ലാതെ ആര്ക്കും പ്രതികരിക്കാനാകില്ല. അതും ഒരഛനാണ് പാതകം ചെയ്തതെന്നുകൂടി വരുമ്പോൾ.
ഭോപാലിൽനിന്ന് 100 കി മീറ്ററിലധികം ദൂരെ കനേരിയ എന്ന സ്ഥലത്തിനതിരിടുന്ന കാട്ടിലാണ് മഗൻലാലിന്റേയും അയാളുടെ സഹോദരങ്ങളുടേയും കുടിലുകൾ. അഗൻ, ഛഗൻ, ജഗൻ എന്നിങ്ങനേയാണ് സഹോദരങ്ങളുടെ പേരുകൾ. നാലുപേരുടെ പേരിനുപോലും ഒരു പുതുമയില്ല. അമ്മയുമഛനും ചേർന്ന് വെറുതേ ആളറിയാനിട്ട പേരുകളാണെന്നേ തോന്നൂ. ഇന്ത്യൻ ഗ്രാമങ്ങളിൽ അതൊക്കെ ഇന്നും ഇങ്ങിനെത്തന്നെയാണ്. ഒരു പേരിടലിൽ പോലും ഭാവനകൊണ്ട് നിറം പിടിപ്പിക്കാനറിയാതെ നിത്യജീവിതപ്രശ്നങ്ങളിൽ വലയുന്ന മനുഷ്യർ.
ബരേലകൾ പട്ടികവർഗ്ഗക്കാരാണ്.
ദാരിദ്യത്തിന്റെ പടുകുഴിയിൽ നിന്ന് കരകയറാൻ എങ്ങിനേയെങ്കിലും പണം സമ്പാദിക്കുക എന്ന വ്യാമോഹം ഗ്രസിച്ചുകിടക്കുന്നവയാണ് ഇത്തരം ഗ്രാമങ്ങളൊക്കെയും. ഈ മോഹത്തെ ചൂഷണം ചെയ്യാനും ആളുകളെ അങ്ങിനെ പറഞ്ഞുപറ്റിക്കാനും ദുർമന്ത്രവാദികളുടെ വേഷത്തിൽ ധാരാളം  ആളുകൾ ഇവിടങ്ങളിലൊക്കെ സജീവമായി ഇടപെടുന്നുണ്ടത്രെ.   പണമുണ്ടാക്കാനുള്ള എളുപ്പവഴി മന്ത്രവാദം മാത്രമാണെന്ന് ക്കൂട്ടർ പാവപ്പെട്ട, അജ്ഞരായ ആളുകളെ, പറഞ്ഞുവിശ്വസിപ്പിക്കുന്നു. മന്ത്രതന്ത്രങ്ങളുടെ ആ ലോകം തങ്ങളെ ധനവാന്മാരാക്കുമെന്ന് അവർ ഉറപ്പായി കരുതുന്നു. കടംവാങ്ങിയും കിടപ്പാടം പണയപ്പെടുത്തിയും കയ്യിലില്ലാത്ത പണം സ്വരൂപിച്ച് അവർ ഈ തന്ത്രശാലികളെ സമീപിക്കുന്നു. പിന്നീട് ഈ കുബുദ്ധികൾ ഒരുക്കിവക്കുന്ന ചതിച്ചാലുകളിലൂടെ അവർ പ്രതിക്ഷകളും സ്വപനങ്ങളും നഷ്ടപ്പെട്ട് അധമർണ്ണത്വത്തിന്റേയും മുഴുപ്പട്ടിണിയുടേയും പീഡനങ്ങളുടേയും ചൂഷണത്തിന്റേയും തമോഗർത്തങ്ങളിലേക്ക് വലിച്ചെടുക്കപ്പെടുന്നു. അവയുടെ  നിവരാക്കയങ്ങളിൽ സ്വയം ഹോമിക്കുന്നു. അപ്പോഴും താമസിയാതെ ഈ മന്ത്രവാദക്കളങ്ങളിൽ നിന്ന്, ഹോമധൂമത്തിന്റെ ചുരുളുകളിലൂടെ ലക്ഷ്മീദേവി കയറിവന്ന് തങ്ങളെ കരകയറ്റുമെന്നും അവർ വിശ്വസിക്കുന്നു. .
ഈ വ്യാമോഹത്തിന് അവിടത്തുകാർ പേരിട്ടിരിക്കുനത് മായ എന്നാണ്. വിവേകം നഷ്ടപ്പെടാത്തവർ  ദുർമന്ത്രവാദികളുടെ പിടിയിൽപ്പെട്ടവരെ “മായ” യിൽപ്പെട്ടുപോയവർ എന്നാണ് പറയുക. സാക്ഷാൽ മായാവലയം തന്നെ.
കൂട്ടത്തിൽ, രാസപ്രക്രിയകളിലൂടെ, ആൽക്കെമിയുടെ ഗൂഢമാർഗ്ഗങ്ങളിലൂടെ, സ്വർണ്ണം ഉണ്ടാക്കിയെടുക്കാമെന്ന വ്യാമോഹവും ഇക്കൂട്ടത്തിൽ അവർക്കിടയിൽ വേരോടുന്നുവത്രേ. തു പറഞ്ഞും  അവരെ പറ്റിക്കാൻ ആളുകൾ പുറംലോകത്തുനിന്ന് എത്തുന്നുണ്ടാകണം. അതിന്റെ ബാക്കിപത്രമെന്നോണമാണ് വ്യാജസ്വർണ്ണം ഉണ്ടാക്കി വിൽക്കുന്ന ഏർപ്പാട് തുടങ്ങുന്നത്. എല്ലാം മായ തന്നെ. പണത്തിന്റെ മായാവലയം. കയ്യിലുള്ള പണം കൂടി നഷ്ടപ്പെടുന്നു. പിന്നെ കടം വാങ്ങുന്നു. കടം കയറുന്നു. പോലീസ് കേസാകുന്നു.  മുടിയുന്നു.
പക്ഷേ മഗൻലാലിന്റെ കാര്യത്തിൽ വ്യാജസ്വർണ്ണപ്രശ്നത്തിൽ പോലീസ്കേസുകളൊന്നും ഉണ്ടായിരുന്നില്ല.
ഏതായാലും, അങ്ങിനെ കടം കയറി മുടിഞ്ഞുനിൽക്കുന്ന ഏതോ നിമിഷത്തിലാകണം മഗൻലാൽ തങ്ങളുടെ ചെറിയതുണ്ട് ഭൂമി വിൽക്കുകയെന്ന ആശയവുമായി ഭാര്യമാരെ സമീപിക്കുന്നത്. അവർ അതിനൊട്ടു സമ്മതിച്ചതുമില്ല. മഗൻലാലിന് രണ്ട് ഭാര്യമാരാണ്ബസന്തിയും ശാന്തോയും; ചേട്ടാനിയന്മാരുടെ മക്കൾ.
പിന്നെ ഏതോ ശപ്തനിമിഷത്തിൽ, ഏതെങ്കിലും ഉത്തമർണ്ണന്റെ കിരാതരൂപം കണ്ട് വികലമായിപ്പോയ മനസ്സുമായി, ലോകത്തോടുമുഴുവൻ പകയും വിദ്വേഷവുമായി വീട്ടിലേക്ക് കയറിച്ചെന്നപ്പോഴാകണം, 2010 ജൂൺ പതിനൊന്നിന്, മഗൻലാൽ തന്റെ ക്രോധം തീർക്കാൻ അഞ്ച് പെണ്മക്കളേയും വെട്ടിക്കൊന്നത്. ക്രോധാവേശത്തിന്റെ ഉന്മത്താവസ്ഥ. കണ്മുന്നിൽ നിരാലംബരും നിർഭയരുമായ കുട്ടികൾ. അതൊക്കെ ഒരു നിമിഷം കൊണ്ട് സംഭവിച്ചുകഴിഞ്ഞിരിക്കും. തന്റെ എല്ലാ ദുരിതങ്ങൾക്കും അറുതിവരുമെന്നാശിച്ചിരിക്കേ അശനിപാതം പോലെ ഇങ്ങിനെയൊരു നിയോഗവും കൂടി അയാൾക്ക് ഏറ്റെടുക്കേണ്ടിവന്നത് മറ്റാരുടേയോ പിഴവുകൾ കൊണ്ടായിരുന്നിരിക്കണമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല.
ബസന്തി കാട്ടിൽ വിറകു വെട്ടാൻ പോയതായിരുന്നു. അതും അവരുടെ ഒരു ഉപജീവനമാർഗ്ഗമാണ്. തിരിച്ചുവന്നപ്പോൾ കാണുന്നത് ഭർത്താവിനെ ആരൊക്കേയോ ചേർന്ന് ഒരു മരത്തിൽ കെട്ടിയിട്ടിരിക്കുന്നതാണ്. ആളുകൾ കൂട്ടം കൂടിനിന്ന് പറയുന്നത് അവർ കേൾക്കുന്നു ആരും ചെയ്യരുതാത്തത് അയാൾ ചെയ്തിരിക്കുന്നു.
 
കുടിലിൽ കയറിയപ്പോൾ കാണുന്നത് കുട്ടികളുടെ തലയറുക്കപ്പെട്ട ശരീരങ്ങളായിരുന്നു.
 
നെരിയാണിക്കൊപ്പം ചെളിയിലൂടെ കുറെ നടന്ന്, ഏതാനും വെള്ളച്ചാലുകൾ താണ്ടി വേണം പൊതുവഴിയിൽനിന്ന് മഗൻലാലിന്റെ കുടിലിലെത്താൻ. മൂന്നുനാല് കാളകളും പശുക്കളും കുറച്ച് കോഴികളുമാണ് ആകെ സ്വത്ത്. വൗള്ളതുകൊണ്ടാണ് അയാൾ ജയിലിൽ പോയ ശേഷം അയാളുടെ രണ്ട് ഭാര്യമാരും അഞ്ച് ആണ്മക്കളും കഴിഞ്ഞുകൂടുന്നത്. ജയിലിലായതിനുശേഷം അയാളുടെ കുടുംബത്തിനെ ഗ്രാമത്തിലെ മറ്റാരും അന്വേഷിക്കാതായി. അന്ന് ബസന്തി ഗർഭിണിയായിരുന്നു. അവരെ പ്രസവത്തിന് ആശുപത്രിയിലെത്തിക്കാൻ ആരും ഉണ്ടായില്ല. പ്രസവം കുടിലിൽത്തന്നെ ആയിരുന്നു.  സഹായിക്കാൻ ശാന്തോ മാത്രം.
പെണ്മക്കളെ ആയിരുന്നു മഗൻലാലിന്ന് കൂടുതലിഷ്ടമെന്നാണ് ബസന്തി പറയുന്നത്. ഗ്രാമത്തിൽ എന്തെങ്കിലും പണികിട്ടുമ്പോൾ , കയ്യിൽ കാശ് വരുമ്പോൾ അയാൾ അവർക്കായി മധുരപലഹാരങ്ങൾ വാങ്ങിവരും. “മക്കളെ കൊന്നത് ആയാളാണൊ എന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങൾ വരുമ്പോൾ അയാൾ ഒന്നും മിണ്ടാതെ കണ്ണീർ വാർത്തുകൊണ്ട് നിൽക്കുകയായിരുന്നു.” – ഭാര്യമാർ പറയുന്നത് അങ്ങിനെയാണ്.
ആരെന്നറിയാത്തവർ തങ്ങളുടെ പെണ്മക്കളെ കൊന്നശേഷം ഭർത്താവിനെ ഒരു മരത്തിൽ പിടിച്ചുകെട്ടിയതാണെന്നാണ് ഭാര്യമാർ കോടതിയിൽ പറഞ്ഞതെന്നാണ് കോടതിരേഖകളിൽ.   മഗൻലാൽ രക്ഷപ്പെടാൻ അത് വഴിയൊരുക്കുമെന്ന് അവർ കരുതിയിരിക്കുമോ?
പെൺകുട്ടികൾ മരിച്ചുകിടക്കുന്നതുകണ്ട ഭാര്യമാർ വാതിൽക്കീറിലൂടെ മഗൻലാലിന്റെ സഹോദരന്മാരെ വിവരമറിയിച്ചുവെന്നും, മഗൻലാൽ തുടർന്ന് ഭാര്യമാരേയും കൊല്ലാൻ തുനിഞ്ഞെന്നും, അവർ ഓടി രക്ഷപ്പെട്ടുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. അയാൾ തുടർന്ന് തൂങ്ങിച്ചാവാൻ ശ്രമിച്ചുവെന്നും പോലീസ് ആരോപണമുണ്ട്. പക്ഷെ അത് നിയമത്തിനുമുമ്പിൽ തെളിയിക്കപ്പെടാനായിട്ടില്ല.
 
ദില്ലിയിലെ യജമാനന്മാരോട് മഗൻലാലിനെ തിരിച്ചയക്കാൻ നിങ്ങൾ പറയുമോബസന്തി ചോദിക്കുന്നു. “അദ്ദേഹം പോയ ശേഷം ഞങ്ങൾക്കുള്ള തുണ്ടുഭൂമി ഇതുവരെ ഉഴുതിട്ടില്ല, കൃഷിയിറക്കിയിട്ടില്ല. എല്ലാവരും ഞങ്ങളെ ഒഴിവാക്കുന്നു. അദ്ദേഹത്തിന്റെ സഹോദരന്മാർ പോലും ഞങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ല. മൂത്തമകൻ വിജയിന് സ്കൂളിൽ പോകാനാകുന്നില്ല- കാരണം കാലിമേക്കാൻ പോയിട്ടാണെങ്കിലും അവൻ കുറച്ച് വരുമാനമുണ്ടാക്കുന്നുണ്ട്. മഗൻലാൽ തിരിച്ചുവന്നാൽ എല്ലാം നേരെയാകും
അവർ ഇപ്പോഴും അതുതന്നെ പ്രതീക്ഷിക്കുന്നു. മഗൻലാൽ മടങ്ങിവരാതിരിക്കില്ല.
 
കഴിഞ്ഞ മാസം ഇന്ത്യൻ പ്രസിഡണ്ട് ബരേലയുടേ മാപ്പപേക്ഷ തള്ളിയിരുന്നു. എങ്കിലും നിയമത്തിന്റെ സാദ്ധ്യതകൾ ഉപയോഗിച്ച് പീപ്പിൾസ് യൂനിയൻ ഫോർ ഡമൊക്രാറ്റിക് റൈറ്റ്സ് (പി.യു.ഡി. ആർ) എന്ന സംഘടന മഗൻലാലിനുവേണ്ടി നൽകിയ നിവേദനത്തിന്മേലാണ് ചീഫ് ജസ്റ്റീസ് കെ സദാശിവത്തിന്റെ നടപടി. സ്റ്റേ തീരുമാനം ബന്ധപ്പെട്ട അധികാരികളെ ബുധനാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ അറിയിക്കുകയായിരുന്നു.
മഗൻലാലിന്റെ കാര്യത്തിൽ ഇനി നിയമം ഏതുവഴിക്കാകും പോകുക എന്ന് ആർക്കറിയാം!
 
എന്തായാലും ബസന്തിയും ശാന്തോയും കാത്തിരിക്കുന്നു.  മഗൻലാലിന്റെ പുത്രന്മാർ കാത്തിരിക്കുന്നു.  അയാളുടെ സഹോദരന്മാരും.   
 
എല്ലാ ദുരിതങ്ങൾക്കും അപ്രിയസംഭവങ്ങൾക്കുമിടയിലും മനുഷ്യർ ഈ ജീവിതത്തിൽ എന്തൊക്കേയോ പ്രതീക്ഷിക്കുന്നു.  മുമ്പോട്ടു തന്നെ നോക്കി നടക്കുന്നു. അവർ പരസ്പരം സ്നേഹിക്കാൻ ഇഷ്ടപ്പെടുന്നു – മരിക്കുവോളം.

 
കടപ്പാട്: Reprieve for a Convict, Pheroze.L.Vincent, ഹിന്ദു ദിനപത്രം, ആഗസ്റ്റ് 9, വെള്ളിയാഴ്ച.