Sunday, August 12, 2012

ഹരിതകാലങ്ങളുടെ അറുതി


വൈകിയെത്തുകയും എത്തിക്കഴിഞ്ഞിട്ടും എല്ലായിടത്തും ഒരുപോലെ പെയ്യാതെ പോകുകയും ചെയ്ത കാലവര്‍ഷം ചതിച്ച കേരളത്തിലാണ് ഇന്നു നമ്മള്‍.  നമ്മുടെ ജലസമൃദ്ധി ഉറപ്പുവരുത്തുന്ന പുഴകള്‍ പുറപ്പെടുന്ന പറമ്പിക്കുളത്തും സൈലന്റ് വാലിയിലും ആറളം കാടുകളിലും ഇടുക്കി വനമേഖലയിലുമൊക്കെ പെയ്യാന്‍ മഴ മടിച്ചുനില്‍ക്കുന്നു.  താമസിയാതെ ഉണങ്ങിപ്പൊരിഞ്ഞു പോയേക്കാവുന്ന  കാടിനുതന്നെ കുടിവെള്ളം അന്യമായിപ്പോകുന്നതറിയാതെ ഹരിതകാലങ്ങളുടെ അറുതിയിലേക്ക് പാവം കാട്ടുമൃഗങ്ങള്‍ എടുത്തെറിയപ്പെടാന്‍ തുടങ്ങിയിരിക്കുമോ?  ഉണങ്ങിവീഴുന്ന കാടകങ്ങളേയും കാത്ത്‌  കയ്യില്‍ തീത്തിരികളുമായി  കാത്തിരിക്കുന്നവരുടെ ക്ഷമ നഷ്ടപ്പെട കോപസ്വരങ്ങള്‍ നമുക്കിടയില്‍നിന്നുതന്നെ കേള്‍ക്കുന്നുണ്ടോ?  കാടുകള്‍ കരിഞ്ഞുതീരുമ്പോള്‍ നമ്മുടെ പുഴകള്‍ ബാക്കിയുണ്ടാകുമോ? എന്താണ് വരാനിരിക്കുന്നതെന്നു ഒരെത്തും പിടിയും ഇല്ലാതിരിക്കുന്ന ഈ സമയത്തും നാം എക്കാലത്തും സൂക്ഷിച്ചുപോന്നിട്ടുള്ള ശുഭാപ്തിവിശ്വാസത്തിന്റെ തണലുകളിലിരുന്ന് എന്തൊക്കെയായാലും കാര്യങ്ങള്‍ അത്രക്കൊന്നും മോശമായിട്ടില്ലെന്നു മനക്കോട്ടകള്‍ കെട്ടുന്നു.  ഇന്നും നമുക്ക് അത്യാവശ്യത്തിനു വേണ്ട തെളിനീര്‍ കുറേശ്ശെയെങ്കിലും നമ്മുടെ പുഴകളില്കൂടി ഒഴുകുന്നുണ്ടല്ലോ.  അതുകൊണ്ടു നാമിപ്പോഴും ആശ്വസിക്കുന്നു; കാത്തിരിക്കുന്നു.  നാളെ എന്തായാലും മഴ വരാതിരിക്കില്ല. തിമിര്‍ത്തു പെയ്യാതിരിക്കില്ല.

പക്ഷെ കാത്തിരുന്നാലും കിട്ടാന്‍ പോകുന്നത് വേറെ എന്തിന്റെയോ കടുത്ത വേനല്ക്കാലമാണെന്ന  തോന്നലാണ് ഇയ്യിടെയായി കേരളരാഷ്ട്രീയം ഉണ്ടാക്കുന്നത്.  മന്ത്രിസഭയിലെ പലരുടെയും സംശയാസ്പദങ്ങളായ പരസ്യമൌനങ്ങളും അവരുടെ രഹസ്യമായ മുറുമുറുക്കലുകള്‍ക്ക് തടയിടാന്‍ ഓടിനടക്കുന്ന മുഖ്യമന്ത്രിയും  അവരുടെ പുറകെ ഓടിക്കളിക്കുന്ന  മാധ്യമങ്ങളുമാകുമ്പോള്‍ ആ തോന്നല്‍ പൂര്‍ണ്ണമാകുന്നു.  അതിനിടെ നമ്മുടെ ജനതയുടെ ബഹുസ്വരതയുടെയും ഇവിടത്തെ ജനാധിപത്യപ്രസ്ഥാനങ്ങളുടെയും അന്ത്യം കുറിച്ചേക്കാവുന്ന ചില പ്രവണതകള്‍ സാമാജികര്‍ കാണിച്ചുതുടങ്ങുന്നതും വരാനിരിക്കുന്ന വരള്‍ച്ചകളെത്തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. 

കേരളനിയമസഭയിലെ ചീഫ്‌ വിപ്പ്‌ ശ്രീ പി. സി. ജോര്‍ജ് മുന്നണിയിലെ പ്രധാനഘടകകക്ഷിയുടെ ഒരു എമ്മെല്ലെക്ക് ഇയ്യിടെ നല്‍കിയ ഉപദേശത്തിന്റെ ചിത്രം ഒരു ദിവസത്തേക്കാണെങ്കിലും മാദ്ധ്യമങ്ങള്‍ കാണിച്ചത്  ഇതിനകം കേരളത്തില്‍ വ്യാപകമായ ചര്ച്ചക്ക് വിധേയമാകുകയുണ്ടായി. ശ്രീ. ജോര്‍ജ്‌  തന്‍റെ സഹപ്രവര്‍ത്തകന്, ശ്രീ. ടി.എന്‍. പ്രതാപന് ഉപദേശം നല്‍കിയത്‌ അങ്ങോര്‍  നെല്ലിയാംപതി വനമേഖലയിലെ എസ്റ്റേറ്റുകളുടെ പ്രശ്നത്തില്‍ ഇടപെട്ടപ്പോഴാണ്‌.  പ്രതാപന്‍ സ്വന്തം  സമുദായത്തിന്‍റെ കാര്യം മാത്രം നോക്കിയാല്‍ മതി എന്ന് അദ്ദേഹം തുറന്നടിച്ചു  എമ്മെല്ലെമാര്‍ അവനവന്‍റെ സമുദായങ്ങളുടെ  കാര്യം മാത്രം നോക്കിയാല്‍ മതി എന്നാണോ ആ പറഞ്ഞതിന്‍റെ വ്യംഗ്യമായ ധ്വനി? അപ്പോള്‍ എമ്മെല്ലെമാരില്ലാത്ത കേരളത്തിലെ ആദിവാസിസമുദായങ്ങളുടെ ഗതിയെന്താവും?  ഇനി അതുകൊണ്ടാണോ  സഹസ്രാബ്ദങ്ങളായി വനങ്ങളെ ഉപജീവിച്ചുകൊണ്ടുമാത്രം  ജീവസന്ധാരണം  നടത്തിപ്പോന്ന, പശ്ചിമഘട്ടങ്ങളിലെ കാടുകളില്‍ മുഴുവന്‍ വേരുകളുള്ള, കേരളത്തിലെ ആദിവാസിസമുദായങ്ങളുടെ  പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഇവിടെ ആരുമുണ്ടാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണോ അദ്ദേഹം നമ്മുടെ വനമേഖലകലുടെ കാര്യത്തില്‍  ഇടപെടുന്നതെന്ന യുക്തിസഹമായിത്തോന്നാവുന്ന  ഒരു നിരീക്ഷണം  ഫലിതരൂപത്തിലെന്കിലും അതേത്തുടര്‍ന്നു ആരെങ്കിലും പ്രകടിപ്പിച്ചതായും  അറിവില്ല.  ഒരു പക്ഷെ ഫലിതത്തില്‍ മുക്കി കാര്യത്തിന്റെ ഗൌരവം കുറക്കേണ്ട എന്ന് കരുതിയാവാം കുഞ്ചന്റെ പിന്‍ഗാമികളായ കേരളത്തിലെ പൊതുജനം അങ്ങിനെ ചെയ്തത്.

ഇന്ത്യന്‍ ഭരണഘടന ഉയര്ത്തിപ്പിടിക്കുമെന്നു സത്യപ്രതിജ്ഞ ചെയ്തെത്തുന്ന ഒരു സാമാജികനാണ് പരസ്യമായി ഇങ്ങിനെ പറഞ്ഞതെന്നു നാം മറക്കരുത്. യാതൊരു മുന്‍വിധികളുമില്ലാതെ, സങ്കുചിതസമ്മര്‍ദ്ദങ്ങള്‍ക്കൊന്നും വഴങ്ങാതെ, ഇന്ത്യന്‍ പൌരന്മാരെല്ലാവര്‍ക്കും ഒരുപോലെ സാമുഹ്യനീതി ഉറപ്പാക്കാന്‍ പരിശ്രമിക്കുമെന്ന് പ്രതിജ്ഞ എടുത്തവരാണല്ലോ ഇവര്‍.  അങ്ങിനെയൊരു പ്രതിജ്ഞ പരസ്യമായി എടുക്കേണ്ടിവരുമെന്ന അറിവോടെത്തന്നെ തിരഞ്ഞെടുപ്പുരംഗത്തെത്തുന്നവരുമാണ് ഇവര്‍. എന്നാല്‍ അധികാരത്തിലെത്തുമ്പോള്‍ ഇങ്ങിനെയൊക്കെ പെരുമാറിക്കൊണ്ട് ഇവരില്‍ ആരെയൊക്കെയാണ് സംശയത്തോടെ കാണേണ്ടതെന്നു ശങ്കിക്കേണ്ട അവസ്ഥയിലേക്ക്, ഒരു വമ്പന്‍ വിഷമവൃത്തത്തിലേക്ക് ഇവിടത്തെ  ജനാധിപത്യവിശ്വാസികളെ ഇവരെത്തിക്കുന്നു. രാഷ്ട്രീയപ്രവര്ത്തനമെന്നാല്‍ സ്വന്തം മിടുക്ക് കാണിക്കലും സ്വാധീനങ്ങള്‍ ഉണ്ടാക്കി വച്ചു തന്കാര്യവും തന്നേ ചുറ്റിപ്പറ്റി നില്‍ക്കുന്നവരുടെ കാര്യവും എതുവിധേനയും നേടിയെടുക്കലും മാത്രമായി  അധ:പതിപ്പിച്ചുകൊണ്ട്  ഇവിടത്തെ പല രാഷ്ട്രീയനേതാക്കളും പ്രവര്ത്തിക്കുന്നുണ്ട്.  അവഗണനകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചില വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയാണെന്ന നാട്യത്തില്‍  ഏതാനും ചില  സമ്പന്നരെ   സൂത്രത്തില്‍ വളര്‍ത്തിയെടുക്കാനാണ് ഇക്കൂട്ടര്‍ ശ്രദ്ധിക്കുന്നതെന്ന് ആരും മനസ്സിലാക്കാറില്ല. 

സാഹിത്യ- സാമൂഹ്യപ്രവര്‍ത്തന രംഗങ്ങളിലെ പ്രമുഖരായ കുറച്ചുപേര്‍ നെല്ലിയാമ്പതി എസ്റ്റേറ്റുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൊടുക്കുന്നതിലെ പാരിസ്ഥിതികവും നിയമപരവുമായ കാര്യങ്ങള്‍ ചര്ച്ചചെയ്തുകൊണ്ട് ഉടനടി രംഗത്ത്‌  വരികയുണ്ടായി. ഇത് ശ്രദ്ധേയമായ ഒരു കാര്യമാണ്. അവരത് ചെയ്തത് കക്ഷിരാഷ്ട്രീയങ്ങള്‍ തങ്ങളുടെ ആഹ്വാനങ്ങളുമായി രംഗത്തെത്തുവാന്‍  കാത്തുനില്‍ക്കാതെയാണെന്നത് കൂരിരുട്ടില്‍ മിന്നിത്തെളിയുന്ന ഇടിമിന്നല്‍ പോലെ നമ്മെ സന്തോഷിപ്പിക്കുന്നുണ്ട്.  എങ്കിലും അവരുടെ അഭിപ്രായപ്രകടനങ്ങളും അതുപോലെതന്നെ രാഷ്ട്രീയക്കാരന്‍റെ വേഷമിട്ടു അധികാരത്തില്‍ എത്തിപ്പെട്ട ശ്രീ ജോര്‍ജ്‌ നമ്മുടെ എല്ലാ രാഷ്ട്രീയസ്ഥാപനങ്ങളെയും ഒരുപോലെ നിരാകരിച്ചുകൊണ്ടു  സംസാരിച്ചതും ഒരു ദിവസത്തിലധികം ജനശ്രദ്ധയില് നിലനില്‍ക്കേണ്ടവയല്ലെന്നു നിശ്ചയിച്ചുറപ്പിച്ചത് നമ്മുടെ മാദ്ധ്യമങ്ങള്‍ തന്നെയാണോ അതോ മറ്റു വല്ലവരുമാണോ എന്ന സംശയം നമ്മെ അസ്വസ്ഥരാക്കുന്നുമുണ്ട്.

പക്ഷെ മാധ്യമങ്ങള്‍ മറ്റൊരു കാര്യം വളരെ സമര്ത്ഥമായി ചെയ്തു.  ജോര്‍ജിനെ രംഗത്തുകാണിക്കാതെ ജോര്‍ജ്‌ ആക്ഷേപിച്ചവരുമായി ധാരാളം ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.  നല്ല കാര്യമാണെന്നല്ലേ തോന്നുക.  കൂട്ടത്തില്‍ ടി എന്‍ പ്രതാപനോടും മറ്റുള്ളവരോടും ഒരു ചാനല് അവതാരക ചോദിച്ചത് മുഖ്യമന്ത്രിയും മറ്റും ഇടപെട്ടു പ്രശ്നം രമ്യമാക്കിയാല്‍ മാറുന്നതല്ലേ ഉള്ളൂ നിങ്ങളുടെയൊക്കെ പരിഭവം എന്നാണു.  ഈ ചോദ്യത്തില്‍ വലിയൊരു ചതിയുണ്ടെന്ന്  ചിലപ്പോള്‍ കേള്‍ക്കുന്നവര്‍ മനസ്സിലാക്കിയില്ലെന്നിരിക്കും. ആ ചോദ്യം നിലവിലുള്ള സര്‍ക്കാരിനു വിനയാകുന്നതൊന്നും നിങ്ങള്‍ ചെയ്യില്ലല്ലോ എന്ന ഉറപ്പ്‌ പ്രതാപനില്‍ നിന്നും മറ്റുള്ളവരില്‍നിന്നും പൊതുജനസമക്ഷം വാങ്ങുകയെന്ന പരോക്ഷമായ തന്ത്രവും കൂടിയാണല്ലോ.  അതോടെ എല്ലാം തീരുമെന്ന് അവര്‍ക്കറിയാം.  ശ്രീ ജോര്‍ജ്‌ അങ്ങിനെ രക്ഷപ്പെടുത്തപ്പെടും.

നേരത്തെ നമ്മുടെ വനം മന്ത്രി നെല്ലിയാമ്പതി പ്രശ്നത്തില്‍ ഇടപെട്ടപ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി തേജോവധം ചെയ്തുകൊണ്ടാണ് ശ്രീ ജോര്‍ജ്‌ സംസാരിച്ചത്‌.  തുടര്‍ന്നു വനം മന്ത്രി പാലിക്കുന്ന മൌനം ജോര്‍ജിന്റെ വിജയമായി കണക്കാക്കാമോ?  എങ്കില്‍ അതേത്തുടര്‍ന്നാണ് ശ്രീ ജോര്‍ജ്‌ ടി എന്‍ പ്രതാപനോടും കയര്‍ക്കുന്നത്.  പറയുന്നതാകട്ടെ ഒരു പഴയ മാടമ്പിയുടെ മട്ടിലാണ് താനും.  ഏതു ഹീനമാര്‍ഗങ്ങള്‍ സ്വീകരിച്ചായാലും താന്‍ വിചാരിച്ച കാര്യം നടത്തിയെടുക്കാന്‍ നമ്മുടെ ഫ്യുഡല്‍ മാടമ്പിമാര്‍ കാണിച്ചിരുന്ന അതെ കുടിലതന്ത്രം.  വിരട്ടലുകളും ആക്ഷേപിക്കലും പെയപ്പെടുത്തലും തന്നെ മാര്‍ഗങ്ങള്‍.  ഇങ്ങിനെയുള്ള രാഷ്ട്രീയക്കാരെയാണോ നമുക്കാവശ്യം?  അതോ കാര്യങ്ങള്‍ സുതാര്യതയോടെ, ബഹുജനങ്ങളില്‍നിന്നു ചോദ്യങ്ങള്‍ വരുമ്പോള്‍ അവര്‍ക്കുകൂടി ബോദ്ധ്യപ്പെടുന്ന രീതിയില്‍ സഹസാമാജികരുമായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കാന്‍ ആര്‍ജ്ജവം കാണിക്കുന്നവരേയോ?  ഇതെഴുതിത്തീരുമ്പോഴേക്ക് കാതലായ പ്രശ്നങ്ങളില്‍ നിന്ന് മാറ്റി സംഭവം ജോര്‍ജും പ്രതാപനും  തമ്മിലുള്ള ഒരു വ്യക്തിപരമായ പ്രശ്നമായി ലഘൂകരിച്ച് മുഖ്യമന്ത്രിയുടെയും യു ഡി എഫിന്റെയും മേല്‍നോട്ടത്തില്‍ വഴക്കുകള്‍ ഒത്തുതീര്‍പ്പാക്കപ്പെടുമോ എന്ന കാര്യം പറയാറായിട്ടില്ല.   എന്നിട്ട് ഒടുവില്‍ മറ്റൊരു ചാനല്‍ അവതാരകന്‍  ഏതാണ്ട് ഉറപ്പായ ഒരു ഭവിഷ്യവാണി പോലെ ശ്രീ പ്രതാപനോടു തന്നെ ചോദിച്ച കാര്യം (അവസാനം ശ്രീ. ജോര്‍ജ്‌ തന്നെയാവില്ലേ ജയിക്കുക) തന്നെ  ആകുമോ സംഭവിക്കുക? 

എന്നാല്‍ വിവാദമായ ആ പ്രസ്താവന ടിവിയില്‍ കണ്ട സാമാന്യബുദ്ധിയുള്ള ആരുടെയും മനസ്സില്‍ ഉയര്‍ന്നു വരാവുന്ന മറ്റൊരു  ചോദ്യമുണ്ട്.  കേരളത്തിലെ നവോത്ഥാനനായകര്‍ അഹോരാത്രം പാടുപെട്ടു തങ്ങളുടെ ത്യാഗപൂര്‍ണ്ണമായ ജീവിതം കൊണ്ടു നമുക്ക്‌ നേടിത്തന്ന സ്വാതന്ത്ര്യങ്ങള്‍ ഇന്ന് നമുക്ക് അനുഭവിക്കാനാകുന്നുണ്ടോ എന്ന ചോദ്യം. പേടികൂടാതെ പെരുവഴിനടക്കാനും പാഠശാലകളിലേക്ക് അവകാശപൂര്‍വം കയറിച്ചെല്ലാനും, എല്ലാവര്‍ക്കുമൊപ്പമിരുന്നു ആത്മാഭിമാനത്തോടെ ഭക്ഷണം കഴിക്കാനും സര്‍വ്വോപരി പൊതുസമൂഹത്തിന്‍റെ ഭാഗമായി നിന്ന് അധികാരസ്ഥാനങ്ങളോട് ധൈര്യപൂര്‍വം ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള സ്വാതന്ത്ര്യങ്ങളും   അവകാശങ്ങളും നമുക്ക് നേടിത്തന്നവര്‍ അതെല്ലാം നാം എല്ലാകാലത്തേക്കുമായി പരിരക്ഷിച്ചു നിര്ത്തുമെന്നു ആഗ്രഹിച്ചിട്ടുണ്ടാകണം.  എന്നാല്‍ ഇന്ന് അതെല്ലാം തിരഞ്ഞെടുക്കപ്പെട്ട എമ്മെല്ലെമാരില്‍ ആള്‍ബലം കൂടുതലുള്ള ചിലര്തന്നെ സഹാസാമാജികര്‍ക്കുപോലും നിഷേധിക്കുന്നുണ്ടെങ്കില്‍ സാധാരണക്കാരുടെ കാര്യം എന്തായിരിക്കും! 

ഏറെക്കുറെ ഇതിനു സമാനമായ മറൊരു സംഭവം കൂടി അതര്‍ഹിക്കുന്ന ഗൌരവം നല്‍കാതെ കേരളത്തിലെ മാധ്യമങ്ങള്‍ തമസ്കരിക്കുകയുണ്ടായി.  കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് നമ്മുടെ ഒരു അറിയപ്പെടുന്ന രാഷ്ട്രീയനേതാവും മുന്മന്ത്രിയുമായിരുന്ന ഒരാള്‍ മന്ത്രിയായ  തന്റെ രാഷ്ട്രീയഎതിരാളിയുടെ ഒരു അനുയായിയെ കണ്ടപ്പോള്‍ “നീയൊക്കെ ആണോടാ മന്ത്രിയെ വഴിതെറ്റിക്കുന്നത് “ എന്ന് ചോദിച്ച് പരസ്യമായി അയാളുടെ കരണത്തടിച്ചുവത്രേ.  നമ്മുടെ നിയമവ്യവസ്ഥയെ കാറ്റില്‍ പറത്തിക്കൊണ്ട് പരസ്യമായി ആരെയെങ്കിലും അടിക്കാനോ, ഭര്ത്സിക്കാനോ ആരെയും എതുതരത്തിലും ഇല്ലായ്മ ചെയ്യാനോ ഒരു പൌരനും അവകാശമില്ലാത്ത ഈ രാജ്യത്ത്‌ ഒരു രാഷ്ട്രീയനേതാവ് അങ്ങിനെ ചെയ്തതിലെ സാംഗത്യം ഏതെങ്കിലും മാദ്ധ്യമം ചോദ്യം ചെയ്യുകയോ അതിനെക്കുറിച്ചു ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയോ ഉണ്ടായില്ല.  ഒരു മനുഷ്യാവകാശപ്രശ്നമായിട്ടുകൂടി ഇതും അങ്ങിനെ മാദ്ധ്യമങ്ങളുടെ കൂടി ഒത്താശയോടെ കുഴിച്ചുമൂടപ്പെട്ടു. ഈ സംഭവവും നമുക്ക് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ജന്മി-ദുഷ്പ്രഭുത്വങ്ങള്‍ നടത്തിപ്പോന്ന മനുഷ്യാവകാശലംഘനങ്ങളുടെ ഓര്‍മ്മ പുതുക്കലായിത്തീരുന്നു.  സ്വാഭിപ്രായത്തിനനുസരിച്ചു തനിക്ക് ശരിയെന്നു തോന്നിയ ഒരു രാഷ്ട്രീയാഭിപ്രായം ഉണ്ടാക്കിയെടുത്ത്‌ അതിനനുസരിച്ചു ഒരാള്‍ പ്രവര്‍ത്തിമണ്ഡലത്തിലേക്കിറങ്ങുന്നുവെങ്കില്‍ അത് ഏതായാലും ജനാധിപത്യസംവിധാനങ്ങള്‍ നമുക്കൊരോരുത്തര്‍ക്കും ഉറപ്പു നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്‍റെ ആവിഷ്കാരമാണല്ലോ?  സര്‍വ്വോപരി അയാള്‍ എല്ലാവരും കാണ്‍കെയാണ് ആ പ്രവര്ത്തിയില്‍ ഏര്‍പ്പെടുന്നതും.  എന്നിട്ടും സ്വേഛാപ്രമത്തതയുടെ കണ്ണുകളില്‍ അത് കടുത്ത അപരാധമായി മാറുന്നു.  എന്നാല്‍, വിചിത്രമെന്നു പറയട്ടെ, ഇന്ത്യന്‍ ഭരണഘടന തനിക്ക് നല്‍ക്കുന്ന അവകാശങ്ങളുടെ പിന്‍ബലത്തില്‍  തനിക്ക് നേരിട്ടത് കടുത്ത അനീതിയാണെന്നറിയാനും അതിന്നെതിരെ പ്രതിഷേധിക്കാനും അതിനു നിയമപരമായ മാര്‍ഗങ്ങളിലൂടെ പരിഹാരം കാണാനും ആ മനുഷ്യന്‍ ശ്രമിക്കുന്നതും കണ്ടില്ല.  കാല്‍ നൂറ്റാണ്ടു മുമ്പാണെങ്കില്‍പ്പോലും ഇത്തരമൊരു സംഭവത്തിനെതിരെ ബഹുജനപ്രക്ഷോഭങ്ങള്‍ തന്നെ പൊട്ടിപ്പുറപ്പെടാന്‍ താമസമൊന്നും വരാത്ത നാടായിരുന്നു കേരളം.  അതിനെ നമ്മുടെ പുതിയ രാഷ്ട്രീയസംസ്കാരം വീണ്ടും പ്രതിഷേധങ്ങളുടെ സ്വയംസാന്ത്വനങ്ങള്‍ക്ക് പോലും ഇടമില്ലാത്ത അടിച്ചമര്ത്തലുകളുടെ തമോഗര്ത്തങ്ങളിലേക്ക് തള്ളിയിട്ടുകഴിഞ്ഞോ?    എങ്കില്‍  നമ്മുടെ പുതിയ തലമുറ വളരെയേറെ ജാഗരൂകരായിരിക്കേണ്ടതുണ്ട്.  ജനാധിപത്യത്തിന്റെ പേരില്‍ നമ്മള്‍ തെരഞ്ഞെടുത്തുവിടുന്നവര്‍ നമ്മുടെതന്നെ ജനാധിപത്യാവകാശങ്ങളെ ഉരുക്കുമുഷ്ടികൊണ്ടു ധ്വംസിക്കുന്നുണ്ടെങ്കില്‍ അത് ഒരുതരത്തിലും അനുവദിച്ചുകൊടുത്തുകൂട.

ഇക്കാര്യങ്ങളിലെല്ലാം കക്ഷിരാഷ്ട്രീയങ്ങള്‍ക്കപ്പുറത്ത് മറ്റൊരു വായന കൂടി നമുക്കാവശ്യമുണ്ട്.    നമ്മുടെ നവോത്ഥാനനായകര്‍ എതിരിട്ടു തോല്‍പ്പിച്ച ഗര്വ്വിന്റെയും, ആഭിജാത്യത്തിന്റെയും, സമ്പന്നതയുടെയും അഹങ്കാരരൂപങ്ങള്‍ പഴയ അങ്കത്തട്ടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് പുനര്ജ്ജനിച്ച് ഇന്ന് നമ്മുടെ ഭരണവര്‍ഗത്തിലേക്ക് വീണ്ടും നുഴഞ്ഞുകയറിക്കഴിഞ്ഞിരിക്കുന്നു.  നെല്ലിയാമ്പതിയിലെ ഇരുനൂറിലേറെ ഏക്കര്‍ വനഭൂമി അതിന്‍റെ പാട്ടക്കാലാവധി കഴിഞ്ഞിട്ടും പാവപ്പെട്ട കൃഷിക്കാരനു തന്നെ തിരിച്ചു കൊടുക്കാന്‍ നമ്മുടെ എമ്മെല്ലേ സ്വീകരിക്കുന്ന തന്ത്രം കൌടില്യത്തിന്‍റെയും കയ്യൂക്കിന്‍റെയും രഹസ്യതന്ത്രങ്ങളുടേയും സര്‍വോപരി താന്‍പോരിമയുടേയും പരനിന്ദയുടേയുമൊക്കെ മാര്‍ഗങ്ങളാണെങ്കില്‍, അതിന്നായി അദ്ദേഹം ഇത്രയേറെ അദ്ധ്വാനിക്കുന്നുവെങ്കില്‍,  അതിന്റെ ഫലം കിട്ടുന്നവര്‍ പാവപ്പെട്ടവര്‍ തന്നെയായിരിക്കുമോ എന്ന കാര്യം നാം തിരിച്ചറിയേണ്ടതുമുണ്ട്. അതുപോലെതന്നെ തന്‍റെ രാഷ്ട്രീയ പ്രതിയോഗിയുടെ അനുയായിക്ക് നേരെ പരസ്യമായി കയ്യോങ്ങാന്‍ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന് ഇന്ന് സാധിക്കുന്നുണ്ടെന്കില്‍ അത് കാണിക്കുന്നത് നമുക്ക് ശരിയായ രാഷ്ട്രീയം നഷ്ടപ്പെട്ടുപോകുകയാണെന്നും പകരം  മലയാളി അധികാരത്തിനോടു ദാസ്യം പറയാന്‍ ശീലിക്കുന്നു എന്നുമാണ്.  ഇത് വളരെയേറെ അപകടകരമാണ്. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുകയും ബോധ്യപ്പെടത്തക്ക ഉത്തരങ്ങള്‍ തരാതിരിക്കുന്നവരെ തിരിച്ചറിയുകയും ചെയ്യുന്നതിലാണല്ലോ  രാഷ്ട്രീയബോധത്തിന്റെ തികവും തെളിമയും കാണേണ്ടത്..  അലറിവരുന്ന ഏതു കൊടുങ്കാറ്റിനെയും ചോദ്യംചെയ്യപ്പെടലിന്‍റെ മുള്‍മുനകളില്‍ കോര്ത്തുനിര്ത്തിപ്പോന്ന ധിഷണാശാലികളുടെ നാടായിരുന്നല്ലോ കേരളം. 

ജോര്‍ജിന്‍റെ പ്രശ്നം മറ്റൊരു സാമാജികനോട് അയാളുടെ ജാതി സൂചിപ്പിച്ച് സംസാരിച്ചതു മാത്രമായി ചുരുക്കിക്കൊണ്ട് മുന്നണിക്കകത്തെ മാത്രം പ്രശ്നമായി ഒതുക്കാനുള്ള  ശ്രമങ്ങളാണ് നടക്കുന്നതെന്ന് തോന്നുന്നു.  വാസ്തവത്തില്‍  ജോര്‍ജ് ചെയ്തിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയെത്തന്നെ നിഷേധിക്കലാണ്. നമുക്കിതിനെ തിരിച്ചറിഞ്ഞു പ്രതിരോധിച്ചേ പറ്റൂ.  കാരണം ജോര്‍ജിന്റെ പെരുമാറ്റം രാഷ്ട്രീയസദാചാരത്ത്തിന്‍റെ കാര്യത്തില്‍ വളരെ അപകടകരമായ മാനങ്ങളാണ് സൃഷ്ടിക്കുന്നത്. അതുപോലെത്തന്നെയാണ് നേരത്തെ സൂചിപ്പിച്ച കരണത്തടിയുടെ കാര്യവും.  ഈ സംഭവങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന, നമ്മുടെ രാഷ്ട്രീയസംസ്കാരത്തിനു സംഭവിച്ചുവരുന്ന, ജീര്‍ണ്ണത കണ്ടില്ലെന്നു നടിക്കാന്‍ സംസ്കൃതര്‍ എന്നഭിമാനിക്കുന്ന കേരള ജനത തയ്യാറാകരുത്.  ചെറുനെല്ലി എസ്റ്റേറ്റിന്നു എന്ത് സംഭവിക്കുന്നു എന്ന് ചോദിക്കുന്ന അതേ ഗൌരവത്തോടെ മലയാളി അധികാരപ്രമത്തതയുടെ ഈ ആവിഷ്കാരവൈചിത്ര്യങ്ങളെയും വ്യവഛേദിച്ചു പഠിക്കേണ്ടതുണ്ട്‌. പാര്‍ലിമെന്ററി ജനാധിപത്യത്തെയും അതിന്‍റെ ബഹുസ്വരതയേയും അങ്ങേയറ്റം വിലമതിക്കുന്ന അസംഖ്യം പേര്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും ഇവിടെ ഉള്ളതുകൊണ്ടാണ് നമ്മുടെ രാജ്യം ഓരോ പൌരനും വിശിഷ്യാ ഓരോ രാഷ്ട്രീയപ്രവര്‍ത്തകനും ജനാധിപത്യാവകാശങ്ങള്‍ ഒരളവോളമെങ്കിലും ഉറപ്പാക്കിക്കൊണ്ട് നിലനിന്ന് പോരുന്നത്.  വിവരാവകാശനിയമവും വിദ്യഭ്യാസാവകാശനിയമവുമെല്ലാം അത്തരം ആളുകളുടെ ശ്രമങ്ങളുടെ ഫലങ്ങളാണ്.  അതിനെയെല്ലാം തുരങ്കം വക്കാന്‍ നാം ആരെയും അനുവദിച്ചുകൂടാ.  പൊതുപ്രവര്ത്തനരംഗത്ത് നില്‍ക്കുന്ന, വിശേഷിച്ചും ഭരണചക്രത്തിന്‍റെ അച്ചാണിത്തുളകളിലും, ആരക്കാലുകളിലും അതിര്ച്ചട്ടകളിലുമൊക്കെ കയറിക്കൂടി നിലയുറപ്പിക്കുന്ന, ഏതൊരാള്‍ക്കും അയാളുടെ മുന്നില്‍ വന്നുപെടുന്ന ഏതു മനുഷ്യനെയും തികഞ്ഞ സമശീര്‍ഷതയോടെ നേരിടാനാവുന്നില്ലെങ്കില്‍ അവരെയൊക്കെ അവിടങ്ങളില്‍നിന്നു ഇറക്കിവിടാന്‍ കിട്ടുന്ന ആദ്യത്തെ സന്ദര്‍ഭം തന്നെ നാം ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ട്. ഇവര്‍ക്കെതിരെ തികഞ്ഞ രാഷ്ട്രീയബോധത്തോടെ കേരളത്തിലെ ജനങ്ങള്‍ രംഗത്തിറങ്ങേണ്ടതുണ്ട്‌.  

കാലം മാറുകയാണ്.  സങ്കുചിതമായ ജാതി-മതചിന്തകളും തീവ്രവാദങ്ങളും പിടി മുറുക്കിക്കൊണ്ടുവരുന്ന സമകാലീനകേരളത്തില്‍ രാഷ്ട്രീയക്കാരുടെ മനുഷ്യാവകാശദ്ധ്വംസനങ്ങളും പെരുകിവരുന്നു.  അവയെല്ലാം കൂടി നമ്മുടെ ജനജീവിതത്തിന്‍റെ സക്രിയതയേയും അതിന്റെ അന്വേഷണബുദ്ധിയേയും പാടേ ചോദ്യം ചെയ്യുകയാണ്. നിരന്തരമായ സംഘര്‍ഷങ്ങളിലൂടെ മനുഷ്യചരിത്രം കടന്നുപോരുന്ന സദാ ഉല്‍ക്കര്‍ഷപൂരിതമായ പന്ഥാവുകള്‍ക്കരികില്‍ നമുക്ക് കൈനീട്ടിത്തലോടാനാകുന്ന ആഹ്ലാദദായകങ്ങളായ നിരവധി മലമുടിക്കാഴ്ച്ചകളില്‍നിന്നു അവര്‍ മാനുഷ്യകത്തിന്‍റെ മഴക്കാറുകളെ തൂത്തെറിയുകയാണ്.  ഇതിനു തടയിടാന്‍ ജനാധിപത്യവിശ്വാസികള്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.