Thursday, July 18, 2013

ലീലാബായിയെ അറിയുമോ?



ലീലാഭായിയെ കേരളത്തിൽ അത്രയധികം ആളുകളൊന്നും റിയാനിടയില്ല.  പേരുകൊണ്ട് അവർ മലയാളിയെന്നു തോന്നാമെങ്കിലും അവർ ജീവിക്കുന്നത് കുറേ വടക്ക് മഹാരാഷ്ട്രയുടെ കിഴക്കൻ ഭാഗങ്ങളിലെ യവത് മാൽ ജില്ലയിലാണ്.

മഹാരാഷ്ട്രയുടെ കിഴക്കൻ പ്രദേശങ്ങൾ ജലക്ഷാമമുള്ള സ്ഥലങ്ങളാണ്.  കൃഷി എല്ലാക്കൊല്ലവും വരൾച്ചകൊണ്ട്  നഷ്ടത്തിലാകുകയും അടുത്തകാലത്ത് ധാരാളം കർഷകർ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന സ്ഥലം.   ബഹുരാഷ്ട്രക്കുത്തകകൾ നൽകിയ ജനിതകമാറ്റം വരുത്തിയ പരുത്തിവിത്തുകൾ സർവ്വനാശം വിതച്ച ഗ്രാമങ്ങൾ.  നാഗപൂരിനു പടിഞ്ഞാറാണ് യവത് മാൽ.  നൂറോ നൂറ്റമ്പതോ കിലോമീറ്റർ.  അതുപോലെ നാഗ്പൂരിൽ നിന്ന് കിഴക്ക് പത്തെഴുപത്തഞ്ച് കിലോമീറ്റർ  ദൂരത്തിലാണ് ഗോസിഖുര്ദ്‌ അണക്കെട്ടും. 1983-ൽ രണ്ടര ലക്ഷം ഏക്കർ സ്ഥലത്ത് ജലസേചനം സാധ്യമാക്കാനാകുന്ന ഒരു വമ്പന്‍ ജലസേചനപദ്ധതി അവിടെ തുടങ്ങുന്നു. മതിപ്പു ചിലവ് 372 കോടി രൂപ.  2013 ആയിട്ടും അതെങ്ങും എത്തിയിട്ടുമില്ല.  ഇതുവരെയായി 7800 കോടിയോളം ചെലവാക്കിയെന്ന് കണക്കുകൾ. 

ഇതിന്റെ പരിസരങ്ങളിലാണ് ലീലാബായി ജീവിക്കുന്നത്.  അതുകൊണ്ടാണ് അവർ ശ്രദ്ധേയയാകുന്നതും.  ലീലാബായി കർഷകയാണ്.  കർഷക എന്ന വാക്ക് ഇന്ത്യൻ നിഘണ്ടുക്കളിലൊന്നുമില്ല.  കർഷകൻ എന്നേ അതിലൊക്കെ കാണൂ.    വീട്ടിൽ ഒന്നും ചെയ്യാതെ കുത്തിയിരുന്ന് കൃഷിസ്ഥലങ്ങളുടെ ഉടമാവകാശം കയ്യാളുകമാത്രം ചെയ്യുന്ന പുരുഷന്മാർപോലും ഇന്ത്യൻ കാഴ്ചപ്പാടിൽ കർഷകനാണ്; അയാളാണ് എപ്പോഴും ഗൃഹനാഥനും.

എന്താണ് ലീലാഭായിയുടെ പ്രത്യേകത?  ഭർത്താവിനെ ബഹുമാനത്തോടെ മാത്രം കാണുകയും മറ്റുള്ളവരുടെ മുമ്പിൽ  തന്റെ പതിയിൽ അഭിമാനംകൊള്ളുകയും ചെയ്യുന്ന ലീലാബായി അതേസമയം ആരോടും പറയും- വീട്ടുകാര്യമൊക്കെ നോക്കുന്നതും കൃഷിയിടത്തിലെ പണിയൊക്കെ അന്വേഷിക്കുന്നതും ഞാനാണ്.  എന്റെ ഭർത്താവ് ഞങ്ങളുടെ ഏതാനും കാലികളെ നോക്കി സംരക്ഷിച്ചുകൊണ്ട് സുഖമായി കഴിയുന്നു.  എങ്കിലും ആരാണ്  കർഷകൻ എന്ന സ്ഥാനത്ത്  എന്റെ ഭർത്താവിന്റെ പേരേ സർക്കാർ രേഖകളിലും മാദ്ധ്യമങ്ങളിലും കാണുള്ളൂ.  എനിക്കതിൽ പരിഭവവുമില്ല.

അവർ തുടർന്നും പറയും- ഞങ്ങൾക്കിന്ന് നാല്പതേക്കർ കൃഷിയിടമുണ്ട്.  ഒന്നുമില്ലായ്മയിൽ നിന്നാണ് ഞങ്ങൾ തുടങ്ങിയത്.   ഇന്ന് എല്ലാമുണ്ട്- സന്തോഷമാണെങ്കിൽ വേണ്ടുവോളവും.

ആരാണ് ഇവിടങ്ങളിൽ കൃഷിനടത്തിപ്പ് കൊണ്ടുനടക്കുന്നത് എന്നു ചോദിച്ചു നോക്കൂ.  കൂസലില്ലാതെ അവർ  പറയുംഅത് സ്ത്രീകളാണ്. ആണുങ്ങളല്ല.  ആണുങ്ങൾ മിക്കവാറും ഗ്രാമം മുഴുവൻ ചുറ്റിയടിച്ച് സമയം കളയുകയാണ് പതിവ്. 

1965-  ശൈശവത്തിൽത്തന്നെയായിരുന്നു ലീലാബായിയുടെ വിവാഹം.  ഏറെക്കുറെ അനാഥത്വം അനുഭവിച്ചു നടന്നിരുന്ന, ബന്ധുവൃന്ദത്തിൽത്തന്നെയുള്ള ആളെയാണ് അഛൻ അവർക്ക് ഭർത്താവായി കണ്ടെത്തിയത്.   പേർ  അശണ്ണ.  ഇന്ന് ദമ്പതികൾക്ക് 60 വയസ്സ് കഴിഞ്ഞു.

നാലാം ക്ലാസിൽ പഠിത്തം നിർത്തിയതാണ് ലീലാബായി.  കുട്ടിക്കാലത്ത് നാട്ടിൽ ജനനരേഖകൾ സൂക്ഷിക്കുന്ന പതിവില്ലാതിരുന്നതുകൊണ്ട് അവർക്ക് തന്റേയും ഭർത്താവിന്റേയും വയസ്സ് കൃത്യമായറിയില്ല. സ്വന്തമായി നിലമില്ലാതിരുന്നതുകൊണ്ട് അവർ മറ്റുള്ളവരുടെ സ്ഥലത്ത് പണിക്കുപോയി.  കിട്ടുന്നത് കഴിയുന്നത്ര മിച്ചം വച്ചു.  പിന്നെ കുറേശ്ശെയായി കൃഷിസ്ഥലങ്ങൾ വാങ്ങി. കല്യാണം കഴിയുന്ന കാലത്ത് അവിടങ്ങളിൽ നാൽപ്പതേക്കർ ഭൂമി 10000 രൂപക്ക് കിട്ടുമായിരുന്നു.  ഇന്ന് 40000 രൂപക്കുപോലും ഒരേക്കർ കിട്ടില്ല.

1969-ലാണ് അവർ ആദ്യമായി ഭൂമി വാങ്ങിയത്.  1000 രൂപ വച്ച് നാലേക്കർ.  അവർ നല്ലശ്രദ്ധയോടെ അന്വേഷിച്ച് വാങ്ങിയ ഫലപുഷ്ടിയുള്ള ഭൂമിയായിരുന്നു അത്.   ഇക്കാലത്ത് അതിനരികിലൂടെ ഒരു ഹൈവേ വന്നതുകൊണ്ട് ആ സ്ഥലത്തിന് ഇന്ന് അമ്പതു ലക്ഷം കിട്ടുമെന്ന് അവർക്കറിയാം.  അതിൽ കൃഷിചെയ്ത് വരുമാനമുണ്ടാക്കിക്കൊണ്ട് 1971- 20 ഏക്കർ കൂടി അവർ വാങ്ങി.  പിന്നെ 1973-ൽ പതിനഞ്ചേക്കർ,  85-ൽ നാലേക്കർ, ഒടുവിൽ 91-ൽ പത്തേക്കറും കൂടി. അതിൽ നിന്ന് കുറച്ച് പിൽക്കാൽത്ത് വിറ്റു.  ഇപ്പോൽ 40 ഏക്കർ സ്വന്തമായുണ്ട്. 

സ്വന്തമായി കൃഷി ചെയ്തു പഠിച്ചാണ് ലീലാബായി വളർച്ചയുടെ പടവുകൾ കയറിയത്.   ഇത്രയും കാലത്തെ പരിചയം കൊണ്ട് അവർ കൃഷിപ്പണികളിൽ അനന്തമായ രിചയസമ്പത്തും പാടവവും ആർജ്ജിച്ചുകഴിഞ്ഞു.  കൃഷിപ്പണികളിൽ സ്ത്രീകളാണ് എപ്പോഴും കൂടുതൽ ശ്രദ്ധാലുക്കളെന്നും അവർ പുരുഷന്മാരേക്കാൾ ശുഷ്കാന്തിയോടേയും ഭംഗിയായും ജോലികളിൽ ഏർപ്പെടുമെന്നുമാണ് അവരുടെ നിഗമനം.    കൃഷിപ്പണിയും  പണം കൈകാര്യം ചെയ്യലും ഗാർഹികചെലവുകളുമൊക്കെ അവർ തന്നെയാണ്  ശ്രദ്ധിക്കുന്നത്.

ഏറെക്കാലം അണ്ണ മാസം എഴുപതു രൂപ ശമ്പളത്തിൽ ഒരു പെട്രോൾ പമ്പിൽ ജോലിക്കാരനായിരുന്നു. പത്തുപതിനഞ്ചു വർഷം മുമ്പാണ് അയാൾ ആ പണി നിർത്തിയത്.  അപ്പോഴേക്കും ലീലാബായി സർക്കാർ രേഖകളിൽ  അശണ്ണയെന്നൊരു കർഷകനെ സൃഷ്ടിക്കാനായി വേണ്ടുവോളം കൃഷിയിടങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു.

വീട്ടാവശ്യത്തിനുള്ള ഭക്ഷണസാധനങ്ങളെല്ലാം അവർ സ്വന്തം കൃഷിയിടത്തിൽ നിന്നെടുക്കുന്നു.  നെല്ലും ഗോതമ്പും പച്ചക്കറികളുമെല്ലാം. കൂടാതെ മുപ്പതോളം ഏക്കർ സ്ഥലത്ത് അവർ പരുത്തിയും സോയബീനും കൃഷിചെയ്യുന്നുണ്ട്.  കൃഷികാര്യങ്ങളെല്ലാം തീർച്ചയാകുന്നതും നടത്തിക്കുന്നതും ലീലാബായി നേരിട്ടാണ്.  ദിവസവും ഏറെനെരം അവർ കൃഷിയിടങ്ങളിൽ ചെലവാക്കുന്നു. 

ചന്തമുള്ള ഒരു വീടും അതിനോട് ചേർന്ന് വിള സൂക്ഷിക്കാൻ ധാരാളം സ്ഥലവും ലീലാബായി കരുതിയിട്ടുണ്ട്.   അതുകൊണ്ട് വിളവെടുപ്പുകഴിഞ്ഞ് ഉല്പന്നങ്ങൾ വില കൂടിക്കിട്ടുന്നതു വരെ സൂക്ഷിച്ചുവക്കാനും അവർക്കാവുന്നു.   സ്വന്തം പരുത്തിയും സോയാബീനുമൊക്കെ അപ്പപ്പോൾത്തന്നെ വിൽക്കേണ്ട ദുര്യോഗം അവർക്കില്ല.  ഇക്കാലത്ത് കൃഷിയിറക്കാനുള്ള ബുദ്ധിമുട്ടുകളേപ്പറ്റി അവർ ആധികാരികമായും ശാസ്ത്രീയമായും തന്നെ പ്രതികരിക്കും.  കളനാശിനികളും കീടനാശിനികളും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുവെന്നും മണ്ണ് പുഷ്ടി നഷ്ടപ്പെട്ട് വന്ധ്യമാകുന്നുവെന്നും  വിളവു കൂടുതലുണ്ടാക്കാൻ കഴിയുന്ന ഇക്കാലത്ത് അതിൽ നിന്നുള്ള ലാഭം കുറവാണെന്നും അവർ പറയും.

ആറ്  കാളകളും അഞ്ച് പശുക്കളും മൂന്ന് എരുമകളുമുള്ള വീട്ടിൽ അവയെ പരിപാലിച്ചുകൊണ്ട് ണ്ണ സന്തോഷമായി കഴിയുന്നു.  പശുക്കളിൽനിന്നും എരുമകളിൽനിന്നും ഏറെ പാലൊന്നും കിട്ടുന്നില്ലെങ്കിലും  ഇവയിൽ നിന്നു കിട്ടുന്ന പാൽ തന്നെയാണ്  വീട്ടിൽ ഉപയോഗിക്കുന്നത്.

ഇന്ത്യയിലെവിടേയുമെന്നപോലെ ഇവിടേയും കർഷകൻ എന്ന സ്ഥാനം എപ്പോഴും പുരുഷന്മാർക്കാണ്.  അവരാണ് ഗൃഹനാഥന്മാരായി അംഗീകരിക്കപ്പെടുന്നതും. ണ്ണക്കും അതിന്റെ ആനുകൂല്യം കിട്ടുന്നു.  പക്ഷേ എല്ലാം കൊണ്ടുനടക്കുന്നതാകട്ടെ ഭാര്യയുമാണ്.   ണ്ണക്ക്  അതറിയാം.  അയാഅതംഗീകരിക്കുന്നുമുണ്ട്. അക്കാര്യം ലീലാഭായിക്ക് ഉറപ്പുമുണ്ട്. പിന്നെയെന്ത് പ്രശ്നം?  അങ്ങിനെ “കർഷകവധു”വായി  സർക്കാർ രേഖകളിൽ തുടരുന്നതിൽ ലീലാബായി സന്തോഷം കൊള്ളുന്നു.

ഇതിലെന്തു കാര്യം എന്നു നമുക്ക് ഒരു പക്ഷേ ചോദിക്കാനാകും.  ഇങ്ങിനെ സുഭിക്ഷമായിക്കഴിയുന്ന വീടുകൾ ഇന്ത്യയിലങ്ങോളമിങ്ങോളം കാണാനാകുമല്ലോ എന്നും നമുക്കു ചോദിക്കാം.   എന്നാൽ കഴിഞ്ഞ ർഷം 3786 കർഷകർ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയിൽ നിന്നാണ് ഈ വിജയഗാഥ കേൾക്കുന്നതെന്നതു കൂടിയാണ് അതിലെ മറ്റൊരു കാര്യം.   

അതിനപ്പുറം അത് ഇന്ന് നമ്മുടെ മാദ്ധ്യമങ്ങളിൽ വരുന്ന പല കാഴ്ചകളേയും കേൾവികളേയും ചോദ്യം ചെയ്യുന്നുമുണ്ട്.

ഇവിടെ, നമ്മുടെ ചുറ്റുമാണെങ്കിൽ, ഇന്ന് സ്ത്രീകൾ സാമ്പത്തിക തട്ടിപ്പുകൾക്കും മറ്റു പലതിനും മുന്നിട്ടിറങ്ങുന്നത് നാം കാണുന്നു.  പ്രത്യുല്പാദനപരമല്ലാത്ത തട്ടിപ്പുകളിൽ സർക്കാർ സംവിധാനങ്ങളെപ്പോലും ഇടപെടുവിച്ചു നിർത്തികൊണ്ട്  വിവാദങ്ങൾ സൃഷ്ടിക്കാൻ അവർ മടിക്കുന്നില്ല.   ഭേദപ്പെട്ട മട്ടിൽ തൊഴിൽ ചെയ്ത്  പേരും പെരുമയും ആവശ്യത്തിന് ധനവും നേടിയ കലാകാരികൾ പോലും ദ്രുതധനത്തിന്റെ പ്രലോഭനങ്ങളിൽ വീണുപോകുന്നു. മകനെ കല്യാണം കഴിച്ചുകിട്ടാൻ അഛനെ വലയിലാക്കി അയാളുടെ കൂടെപ്പോലും സഹശയനം നടത്തിയായാലും  ഭാരിച്ച സമ്പത്തിന്ന് എളുപ്പത്തിൽ ഉടമകളാകുകയാണ് അഭികാമ്യമെന്ന്  ചിലരെങ്കിലും ഇവിടെ വിശ്വസിക്കുന്നു.  ഭർത്താക്കന്മാർ മദ്യപാനികളായാലും ഗാർഹികപീഡനങ്ങൾ അത്യാവശ്യം അനുഭവിച്ചാലും വേണ്ടില്ല, മക്കൾക്ക് ഹോട്ടൽഭക്ഷണം വാങ്ങിക്കാനുള്ള കാശും പകയുടേയും പ്രതികാരത്തിന്റേയും വഞ്ചനയുടേയും കഥകൾ എന്നും വൈകുന്നേരങ്ങളിൽ കണ്ടുരസിക്കാനുള്ള സ്വാതന്ത്ര്യവും കിട്ടിയാൽ മതിയെന്നും കരുതുന്നവരാണ് കുറച്ചുപേരെങ്കിലും.     

എങ്കിലും ലീലാബായി ഓർമ്മിപ്പിക്കുന്നു - ഇന്ത്യൻ മനസ്സുകളിൽ ഇന്നും നന്മകൾ വിളയുന്നുണ്ട്; ഇന്ത്യൻ സ്ത്രീകളിൽ ആത്മവിശ്വാസത്തിന്റേയും  ധൈര്യത്തിന്റേയും സ്ഫുരണങ്ങൾ കെട്ടുതീർന്നിട്ടില്ല.

കടപ്പാട്:- When Leelaabai Runs the farm,  ഹിന്ദു ദിനപത്രം, 17-7-2013.

Tuesday, February 26, 2013

ആറ്റുകാൽ പൊങ്കാല - കുറച്ച് കണക്കുകൾ


ഇക്കൊല്ലത്തെ ആറ്റുകാൽ പൊങ്കാല കഴിഞ്ഞു. 

പതിവില്ലാതെ രാവിലെ തിരുവനന്തപുരം നഗരത്തിലെ ചില സ്ഥലങ്ങളിൽ യാത്രചെയ്യുകയുണ്ടായി.  പൊങ്കാലക്കാഴ്ച്ചകൾ കാണാനാണ് ഇറങ്ങിയത്.

അങ്ങിനെ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോൾ പൊങ്കാല നടത്തിപ്പുകാരുടേയും  മാദ്ധ്യമങ്ങളുടേയും അവകാശവാദങ്ങളിലൊന്ന് രസകരമായിത്തോന്നി.

ഇന്നലെ ഒരു ചാനലുമായി പൊങ്കാലക്കമ്മറ്റിവക്താവിന്റെ അഭിമുഖം കണ്ടിരുന്നു.  അദ്ദേഹം നഗരത്തിലെ പൈപ്പു പൊട്ടിയതിന്റെ പ്രശ്നങ്ങൾ സർക്കാറിന്റേയും കോർപ്പറേഷന്റേയും ബാദ്ധ്യതയാണെന്നു പറഞ്ഞശേഷം മറ്റൊരു കാര്യം പറഞ്ഞു.  “….കഴിഞ്ഞ തവണ  പൊങ്കാലക്ക് 20 ലക്ഷം പേർ വന്നിരുന്നു. ഇത്തവണ അത് മുപ്പത്തഞ്ചു ലക്ഷമാകും….”

അദ്ദേഹം എന്തു സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിലാണ് അങ്ങിനെ പറഞ്ഞതെന്ന് ആരെങ്കിലും സംശയിക്കുന്നുണ്ടാകുമോ? ഇല്ല എന്നതാണ് കാര്യം.  അതിനു കാരണങ്ങൾ പലതാണ്.  അതിരിക്കട്ടെ.

ഇന്ന് ഉച്ചതിരിഞ്ഞപ്പോൾ മറ്റൊരു ചാനലിൽ ആറ്റുകാൽ പൊങ്കാലയെപ്പറ്റി വാർത്ത: ”…..ഇത്തവണ ആറ്റുകാൽ പൊങ്കാലയിൽ മുപ്പത്തഞ്ചുലക്ഷം പേർ പങ്കെടുത്തു….”

ഇവിടെ ചെറിയൊരു കണക്കുകൂട്ടൽ നടത്തുന്നു.

നഗരത്തിൽ പോയിരുന്നപ്പോൾ കണ്ടതനുസരിച്ച് ഭക്തകൾ പൊങ്കാലയിടാനിരിക്കുന്നത് ഏറ്റവും കൂടിയത് രണ്ടു മീറ്ററിൽ മൂന്നുപേർ എന്ന കണക്കിനാണ്. ശരാശരി ഒരാൾക്ക് രണ്ടടി ദൂരം എന്ന വളരെ കുറഞ്ഞ അളവാണ് ഇവിടെ സ്വീകരിക്കുന്നത്.  അതായത് ആറടി ദൂരത്തിൽ - രണ്ടു മീറ്ററിൽ - മൂന്നു പേർ.  അപ്പോൾ ഒരു കിലോമീറ്ററിൽ 500 ഗുണം 3 = 1500 പേർ.  എല്ലാ റോഡുകളിലും രണ്ടു വരി ഉണ്ടാകും എന്ന കണക്കിന് അത് 3000 എന്നാകുന്നു.

ആറ്റുകാൽ മുതൽ കേശവദാസപുരം വരെ (എം.സി.റോഡിൽ) അല്ലെങ്കിൽ വെൺപാലവട്ടം വരെ (എൻ.എച്. ബൈപ്പാസിൽ) എട്ടുകിലോമീറ്റർ.  ഈ റോഡുകളിലൊന്നിൽ അപ്പോൾ 8 ഗുണം 3000 = 24000 പേർക്ക് പൊങ്കാലയിടാം.

അത്തരം എട്ടു റോഡുകൾ ആറ്റുകാൽ ക്ഷേത്രത്തിന്റെ അഞ്ഞൂറുമീറ്റർ അർദ്ധവ്യാസത്തിൽ നിന്ന് എട്ടുദിക്കുകളിലേക്കും പോകുന്നു എന്നു വക്കുക. അപ്പോൾ അതിനുൾക്കൊള്ളാനാകുന്നത് 24000 ഗുണം 8 = 192000.  ഇത് 2 ലക്ഷം എന്നു നമുക്കു വക്കുക.

ആറ്റുകാൽ അമ്പലത്തിലും പരിസരത്തുമായി – അമ്പലത്തിന്റെ അരക്കിലോമീറ്റർ പരിധിയിൽ - അതിന്റെ ഇരട്ടി ആളുകൾ തന്നെ പൊങ്കാലയിടുന്നു എന്നു വക്കുക.  പ്രായോഗികമായി അത് സാദ്ധ്യമല്ല. കാരണം ആ പരിസരത്തിന് അത്രക്കാളുകളെ ഉൾക്കൊള്ളാനുള്ള ശേഷിയില്ല. എങ്കിലും വീണ്ടും ഒരു മടങ്ങു കൂടി നാം അനുവദിച്ചുകൊടുക്കുക.  അപ്പോൾ  അത് 2 + 2 + 2 = 6 ലക്ഷം എന്നു വരുന്നു.

അപ്പോളും ആകെ പൊങ്കാലയിടുന്നവരുടെ എണ്ണം 8 ലക്ഷമേ വരൂ. നമുക്കത് പത്തുലക്ഷം എന്നു വക്കാം.  മുപ്പത്തഞ്ചു ലക്ഷത്തിലേക്ക് ഇനിയും 25 ലക്ഷം കൂടി വേണം!!

000000000000000000000

2011 ലെ സെൻസസ് അനുസരിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ ആകെ ജനസംഖ്യ 1684000 ആണ്.  തിരുവനന്തപുരത്തെ മുഴുവൻ സ്ത്രീകളും ഈ പൊങ്കാലയിൽ പങ്കെടുത്താലും അത് എട്ടര ലക്ഷമേ വരൂ.  പാതയോരങ്ങളിലെ 2 ലക്ഷം പൊങ്കാലക്കാരേയും അവർക്ക് സഹായാത്രികരായി വരാവുന്ന (2:1 എന്ന അനുപാതത്തിൽ) മറ്റൊരു ലക്ഷം പുരുഷന്മാരേക്കൂടി കൂട്ടിയാലും മൊത്തം പൊങ്കാലയിലെ പങ്കെടുക്കുന്നവർ പതിനൊന്നരലക്ഷമേ ആകുന്നുള്ളൂ.  ഈ പതിനൊന്ന് ലക്ഷം മനുഷ്യരും  പൊങ്കാലദിനത്തിൽ വൈകുന്നേരം വരെ നഗരവീഥികളിൽ നഗരത്തിലുണ്ടാകും എന്നതുതന്നെ വിശ്വസിക്കാനാകുമോ.  കണ്ടിട്ട് അങ്ങിനെ തോന്നിയില്ല.

35 ലക്ഷം എന്നത് കേരളത്തിലെ  മൂന്നരക്കോടിയുള്ള ജനസംഖ്യയിലെ സ്ത്രീകളിൽ അഞ്ചിലൊന്നാണെന്നുകൂടി നാം ഓർക്കണം.  തിരുവനന്തപുരത്തെ എട്ടരലക്ഷം സ്ത്രീകളെ മാറ്റിനിർത്തിയാൽ വരുന്ന ഇരുപത്താറരലക്ഷം സ്ത്രീകളിൽ പകുതിക്കെങ്കിലും കെ.എസ്.ആർ.ടി.സി.യും റെയിൽവേയും ചേർന്നാൽ തിരുവനന്തപുരത്തേക്ക് യാത്രാസൗകര്യം ഏർപ്പെടുത്താനാകുമോ?!

ഈ കണക്കുകൾ ഉണ്ടാക്കുന്നത് ആരാണ്.  അതൊക്കെ മാദ്ധ്യമങ്ങൾ വിളിച്ചുപറയുന്നതെന്തിനാണ്.

വാൽക്കഷണം:- പൊങ്കാലയിൽ പങ്കെടുത്തവരുടേയോ അതിന്റെ നടത്തിപ്പുകാരുടേയോ അതിനു സഹായങ്ങൾ നൽകിയവരുടേയോ ആരുടേയും ദൈവവിശ്വാസത്തെ ലേഖകൻ ചോദ്യം ചെയ്യുന്നില്ല.

Sunday, August 12, 2012

ഹരിതകാലങ്ങളുടെ അറുതി


വൈകിയെത്തുകയും എത്തിക്കഴിഞ്ഞിട്ടും എല്ലായിടത്തും ഒരുപോലെ പെയ്യാതെ പോകുകയും ചെയ്ത കാലവര്‍ഷം ചതിച്ച കേരളത്തിലാണ് ഇന്നു നമ്മള്‍.  നമ്മുടെ ജലസമൃദ്ധി ഉറപ്പുവരുത്തുന്ന പുഴകള്‍ പുറപ്പെടുന്ന പറമ്പിക്കുളത്തും സൈലന്റ് വാലിയിലും ആറളം കാടുകളിലും ഇടുക്കി വനമേഖലയിലുമൊക്കെ പെയ്യാന്‍ മഴ മടിച്ചുനില്‍ക്കുന്നു.  താമസിയാതെ ഉണങ്ങിപ്പൊരിഞ്ഞു പോയേക്കാവുന്ന  കാടിനുതന്നെ കുടിവെള്ളം അന്യമായിപ്പോകുന്നതറിയാതെ ഹരിതകാലങ്ങളുടെ അറുതിയിലേക്ക് പാവം കാട്ടുമൃഗങ്ങള്‍ എടുത്തെറിയപ്പെടാന്‍ തുടങ്ങിയിരിക്കുമോ?  ഉണങ്ങിവീഴുന്ന കാടകങ്ങളേയും കാത്ത്‌  കയ്യില്‍ തീത്തിരികളുമായി  കാത്തിരിക്കുന്നവരുടെ ക്ഷമ നഷ്ടപ്പെട കോപസ്വരങ്ങള്‍ നമുക്കിടയില്‍നിന്നുതന്നെ കേള്‍ക്കുന്നുണ്ടോ?  കാടുകള്‍ കരിഞ്ഞുതീരുമ്പോള്‍ നമ്മുടെ പുഴകള്‍ ബാക്കിയുണ്ടാകുമോ? എന്താണ് വരാനിരിക്കുന്നതെന്നു ഒരെത്തും പിടിയും ഇല്ലാതിരിക്കുന്ന ഈ സമയത്തും നാം എക്കാലത്തും സൂക്ഷിച്ചുപോന്നിട്ടുള്ള ശുഭാപ്തിവിശ്വാസത്തിന്റെ തണലുകളിലിരുന്ന് എന്തൊക്കെയായാലും കാര്യങ്ങള്‍ അത്രക്കൊന്നും മോശമായിട്ടില്ലെന്നു മനക്കോട്ടകള്‍ കെട്ടുന്നു.  ഇന്നും നമുക്ക് അത്യാവശ്യത്തിനു വേണ്ട തെളിനീര്‍ കുറേശ്ശെയെങ്കിലും നമ്മുടെ പുഴകളില്കൂടി ഒഴുകുന്നുണ്ടല്ലോ.  അതുകൊണ്ടു നാമിപ്പോഴും ആശ്വസിക്കുന്നു; കാത്തിരിക്കുന്നു.  നാളെ എന്തായാലും മഴ വരാതിരിക്കില്ല. തിമിര്‍ത്തു പെയ്യാതിരിക്കില്ല.

പക്ഷെ കാത്തിരുന്നാലും കിട്ടാന്‍ പോകുന്നത് വേറെ എന്തിന്റെയോ കടുത്ത വേനല്ക്കാലമാണെന്ന  തോന്നലാണ് ഇയ്യിടെയായി കേരളരാഷ്ട്രീയം ഉണ്ടാക്കുന്നത്.  മന്ത്രിസഭയിലെ പലരുടെയും സംശയാസ്പദങ്ങളായ പരസ്യമൌനങ്ങളും അവരുടെ രഹസ്യമായ മുറുമുറുക്കലുകള്‍ക്ക് തടയിടാന്‍ ഓടിനടക്കുന്ന മുഖ്യമന്ത്രിയും  അവരുടെ പുറകെ ഓടിക്കളിക്കുന്ന  മാധ്യമങ്ങളുമാകുമ്പോള്‍ ആ തോന്നല്‍ പൂര്‍ണ്ണമാകുന്നു.  അതിനിടെ നമ്മുടെ ജനതയുടെ ബഹുസ്വരതയുടെയും ഇവിടത്തെ ജനാധിപത്യപ്രസ്ഥാനങ്ങളുടെയും അന്ത്യം കുറിച്ചേക്കാവുന്ന ചില പ്രവണതകള്‍ സാമാജികര്‍ കാണിച്ചുതുടങ്ങുന്നതും വരാനിരിക്കുന്ന വരള്‍ച്ചകളെത്തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. 

കേരളനിയമസഭയിലെ ചീഫ്‌ വിപ്പ്‌ ശ്രീ പി. സി. ജോര്‍ജ് മുന്നണിയിലെ പ്രധാനഘടകകക്ഷിയുടെ ഒരു എമ്മെല്ലെക്ക് ഇയ്യിടെ നല്‍കിയ ഉപദേശത്തിന്റെ ചിത്രം ഒരു ദിവസത്തേക്കാണെങ്കിലും മാദ്ധ്യമങ്ങള്‍ കാണിച്ചത്  ഇതിനകം കേരളത്തില്‍ വ്യാപകമായ ചര്ച്ചക്ക് വിധേയമാകുകയുണ്ടായി. ശ്രീ. ജോര്‍ജ്‌  തന്‍റെ സഹപ്രവര്‍ത്തകന്, ശ്രീ. ടി.എന്‍. പ്രതാപന് ഉപദേശം നല്‍കിയത്‌ അങ്ങോര്‍  നെല്ലിയാംപതി വനമേഖലയിലെ എസ്റ്റേറ്റുകളുടെ പ്രശ്നത്തില്‍ ഇടപെട്ടപ്പോഴാണ്‌.  പ്രതാപന്‍ സ്വന്തം  സമുദായത്തിന്‍റെ കാര്യം മാത്രം നോക്കിയാല്‍ മതി എന്ന് അദ്ദേഹം തുറന്നടിച്ചു  എമ്മെല്ലെമാര്‍ അവനവന്‍റെ സമുദായങ്ങളുടെ  കാര്യം മാത്രം നോക്കിയാല്‍ മതി എന്നാണോ ആ പറഞ്ഞതിന്‍റെ വ്യംഗ്യമായ ധ്വനി? അപ്പോള്‍ എമ്മെല്ലെമാരില്ലാത്ത കേരളത്തിലെ ആദിവാസിസമുദായങ്ങളുടെ ഗതിയെന്താവും?  ഇനി അതുകൊണ്ടാണോ  സഹസ്രാബ്ദങ്ങളായി വനങ്ങളെ ഉപജീവിച്ചുകൊണ്ടുമാത്രം  ജീവസന്ധാരണം  നടത്തിപ്പോന്ന, പശ്ചിമഘട്ടങ്ങളിലെ കാടുകളില്‍ മുഴുവന്‍ വേരുകളുള്ള, കേരളത്തിലെ ആദിവാസിസമുദായങ്ങളുടെ  പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഇവിടെ ആരുമുണ്ടാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണോ അദ്ദേഹം നമ്മുടെ വനമേഖലകലുടെ കാര്യത്തില്‍  ഇടപെടുന്നതെന്ന യുക്തിസഹമായിത്തോന്നാവുന്ന  ഒരു നിരീക്ഷണം  ഫലിതരൂപത്തിലെന്കിലും അതേത്തുടര്‍ന്നു ആരെങ്കിലും പ്രകടിപ്പിച്ചതായും  അറിവില്ല.  ഒരു പക്ഷെ ഫലിതത്തില്‍ മുക്കി കാര്യത്തിന്റെ ഗൌരവം കുറക്കേണ്ട എന്ന് കരുതിയാവാം കുഞ്ചന്റെ പിന്‍ഗാമികളായ കേരളത്തിലെ പൊതുജനം അങ്ങിനെ ചെയ്തത്.

ഇന്ത്യന്‍ ഭരണഘടന ഉയര്ത്തിപ്പിടിക്കുമെന്നു സത്യപ്രതിജ്ഞ ചെയ്തെത്തുന്ന ഒരു സാമാജികനാണ് പരസ്യമായി ഇങ്ങിനെ പറഞ്ഞതെന്നു നാം മറക്കരുത്. യാതൊരു മുന്‍വിധികളുമില്ലാതെ, സങ്കുചിതസമ്മര്‍ദ്ദങ്ങള്‍ക്കൊന്നും വഴങ്ങാതെ, ഇന്ത്യന്‍ പൌരന്മാരെല്ലാവര്‍ക്കും ഒരുപോലെ സാമുഹ്യനീതി ഉറപ്പാക്കാന്‍ പരിശ്രമിക്കുമെന്ന് പ്രതിജ്ഞ എടുത്തവരാണല്ലോ ഇവര്‍.  അങ്ങിനെയൊരു പ്രതിജ്ഞ പരസ്യമായി എടുക്കേണ്ടിവരുമെന്ന അറിവോടെത്തന്നെ തിരഞ്ഞെടുപ്പുരംഗത്തെത്തുന്നവരുമാണ് ഇവര്‍. എന്നാല്‍ അധികാരത്തിലെത്തുമ്പോള്‍ ഇങ്ങിനെയൊക്കെ പെരുമാറിക്കൊണ്ട് ഇവരില്‍ ആരെയൊക്കെയാണ് സംശയത്തോടെ കാണേണ്ടതെന്നു ശങ്കിക്കേണ്ട അവസ്ഥയിലേക്ക്, ഒരു വമ്പന്‍ വിഷമവൃത്തത്തിലേക്ക് ഇവിടത്തെ  ജനാധിപത്യവിശ്വാസികളെ ഇവരെത്തിക്കുന്നു. രാഷ്ട്രീയപ്രവര്ത്തനമെന്നാല്‍ സ്വന്തം മിടുക്ക് കാണിക്കലും സ്വാധീനങ്ങള്‍ ഉണ്ടാക്കി വച്ചു തന്കാര്യവും തന്നേ ചുറ്റിപ്പറ്റി നില്‍ക്കുന്നവരുടെ കാര്യവും എതുവിധേനയും നേടിയെടുക്കലും മാത്രമായി  അധ:പതിപ്പിച്ചുകൊണ്ട്  ഇവിടത്തെ പല രാഷ്ട്രീയനേതാക്കളും പ്രവര്ത്തിക്കുന്നുണ്ട്.  അവഗണനകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചില വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയാണെന്ന നാട്യത്തില്‍  ഏതാനും ചില  സമ്പന്നരെ   സൂത്രത്തില്‍ വളര്‍ത്തിയെടുക്കാനാണ് ഇക്കൂട്ടര്‍ ശ്രദ്ധിക്കുന്നതെന്ന് ആരും മനസ്സിലാക്കാറില്ല. 

സാഹിത്യ- സാമൂഹ്യപ്രവര്‍ത്തന രംഗങ്ങളിലെ പ്രമുഖരായ കുറച്ചുപേര്‍ നെല്ലിയാമ്പതി എസ്റ്റേറ്റുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൊടുക്കുന്നതിലെ പാരിസ്ഥിതികവും നിയമപരവുമായ കാര്യങ്ങള്‍ ചര്ച്ചചെയ്തുകൊണ്ട് ഉടനടി രംഗത്ത്‌  വരികയുണ്ടായി. ഇത് ശ്രദ്ധേയമായ ഒരു കാര്യമാണ്. അവരത് ചെയ്തത് കക്ഷിരാഷ്ട്രീയങ്ങള്‍ തങ്ങളുടെ ആഹ്വാനങ്ങളുമായി രംഗത്തെത്തുവാന്‍  കാത്തുനില്‍ക്കാതെയാണെന്നത് കൂരിരുട്ടില്‍ മിന്നിത്തെളിയുന്ന ഇടിമിന്നല്‍ പോലെ നമ്മെ സന്തോഷിപ്പിക്കുന്നുണ്ട്.  എങ്കിലും അവരുടെ അഭിപ്രായപ്രകടനങ്ങളും അതുപോലെതന്നെ രാഷ്ട്രീയക്കാരന്‍റെ വേഷമിട്ടു അധികാരത്തില്‍ എത്തിപ്പെട്ട ശ്രീ ജോര്‍ജ്‌ നമ്മുടെ എല്ലാ രാഷ്ട്രീയസ്ഥാപനങ്ങളെയും ഒരുപോലെ നിരാകരിച്ചുകൊണ്ടു  സംസാരിച്ചതും ഒരു ദിവസത്തിലധികം ജനശ്രദ്ധയില് നിലനില്‍ക്കേണ്ടവയല്ലെന്നു നിശ്ചയിച്ചുറപ്പിച്ചത് നമ്മുടെ മാദ്ധ്യമങ്ങള്‍ തന്നെയാണോ അതോ മറ്റു വല്ലവരുമാണോ എന്ന സംശയം നമ്മെ അസ്വസ്ഥരാക്കുന്നുമുണ്ട്.

പക്ഷെ മാധ്യമങ്ങള്‍ മറ്റൊരു കാര്യം വളരെ സമര്ത്ഥമായി ചെയ്തു.  ജോര്‍ജിനെ രംഗത്തുകാണിക്കാതെ ജോര്‍ജ്‌ ആക്ഷേപിച്ചവരുമായി ധാരാളം ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.  നല്ല കാര്യമാണെന്നല്ലേ തോന്നുക.  കൂട്ടത്തില്‍ ടി എന്‍ പ്രതാപനോടും മറ്റുള്ളവരോടും ഒരു ചാനല് അവതാരക ചോദിച്ചത് മുഖ്യമന്ത്രിയും മറ്റും ഇടപെട്ടു പ്രശ്നം രമ്യമാക്കിയാല്‍ മാറുന്നതല്ലേ ഉള്ളൂ നിങ്ങളുടെയൊക്കെ പരിഭവം എന്നാണു.  ഈ ചോദ്യത്തില്‍ വലിയൊരു ചതിയുണ്ടെന്ന്  ചിലപ്പോള്‍ കേള്‍ക്കുന്നവര്‍ മനസ്സിലാക്കിയില്ലെന്നിരിക്കും. ആ ചോദ്യം നിലവിലുള്ള സര്‍ക്കാരിനു വിനയാകുന്നതൊന്നും നിങ്ങള്‍ ചെയ്യില്ലല്ലോ എന്ന ഉറപ്പ്‌ പ്രതാപനില്‍ നിന്നും മറ്റുള്ളവരില്‍നിന്നും പൊതുജനസമക്ഷം വാങ്ങുകയെന്ന പരോക്ഷമായ തന്ത്രവും കൂടിയാണല്ലോ.  അതോടെ എല്ലാം തീരുമെന്ന് അവര്‍ക്കറിയാം.  ശ്രീ ജോര്‍ജ്‌ അങ്ങിനെ രക്ഷപ്പെടുത്തപ്പെടും.

നേരത്തെ നമ്മുടെ വനം മന്ത്രി നെല്ലിയാമ്പതി പ്രശ്നത്തില്‍ ഇടപെട്ടപ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി തേജോവധം ചെയ്തുകൊണ്ടാണ് ശ്രീ ജോര്‍ജ്‌ സംസാരിച്ചത്‌.  തുടര്‍ന്നു വനം മന്ത്രി പാലിക്കുന്ന മൌനം ജോര്‍ജിന്റെ വിജയമായി കണക്കാക്കാമോ?  എങ്കില്‍ അതേത്തുടര്‍ന്നാണ് ശ്രീ ജോര്‍ജ്‌ ടി എന്‍ പ്രതാപനോടും കയര്‍ക്കുന്നത്.  പറയുന്നതാകട്ടെ ഒരു പഴയ മാടമ്പിയുടെ മട്ടിലാണ് താനും.  ഏതു ഹീനമാര്‍ഗങ്ങള്‍ സ്വീകരിച്ചായാലും താന്‍ വിചാരിച്ച കാര്യം നടത്തിയെടുക്കാന്‍ നമ്മുടെ ഫ്യുഡല്‍ മാടമ്പിമാര്‍ കാണിച്ചിരുന്ന അതെ കുടിലതന്ത്രം.  വിരട്ടലുകളും ആക്ഷേപിക്കലും പെയപ്പെടുത്തലും തന്നെ മാര്‍ഗങ്ങള്‍.  ഇങ്ങിനെയുള്ള രാഷ്ട്രീയക്കാരെയാണോ നമുക്കാവശ്യം?  അതോ കാര്യങ്ങള്‍ സുതാര്യതയോടെ, ബഹുജനങ്ങളില്‍നിന്നു ചോദ്യങ്ങള്‍ വരുമ്പോള്‍ അവര്‍ക്കുകൂടി ബോദ്ധ്യപ്പെടുന്ന രീതിയില്‍ സഹസാമാജികരുമായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കാന്‍ ആര്‍ജ്ജവം കാണിക്കുന്നവരേയോ?  ഇതെഴുതിത്തീരുമ്പോഴേക്ക് കാതലായ പ്രശ്നങ്ങളില്‍ നിന്ന് മാറ്റി സംഭവം ജോര്‍ജും പ്രതാപനും  തമ്മിലുള്ള ഒരു വ്യക്തിപരമായ പ്രശ്നമായി ലഘൂകരിച്ച് മുഖ്യമന്ത്രിയുടെയും യു ഡി എഫിന്റെയും മേല്‍നോട്ടത്തില്‍ വഴക്കുകള്‍ ഒത്തുതീര്‍പ്പാക്കപ്പെടുമോ എന്ന കാര്യം പറയാറായിട്ടില്ല.   എന്നിട്ട് ഒടുവില്‍ മറ്റൊരു ചാനല്‍ അവതാരകന്‍  ഏതാണ്ട് ഉറപ്പായ ഒരു ഭവിഷ്യവാണി പോലെ ശ്രീ പ്രതാപനോടു തന്നെ ചോദിച്ച കാര്യം (അവസാനം ശ്രീ. ജോര്‍ജ്‌ തന്നെയാവില്ലേ ജയിക്കുക) തന്നെ  ആകുമോ സംഭവിക്കുക? 

എന്നാല്‍ വിവാദമായ ആ പ്രസ്താവന ടിവിയില്‍ കണ്ട സാമാന്യബുദ്ധിയുള്ള ആരുടെയും മനസ്സില്‍ ഉയര്‍ന്നു വരാവുന്ന മറ്റൊരു  ചോദ്യമുണ്ട്.  കേരളത്തിലെ നവോത്ഥാനനായകര്‍ അഹോരാത്രം പാടുപെട്ടു തങ്ങളുടെ ത്യാഗപൂര്‍ണ്ണമായ ജീവിതം കൊണ്ടു നമുക്ക്‌ നേടിത്തന്ന സ്വാതന്ത്ര്യങ്ങള്‍ ഇന്ന് നമുക്ക് അനുഭവിക്കാനാകുന്നുണ്ടോ എന്ന ചോദ്യം. പേടികൂടാതെ പെരുവഴിനടക്കാനും പാഠശാലകളിലേക്ക് അവകാശപൂര്‍വം കയറിച്ചെല്ലാനും, എല്ലാവര്‍ക്കുമൊപ്പമിരുന്നു ആത്മാഭിമാനത്തോടെ ഭക്ഷണം കഴിക്കാനും സര്‍വ്വോപരി പൊതുസമൂഹത്തിന്‍റെ ഭാഗമായി നിന്ന് അധികാരസ്ഥാനങ്ങളോട് ധൈര്യപൂര്‍വം ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള സ്വാതന്ത്ര്യങ്ങളും   അവകാശങ്ങളും നമുക്ക് നേടിത്തന്നവര്‍ അതെല്ലാം നാം എല്ലാകാലത്തേക്കുമായി പരിരക്ഷിച്ചു നിര്ത്തുമെന്നു ആഗ്രഹിച്ചിട്ടുണ്ടാകണം.  എന്നാല്‍ ഇന്ന് അതെല്ലാം തിരഞ്ഞെടുക്കപ്പെട്ട എമ്മെല്ലെമാരില്‍ ആള്‍ബലം കൂടുതലുള്ള ചിലര്തന്നെ സഹാസാമാജികര്‍ക്കുപോലും നിഷേധിക്കുന്നുണ്ടെങ്കില്‍ സാധാരണക്കാരുടെ കാര്യം എന്തായിരിക്കും! 

ഏറെക്കുറെ ഇതിനു സമാനമായ മറൊരു സംഭവം കൂടി അതര്‍ഹിക്കുന്ന ഗൌരവം നല്‍കാതെ കേരളത്തിലെ മാധ്യമങ്ങള്‍ തമസ്കരിക്കുകയുണ്ടായി.  കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് നമ്മുടെ ഒരു അറിയപ്പെടുന്ന രാഷ്ട്രീയനേതാവും മുന്മന്ത്രിയുമായിരുന്ന ഒരാള്‍ മന്ത്രിയായ  തന്റെ രാഷ്ട്രീയഎതിരാളിയുടെ ഒരു അനുയായിയെ കണ്ടപ്പോള്‍ “നീയൊക്കെ ആണോടാ മന്ത്രിയെ വഴിതെറ്റിക്കുന്നത് “ എന്ന് ചോദിച്ച് പരസ്യമായി അയാളുടെ കരണത്തടിച്ചുവത്രേ.  നമ്മുടെ നിയമവ്യവസ്ഥയെ കാറ്റില്‍ പറത്തിക്കൊണ്ട് പരസ്യമായി ആരെയെങ്കിലും അടിക്കാനോ, ഭര്ത്സിക്കാനോ ആരെയും എതുതരത്തിലും ഇല്ലായ്മ ചെയ്യാനോ ഒരു പൌരനും അവകാശമില്ലാത്ത ഈ രാജ്യത്ത്‌ ഒരു രാഷ്ട്രീയനേതാവ് അങ്ങിനെ ചെയ്തതിലെ സാംഗത്യം ഏതെങ്കിലും മാദ്ധ്യമം ചോദ്യം ചെയ്യുകയോ അതിനെക്കുറിച്ചു ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയോ ഉണ്ടായില്ല.  ഒരു മനുഷ്യാവകാശപ്രശ്നമായിട്ടുകൂടി ഇതും അങ്ങിനെ മാദ്ധ്യമങ്ങളുടെ കൂടി ഒത്താശയോടെ കുഴിച്ചുമൂടപ്പെട്ടു. ഈ സംഭവവും നമുക്ക് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ജന്മി-ദുഷ്പ്രഭുത്വങ്ങള്‍ നടത്തിപ്പോന്ന മനുഷ്യാവകാശലംഘനങ്ങളുടെ ഓര്‍മ്മ പുതുക്കലായിത്തീരുന്നു.  സ്വാഭിപ്രായത്തിനനുസരിച്ചു തനിക്ക് ശരിയെന്നു തോന്നിയ ഒരു രാഷ്ട്രീയാഭിപ്രായം ഉണ്ടാക്കിയെടുത്ത്‌ അതിനനുസരിച്ചു ഒരാള്‍ പ്രവര്‍ത്തിമണ്ഡലത്തിലേക്കിറങ്ങുന്നുവെങ്കില്‍ അത് ഏതായാലും ജനാധിപത്യസംവിധാനങ്ങള്‍ നമുക്കൊരോരുത്തര്‍ക്കും ഉറപ്പു നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്‍റെ ആവിഷ്കാരമാണല്ലോ?  സര്‍വ്വോപരി അയാള്‍ എല്ലാവരും കാണ്‍കെയാണ് ആ പ്രവര്ത്തിയില്‍ ഏര്‍പ്പെടുന്നതും.  എന്നിട്ടും സ്വേഛാപ്രമത്തതയുടെ കണ്ണുകളില്‍ അത് കടുത്ത അപരാധമായി മാറുന്നു.  എന്നാല്‍, വിചിത്രമെന്നു പറയട്ടെ, ഇന്ത്യന്‍ ഭരണഘടന തനിക്ക് നല്‍ക്കുന്ന അവകാശങ്ങളുടെ പിന്‍ബലത്തില്‍  തനിക്ക് നേരിട്ടത് കടുത്ത അനീതിയാണെന്നറിയാനും അതിന്നെതിരെ പ്രതിഷേധിക്കാനും അതിനു നിയമപരമായ മാര്‍ഗങ്ങളിലൂടെ പരിഹാരം കാണാനും ആ മനുഷ്യന്‍ ശ്രമിക്കുന്നതും കണ്ടില്ല.  കാല്‍ നൂറ്റാണ്ടു മുമ്പാണെങ്കില്‍പ്പോലും ഇത്തരമൊരു സംഭവത്തിനെതിരെ ബഹുജനപ്രക്ഷോഭങ്ങള്‍ തന്നെ പൊട്ടിപ്പുറപ്പെടാന്‍ താമസമൊന്നും വരാത്ത നാടായിരുന്നു കേരളം.  അതിനെ നമ്മുടെ പുതിയ രാഷ്ട്രീയസംസ്കാരം വീണ്ടും പ്രതിഷേധങ്ങളുടെ സ്വയംസാന്ത്വനങ്ങള്‍ക്ക് പോലും ഇടമില്ലാത്ത അടിച്ചമര്ത്തലുകളുടെ തമോഗര്ത്തങ്ങളിലേക്ക് തള്ളിയിട്ടുകഴിഞ്ഞോ?    എങ്കില്‍  നമ്മുടെ പുതിയ തലമുറ വളരെയേറെ ജാഗരൂകരായിരിക്കേണ്ടതുണ്ട്.  ജനാധിപത്യത്തിന്റെ പേരില്‍ നമ്മള്‍ തെരഞ്ഞെടുത്തുവിടുന്നവര്‍ നമ്മുടെതന്നെ ജനാധിപത്യാവകാശങ്ങളെ ഉരുക്കുമുഷ്ടികൊണ്ടു ധ്വംസിക്കുന്നുണ്ടെങ്കില്‍ അത് ഒരുതരത്തിലും അനുവദിച്ചുകൊടുത്തുകൂട.

ഇക്കാര്യങ്ങളിലെല്ലാം കക്ഷിരാഷ്ട്രീയങ്ങള്‍ക്കപ്പുറത്ത് മറ്റൊരു വായന കൂടി നമുക്കാവശ്യമുണ്ട്.    നമ്മുടെ നവോത്ഥാനനായകര്‍ എതിരിട്ടു തോല്‍പ്പിച്ച ഗര്വ്വിന്റെയും, ആഭിജാത്യത്തിന്റെയും, സമ്പന്നതയുടെയും അഹങ്കാരരൂപങ്ങള്‍ പഴയ അങ്കത്തട്ടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് പുനര്ജ്ജനിച്ച് ഇന്ന് നമ്മുടെ ഭരണവര്‍ഗത്തിലേക്ക് വീണ്ടും നുഴഞ്ഞുകയറിക്കഴിഞ്ഞിരിക്കുന്നു.  നെല്ലിയാമ്പതിയിലെ ഇരുനൂറിലേറെ ഏക്കര്‍ വനഭൂമി അതിന്‍റെ പാട്ടക്കാലാവധി കഴിഞ്ഞിട്ടും പാവപ്പെട്ട കൃഷിക്കാരനു തന്നെ തിരിച്ചു കൊടുക്കാന്‍ നമ്മുടെ എമ്മെല്ലേ സ്വീകരിക്കുന്ന തന്ത്രം കൌടില്യത്തിന്‍റെയും കയ്യൂക്കിന്‍റെയും രഹസ്യതന്ത്രങ്ങളുടേയും സര്‍വോപരി താന്‍പോരിമയുടേയും പരനിന്ദയുടേയുമൊക്കെ മാര്‍ഗങ്ങളാണെങ്കില്‍, അതിന്നായി അദ്ദേഹം ഇത്രയേറെ അദ്ധ്വാനിക്കുന്നുവെങ്കില്‍,  അതിന്റെ ഫലം കിട്ടുന്നവര്‍ പാവപ്പെട്ടവര്‍ തന്നെയായിരിക്കുമോ എന്ന കാര്യം നാം തിരിച്ചറിയേണ്ടതുമുണ്ട്. അതുപോലെതന്നെ തന്‍റെ രാഷ്ട്രീയ പ്രതിയോഗിയുടെ അനുയായിക്ക് നേരെ പരസ്യമായി കയ്യോങ്ങാന്‍ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന് ഇന്ന് സാധിക്കുന്നുണ്ടെന്കില്‍ അത് കാണിക്കുന്നത് നമുക്ക് ശരിയായ രാഷ്ട്രീയം നഷ്ടപ്പെട്ടുപോകുകയാണെന്നും പകരം  മലയാളി അധികാരത്തിനോടു ദാസ്യം പറയാന്‍ ശീലിക്കുന്നു എന്നുമാണ്.  ഇത് വളരെയേറെ അപകടകരമാണ്. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുകയും ബോധ്യപ്പെടത്തക്ക ഉത്തരങ്ങള്‍ തരാതിരിക്കുന്നവരെ തിരിച്ചറിയുകയും ചെയ്യുന്നതിലാണല്ലോ  രാഷ്ട്രീയബോധത്തിന്റെ തികവും തെളിമയും കാണേണ്ടത്..  അലറിവരുന്ന ഏതു കൊടുങ്കാറ്റിനെയും ചോദ്യംചെയ്യപ്പെടലിന്‍റെ മുള്‍മുനകളില്‍ കോര്ത്തുനിര്ത്തിപ്പോന്ന ധിഷണാശാലികളുടെ നാടായിരുന്നല്ലോ കേരളം. 

ജോര്‍ജിന്‍റെ പ്രശ്നം മറ്റൊരു സാമാജികനോട് അയാളുടെ ജാതി സൂചിപ്പിച്ച് സംസാരിച്ചതു മാത്രമായി ചുരുക്കിക്കൊണ്ട് മുന്നണിക്കകത്തെ മാത്രം പ്രശ്നമായി ഒതുക്കാനുള്ള  ശ്രമങ്ങളാണ് നടക്കുന്നതെന്ന് തോന്നുന്നു.  വാസ്തവത്തില്‍  ജോര്‍ജ് ചെയ്തിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയെത്തന്നെ നിഷേധിക്കലാണ്. നമുക്കിതിനെ തിരിച്ചറിഞ്ഞു പ്രതിരോധിച്ചേ പറ്റൂ.  കാരണം ജോര്‍ജിന്റെ പെരുമാറ്റം രാഷ്ട്രീയസദാചാരത്ത്തിന്‍റെ കാര്യത്തില്‍ വളരെ അപകടകരമായ മാനങ്ങളാണ് സൃഷ്ടിക്കുന്നത്. അതുപോലെത്തന്നെയാണ് നേരത്തെ സൂചിപ്പിച്ച കരണത്തടിയുടെ കാര്യവും.  ഈ സംഭവങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന, നമ്മുടെ രാഷ്ട്രീയസംസ്കാരത്തിനു സംഭവിച്ചുവരുന്ന, ജീര്‍ണ്ണത കണ്ടില്ലെന്നു നടിക്കാന്‍ സംസ്കൃതര്‍ എന്നഭിമാനിക്കുന്ന കേരള ജനത തയ്യാറാകരുത്.  ചെറുനെല്ലി എസ്റ്റേറ്റിന്നു എന്ത് സംഭവിക്കുന്നു എന്ന് ചോദിക്കുന്ന അതേ ഗൌരവത്തോടെ മലയാളി അധികാരപ്രമത്തതയുടെ ഈ ആവിഷ്കാരവൈചിത്ര്യങ്ങളെയും വ്യവഛേദിച്ചു പഠിക്കേണ്ടതുണ്ട്‌. പാര്‍ലിമെന്ററി ജനാധിപത്യത്തെയും അതിന്‍റെ ബഹുസ്വരതയേയും അങ്ങേയറ്റം വിലമതിക്കുന്ന അസംഖ്യം പേര്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും ഇവിടെ ഉള്ളതുകൊണ്ടാണ് നമ്മുടെ രാജ്യം ഓരോ പൌരനും വിശിഷ്യാ ഓരോ രാഷ്ട്രീയപ്രവര്‍ത്തകനും ജനാധിപത്യാവകാശങ്ങള്‍ ഒരളവോളമെങ്കിലും ഉറപ്പാക്കിക്കൊണ്ട് നിലനിന്ന് പോരുന്നത്.  വിവരാവകാശനിയമവും വിദ്യഭ്യാസാവകാശനിയമവുമെല്ലാം അത്തരം ആളുകളുടെ ശ്രമങ്ങളുടെ ഫലങ്ങളാണ്.  അതിനെയെല്ലാം തുരങ്കം വക്കാന്‍ നാം ആരെയും അനുവദിച്ചുകൂടാ.  പൊതുപ്രവര്ത്തനരംഗത്ത് നില്‍ക്കുന്ന, വിശേഷിച്ചും ഭരണചക്രത്തിന്‍റെ അച്ചാണിത്തുളകളിലും, ആരക്കാലുകളിലും അതിര്ച്ചട്ടകളിലുമൊക്കെ കയറിക്കൂടി നിലയുറപ്പിക്കുന്ന, ഏതൊരാള്‍ക്കും അയാളുടെ മുന്നില്‍ വന്നുപെടുന്ന ഏതു മനുഷ്യനെയും തികഞ്ഞ സമശീര്‍ഷതയോടെ നേരിടാനാവുന്നില്ലെങ്കില്‍ അവരെയൊക്കെ അവിടങ്ങളില്‍നിന്നു ഇറക്കിവിടാന്‍ കിട്ടുന്ന ആദ്യത്തെ സന്ദര്‍ഭം തന്നെ നാം ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ട്. ഇവര്‍ക്കെതിരെ തികഞ്ഞ രാഷ്ട്രീയബോധത്തോടെ കേരളത്തിലെ ജനങ്ങള്‍ രംഗത്തിറങ്ങേണ്ടതുണ്ട്‌.  

കാലം മാറുകയാണ്.  സങ്കുചിതമായ ജാതി-മതചിന്തകളും തീവ്രവാദങ്ങളും പിടി മുറുക്കിക്കൊണ്ടുവരുന്ന സമകാലീനകേരളത്തില്‍ രാഷ്ട്രീയക്കാരുടെ മനുഷ്യാവകാശദ്ധ്വംസനങ്ങളും പെരുകിവരുന്നു.  അവയെല്ലാം കൂടി നമ്മുടെ ജനജീവിതത്തിന്‍റെ സക്രിയതയേയും അതിന്റെ അന്വേഷണബുദ്ധിയേയും പാടേ ചോദ്യം ചെയ്യുകയാണ്. നിരന്തരമായ സംഘര്‍ഷങ്ങളിലൂടെ മനുഷ്യചരിത്രം കടന്നുപോരുന്ന സദാ ഉല്‍ക്കര്‍ഷപൂരിതമായ പന്ഥാവുകള്‍ക്കരികില്‍ നമുക്ക് കൈനീട്ടിത്തലോടാനാകുന്ന ആഹ്ലാദദായകങ്ങളായ നിരവധി മലമുടിക്കാഴ്ച്ചകളില്‍നിന്നു അവര്‍ മാനുഷ്യകത്തിന്‍റെ മഴക്കാറുകളെ തൂത്തെറിയുകയാണ്.  ഇതിനു തടയിടാന്‍ ജനാധിപത്യവിശ്വാസികള്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു. 

Wednesday, June 13, 2012

നമ്മുടെ ജലസേചനപദ്ധതികള്‍, അവയുയര്ത്തുന്ന ആശങ്കകള്‍

മഹാരാഷ്ട്രയിലെ   നാഗപൂരിനടുത്ത് ഗോസിഖുര്ദ്‌ എന്ന സ്ഥലം.  അവിടെ  നിര്‍മ്മിക്കുന്ന ഒരു അണക്കെട്ടിന്റെ ശിലസ്ഥപനം 1988 ഏപ്രിലില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി നിര്‍വഹിക്കുന്നു.   വിയന്ഗംഗ നദിക്ക് കുറുകെ വലിയൊരു അണക്കെട്ട് വരാന്‍ പോകുകയാണ്.  വിയന്ഗംഗയെ അറിയുമല്ലോ?  മൌഗ്ലി കഥകളിലൂടെ റഡ്‌യാര്‍ഡ്‌ കിപ്ലിംഗ് നമുക്ക് പരിചയപ്പെടുത്തിയ അതേ നദി.  അതിലാണ്‍  രണ്ടര ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം സാധ്യമാക്കാനാകുന്ന ഒരു വമ്പന്‍ ജലസേചനപദ്ധതി വരുന്നത്.പദ്ധതിക്ക്  മതിപ്പ് ചെലവ് 372 കോടി രൂപ.  1983 ലാണ് പദ്ധതിക്ക്‌ അംഗീകാരം കിട്ടുന്നത്‌.  അഞ്ചു വര്‍ഷത്തിനു ശേഷം നിര്‍മ്മാണോദ്ഘാടനം  നടന്നു. 
പിന്നെ അണക്കെട്ടിന്റെ പണി ‍വേഗം തന്നെ തുടങ്ങി.  പണി തുടര്‍ന്നു.  അത് നിര്‍ത്താതെ തുടര്‍ന്നു.  അത് തുടര്‍ന്നു പൊയ്ക്കൊണ്ടിരുന്നു.    ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും അത് എങ്ങുമെത്താതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നുവെന്നു ‍ പത്രവാര്‍ത്ത.  നമ്മുടെ  പ്രാദേശികപത്രങ്ങളിലൊന്നുമല്ല.   ഒരു ദേശീയ പത്രത്തില്‍ ‍ നിന്ന് കിട്ടിയ വാര്ത്തയാണ്.  അഴിമതിയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ  അലംഭാവവും കാരണം എങ്ങുമെത്താതെ തുടരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്. ‍ പദ്ധതിക്ക് വേണ്ടി കഴിഞ്ഞ നവംബര്‍ മാസം വരെ ചെലവാക്കിയത് 7778 കോടി രൂപ.  വിദര്‍ഭ പ്രദേശത്തിന്റെ  കാര്‍ഷിക പുനരുദ്ധാരണത്തിന്നുള്ള ഒറ്റമൂലിയെന്ന് വിശേഷിപ്പിച്ചിരുന്ന പദ്ധതിക്ക് ഇതുവരെയായി പതിനാലായിരം കോടി രൂപഎങ്കിലും ശരിക്കും ചെലവായി കാണുമെന്നു അനൌദ്യോഗിക സംഘടനകള്‍ ‍ ആശങ്കപ്പെടുന്നു. 2008 ല്‍ ഇത് ഒരു ദേശീയപദ്ധതിയായി പ്രഖ്യാപിച്ചതോടെ  കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നും ഇതിലേക്ക് പണം ഒഴുകാനും വഴിയായി.  പദ്ധതികാരണം മുങ്ങിപ്പോകാനിടയുള്ള 83 ഗ്രാമങ്ങളില്‍ എഴെണ്ണത്തിനു മാത്രമേ ഇതുവരെയായി എന്തെന്കിലും പുനരധിവാസസൌകര്യങ്ങള്‍ കിടിയിട്ടുള്ളൂ.  മദ്ധ്യേന്ത്യയിലെ നദികളില്‍ അണകള്‍ കെട്ടുമ്പോള്‍ അസംഖ്യം പേരെ പുനരധിവസിപ്പിക്കേണ്ടിവരാറുണ്ടു.  കാരണം അവയൊഴുകുന്ന ജനവാസം നിറഞ്ഞ സമതലങ്ങളിലാണ് അവിടെ മിക്ക അണക്കെട്ടുകളും വരുന്നത്.  .
ഇത് വായിച്ചപ്പോഴാണ് കേരളത്തിലെയും ജലസേചനപദ്ധതികളെക്കുറി ഓര്‍ത്തത്.   അവ ഇന്ന് പലതുകൊണ്ടും കടുത്ത പ്രതിസന്ധികളെ നേരിടുന്നുണ്ടെന്ന കാര്യം നമ്മുടെ പൊതുമനസ്സില്‍ ഇപ്പോഴും എത്തിപ്പെട്ടിട്ടുണ്ടാവില്ല.  കാരണം കഴിഞ്ഞ ഏതാനും ദശകങ്ങളായി നമ്മുടെ മാദ്ധ്യമങ്ങള്‍ വൈദ്യുതപദ്ധതികളെ പറ്റി മാത്രമെ ബഹളം വച്ചിട്ടുള്ളൂ.
 
 
1950 - 60 കളില്‍  നിര്‍മാണം നടന്ന ചില അണക്കെട്ടുകള്‍ നമ്മുടെ കേരളത്തിലുണ്ട്‌.   അതിലൊന്നാണ്  മലമ്പുഴ.  1949 ല്‍ പണിതുടങ്ങി 1966ല്‍ പണി തീര്‍ന്ന ഈ പദ്ധതിയുടെ ചെലവായി കേരളസര്‍ക്കാരിന്റെ ഐ ഡി ആര്‍ ബി യുടെ വെബ്സൈറ്റില്‍  കാണുന്നത് 58  കോടി രൂപയാണ്.  ഏതാണ്ട് അക്കാലത്ത് തന്നെ പണി തീര്ന്നവയാണ്  പീച്ചി. പോത്തുണ്ടി, തുടങ്ങിയവ.  ആരുടെയൊക്കെയോ കര്മ്മകുശലതകൊണ്ട് അവ ഏറെക്കുറെ സമയബന്ധിതമായിത്തന്നെ  നടപ്പിലാക്കപ്പെട്ടു.  അതിനു ശേഷം കേരളീയര്‍ പണിപൂര്‍ത്തിയായ മറ്റ്  ജലസേചനപദ്ധതികളെ കുറിച്ചൊന്നും  കേട്ടിരിക്കാനിടയില്ല.  1975  ഓടെ പണി പൂര്‍ത്തിയായ പതിനഞ്ചു പദ്ധതികളില്‍ മൂന്നെണ്ണമൊഴികെ  എല്ലാം എറണാകുളം ജില്ലക്ക് വടക്ക് ആണ്.   അവിടങ്ങളിലാണല്ലോ നമ്മുടെ സംസ്ഥാനത്ത്‌  നെല്ലുല്‍പാദനം കൂടി നിന്നിരുന്നത്.  നെല്ലുത്പാദനം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാടശേഖരങ്ങള്‍‍ക്കനുയോജ്യമായ മട്ടിലാണ് ഇവയും ഇവക്ക് പുറകെ വരുന്നവയുമെല്ലാം രൂപകല്‍പന ചെയ്യപ്പെട്ടതും.
എന്നാല്‍ അമ്പതുവര്ഷം മുമ്പ് രൂപകല്പനചെയ്യപ്പെട്ട് അധികം വൈകാതെതന്നെ 1961 ല് പണിതുടങ്ങിയ  ഏറെക്കുറെ ചെറുതല്ലാത്ത, ഇന്നും പണി മുഴുവനുമായോ എന്ന് സംശയയമായ ഒരു ജലസേചനപദ്ധതി കേരളത്തിലുമുണ്ടെന്നു പറഞ്ഞാല്‍ ഇന്നത്തെ കേരളസമൂഹം അത് വിസ്വസിച്ചില്ലെന്നുവരും.  പാലക്കാട്ട് ജില്ലയിലേക്ക്  വരിക.  അവിടെ മണ്ണാര്‍ക്കാടിനടുത്ത് കാഞ്ഞിരപ്പുഴ എന്നൊരു സ്ഥലവും അവിടെ ഇതുപോലൊരു  അണക്കെട്ടും ഉണ്ട്.    2005 ജനുവരി ഒന്നാം തിയ്യതി അന്നത്തെ ജലസേചനവകുപ്പ് മന്ത്രി ഈ പദ്ധതി‍ ഉത്ഘാടനം ചെയ്യുമെന്നൊരു വാര്‍ത്ത ആയിടക്ക് പത്രങ്ങളില്‍ വന്നിരുന്നു.  1961 ല്പണി തുടങ്ങിയതാണീ പദ്ധതി എന്നോര്‍ക്കുക.  1983 ല്‍ അണക്കെട്ടിന്റെ  പണി തീര്ന്നതായിട്ടാണ് സര്‍ക്കാര്‍ വെബ് സൈറ്റില്‍ ‍ കാണുന്നത്.  അന്ന് അതിന്റെ ഉത്ഘാനം നടന്നിരുന്നുവോ എന്ന് അറിയാന്‍ കഴിയുന്നില്ല.  പിന്നെ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2005 ലാണ് ഈ  ഒരു ഉത്ഘാടനം നടക്കുന്നത്. അണക്കെട്ടില്‍ നിന്ന് ജലം പ്രധാന കനാലിലെക്കൊഴുക്കി.  എങ്കിലും പൂര്ത്തീകരിക്കപ്പെട്ട ഒരു  മുഴുവന്‍ പദ്ധതി ‍  എന്നനിലക്ക് കാഞ്ഞിരപ്പുഴ പദ്ധതി  ഇന്നും  അപൂര്ണ്ണമായിത്തന്നെ അവശേഷിക്കുന്നുവോ എന്ന്  സംശയം.  കാരണം ഉപകനാലുകലിലൊന്നില് വെള്ളം കിട്ടിയത്‌ വീണ്ടും എഴുവര്‍ഷങ്ങള്‍ക്ക് ശേഷം ൨൦൧൧ ലെ വേനല്‍ക്കാലത്താണ്.   1951 മുതല്‍ 2011 വരെ അമ്പതു കൊല്ലത്തെ ഇടവേളയുണ്ട്.
ഏതു ജലസേചനപദ്ധതിയും പൂര്‍ണമാകണമെങ്കില്‍ അതിന്റെ ആയകട്ട് പ്രദേശത്ത്‌  അതുകൊണ്ടുദ്ദേശിക്കപ്പെട്ട പ്രയോജനങ്ങള്‍ മുഴുവന്‍ ലഭ്യമാകേണ്ടതുണ്ടല്ലോ.  പദ്ധതി കൊണ്ട് പ്രയോജനം കിട്ടേണ്ട ഒറ്റപ്പാലം, മണ്ണാര്‍ക്കാട്‌ താലൂക്കുകളിലെ പാടശേഖരങ്ങള്‍ക്ക്  മുഴുവനായി അതിന്റെ മുഴുവന്‍ പ്രയോജനവും ഇനിയും കിട്ടിത്തുടങ്ങിയിട്ടുള്ളതായി അറിവില്ല.  ദീര്‍ഘകാലം അപൂര്‍ണമായി കിടന്നിരുന്ന പ്രധാന കനാലിന്റെ മിക്ക ഭാഗങ്ങളും അടുത്തകാലത്താണ് നേരെയാക്കിയത്.  അവയാകെ കാടുകയറിയും കരയിടിഞ്ഞും അനാഥമായിരുന്നു.  ബ്രാഞ്ച്കനാലുകള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടുന്നതുതന്നെ ഉണ്ടായില്ല.  അര നൂറ്റാണ്ടു മുമ്പ് പണി തുടങ്ങിയ ഒരു പദ്ധതി ആണ് ഇതെന്നോര്‍ക്കണം. 
അതിനേക്കാളേറെ വിരോധാഭാസമായി തോന്നുന്നതു ഇവിടങ്ങളിലെ  നെല്‍കൃഷിയുടെ കഴിഞ്ഞ അരനുറ്റാണ്ട്കാലത്തെ ബാക്കിപത്രമാണ്.  1961ല്‍ പദ്ധതിതുടങ്ങുമ്പോള്‍ സ്വാഭാവികമായും അത് ഈ  പ്രദേശങ്ങളിലെ നെല്‍കൃഷിക്ക്‌ ഗുണകരമാകുമെന്നാണ് കണക്ക് കൂട്ടിയിട്ടുണ്ടാകുക.   ജില്ലയുടെ മദ്ധ്യ‍ഭാഗങ്ങളിലെ ഇരുപ്പൂനിലങ്ങള്‍ ധാരാളം മഴ കിട്ടുന്ന  പ്രദേശങ്ങളിലായതുകൊണ്ട്   അതിരൂക്ഷമായ വരള്‍ച്ചയെയൊന്നും ഒരുകാലത്തും നേരിട്ടിട്ടില്ല.  രണ്ടു പൂവുകളിലും വരുന്ന കാലാവസ്ഥയിലെ വ്യത്യാസങ്ങള്‍‍ക്കനുസരിച്ച് വേണ്ടരീതിയില്‍ വിവിധ വിത്തുകളും വളപ്രയോഗങ്ങളും സ്വീകരിച്ചുകൊണ്ട്  താരതമ്യേന  പരിക്കുകള്‍ കുറവായ  മട്ടില്‍ കാലാകാലമായി നെല്‍കൃഷി നടത്തിപ്പോന്ന സ്ഥലങ്ങലാണിവ.   അപ്പോള്‍ അണക്കെട്ടിലെ ജലം വേനല്ക്കാലത്തേക്ക് കരുതിവക്കുകയാണെന്കില്‍ നല്ലൊരു ശതമാനം സ്ഥലങ്ങളിലും `വര്‍ഷത്തില്‍ മൂന്നാമതൊരു വിളകൂടിയെടുക്കാന്‍ ഇവിടങ്ങളില്‍ കഴിയുമെന്നു അക്കാലത്ത് കര്‍ഷകര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകണം.    അങ്ങിനെയാകാം 1960-70 കളില്‍ കണക്ക്കൂട്ടപ്പെട്ടത്‌.  അതെ സമയം അറുപതുകളിലും തുടര്‍ന്നും വന്ന പുത്തന്‍ കൃഷിരീതികളും വിത്തിനങ്ങളും വിളവിന്റെ മേനിയില്‍ വര്‍ദ്ധനയും വരുത്തിക്കഴിഞ്ഞിരുന്നു.


പില്ക്കാലത്ത്‌ കേരളത്തില്‍ നെല്കൃ‍ഷി ലാഭകരമെന്നല്ല, നഷ്ടത്തിലുമാകുന്ന ചിത്രമാണ് നാം കാണുന്നത്.  നെല്ലുത്പാദനത്തില്‍ അവശ്യം ആവശ്യമായ കര്‍ഷകത്തൊഴിലാളികലുടെ എഴുപതുകളോടെ സംഭവിച്ച ലഭ്യതയില്ലായ്മയും  പാടശേഖരങ്ങള്‍ പലരുടെയും കൈവശത്തിലേക്ക് ചിതറിപ്പോയതുമൊക്കെ അതിന്നു കാരണമായി  പറയാറുണ്ട്.  അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള  അരിയുടെ ലഭ്യത കൂടിയതോടെ ഇവിടെ നെല്ലിന്റെ കാര്യത്തില്‍ സംഭവിച്ച വിലയിടിവും കൂടിച്ചേര്‍ന്നപ്പോള്‍ ‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.   അതോടെ ഈ പ്രദേശങ്ങളിലെല്ലാം തന്നെ കര്‍ഷകര്‍ വയലുകള്‍ തരിശിടാനും അല്ലെങ്കില്‍‍അവയില്‍ ലാഭകരമായ മറ്റു വിളകള്‍ നടാനും തുടങ്ങി.  ഇവക്കാണെങ്കില്‍   നെല്ലിനെപ്പോലെ ധാരാളം വെള്ളത്തിന്റെയോ അദ്ധ്വാനത്തിന്റെയോ പരിചരണത്തിന്റെയോ ആവശ്യവുമില്ല.  അഞ്ചെട്ട് വര്ഷം മുമ്പ് വയോധികനായ ഒരു പരമ്പരാഗതകര്‍ഷകനോടു ഇതിനെപ്പറ്റി  അഭിപ്രായം ചോദിച്ചപ്പോള്‍ - അയാളും നെല്ല് കൃഷിചെയ്യുന്ന തന്റെ സ്ഥലത്തിന്റെ അളവ്  അന്നു തന്നെ നന്നേ കുറച്ചിരുന്നു- കിട്ടിയ മറുപടി അന്ന് ശുഭോദര്‍ക്കമായി തോന്നിയിരുന്നു.  ഇതൊരു ചാക്രികവ്യതിയാനം മാത്രമാണെന്നും നെല്‍ കൃഷിയില്‍നിന്നു  മാറിപ്പോകുന്ന കര്‍ഷകരെല്ലാംതന്നെ  കുറച്ചുകഴിയുമ്പോള്‍ തിരിച്ചു വരാതിരിക്കില്ലെന്നും അയാള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.  എന്നാല്‍ മാറിയ ഇന്നത്തെ പരിതസ്ഥ്തോവസ്ഥയില്‍ ‍ അത് അസ്ഥനത്താണെന്നുതന്നെ  തന്നെ കാണുന്നു.   
അങ്ങിനെ നെല്‍കൃഷി അപ്രത്യക്ഷമായിക്കഴിഞ്ഞ സ്ഥലങ്ങളിലാണ് ഇന്ന് ഈ ജലസേചനപദ്ധതി‍ കനാലുകള്‍ പരത്തിനില്‍ക്കുന്നത്.  അതുകൊണ്ടുതന്നെ ഇതിന്റെ  പ്രസക്തിയും  ഇവിടങ്ങളില്‍ നഷ്ടപ്പെടുകയാണ്.  ഈ സ്ഥലങ്ങളില്‍ ആരും തന്നെ കാഞ്ഞിരപ്പുഴ പദ്ധതിയെയോ അതിന്റെ കനാലുകലെയോ കാര്യമായെടുക്കുന്നില്ല.  പദ്ധതി കൊണ്ടുവന്നേക്കാവുന്നത് എന്തെന്തെല്ലാം മെച്ചങ്ങളാകാം എന്ന് ആരും ചിന്തിക്കുന്നുമുണ്ടാവില്ല.  ഈ പദ്ധതികൊണ്ട്  ഇവിടെ ആര്‍ക്കും പ്രത്യേകിച്ച് ‍യാതോരു‍ ഉപയോഗവുമില്ല.  അതിനിവിടെ ആവശ്യക്കാരില്ല.  മേല്പറഞ്ഞ സ്ഥലങ്ങളിലൊന്നുംതന്നെ നെല്‍കൃഷിയെ പുനരുദ്ധരിക്കാന്‍ ഇനി എത്ര ശ്രമിച്ചാലും കേരളത്തിന്റെ മാറിമറിഞ്ഞ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്‌ സാധ്യമാണെന്ന് തോന്നുന്നില്ല.   പണ്ടു നെല്‍ വയലുകള്‍ ആയിരുന്ന ഇവിടങ്ങളിലെല്ലാം ഭൂപ്രകൃതി ഒരു തിരിച്ചുവരവിനിടമില്ലാത്തതരത്തില്‍ മാറിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു ദശകങ്ങളിലെ മാറ്റങ്ങള്‍ കൃഷിയോട് ആഭിമുഖ്യമില്ലാത്ത, അതില്‍ യാതൊരു താത്പര്യവുമില്ലാത്ത ഒരു തലമുറയെ പണ്ടത്തെ കൃഷീവലകുടുംബങ്ങളുടെ തുടര്ച്ചകളില്‍പ്പോലും സൃഷ്ടിച്ചുകഴിഞ്ഞു.   അങ്ങാടികളില്‍ അരിയെത്തുന്നത് എവിടെനിന്നാണെന്നു,   എങ്ങിനെയാണെന്ന്  ഇന്നു നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ അറിയാതായിരിക്കുന്നു.      അവശേഷിക്കുന്ന നെല്‍ വയലുകളും  അവര്‍ക്കന്യമാണ്.



ഇയ്യിടെ ഒരു ചാനലിലെ  ചോദ്യോത്തരപരിപാടിയില്‍ കേട്ട കാര്യം ഇത്തരുണത്തില്‍ പ്രസക്തമാകുന്നു. മുണ്ടകന്‍, വിരിപ്പ്, പുഞ്ച എന്നീ വാക്കുകള്‍ ഏതു വിളയുടെ കൃഷിയുമായി ബന്ധപ്പെട്ടതാണെന്നായിരുന്നു ചോദ്യം. ഏതാണ്ട് ഇരുപത്തഞ്ചു വയസ്സോളമുള്ള പെണ്‍കുട്ടി ആ ചോദ്യത്തിനുമുമ്പില്‍ പകച്ചു നിന്നു. ഉത്തരം തനിക്കറിയില്ലെന്ന് പറയുകയും ചെയ്തു. ഉത്തരത്തിനായി പരസഹായം തേടാന്‍‍ അവള്‍ ലജ്ജിച്ചതുമില്ല.   കോഴിക്കോട് ജില്ലയിലെ ഉള്നാടുകളില്‍നിന്നെവിടെനിന്നോ വന്നതായിരുന്നു ആ പെണ്‍കുട്ടിയെന്നാണോര്‍മ്മ.    ഒരു കാലത്ത്‌ ധാരാളം നെല്‍കൃഷിയുണ്ടായിരുന്ന ജില്ലകളില്പ്പോലും പുതുതലമുറയില്‍ അതിനെക്കുറിച്ചു അജ്ഞത പടരുകയാണ്.  ഇത്   കേരളത്തിന്റെ മൊത്തം പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു.  ആകപ്പാടെ പദ്ധതി ഇവിടങ്ങളില്‍ കൊണ്ടു വന്ന കാര്യമായ മാറ്റം പ്രധാന കനാല്‍ വരമ്പുകളെല്ലാംതന്നെ ഗതാഗതയോഗ്യമായ റോഡുകളായിക്കിട്ടി എന്നതാണ്.  പരന്നു കിടക്കുന്ന പാടശേഖരങ്ങളുടെ നടുവിലേക്ക് വാഹനങ്ങള്‍ എത്തുന്നു.   ടിപ്പര്‍ ലോറികളും കൂടി എത്തുമ്പോള്‍  പാടങ്ങള്‍ക്കു എന്ത് സംഭവിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം.  എല്ലായിടത്തും  ഭൂമാഫിയാസംഘങ്ങള്‍ പിടിമുറുക്കഴിഞ്ഞു.  നെല്പ്പാടങ്ങള്‍ ദ്രുതഗതിയില്‍ പുരയിടങ്ങളായിക്കൊണ്ടിരിക്കുന്നു.  അങ്ങിനെ കര്‍ഷകര്‍ക്കാവശ്യമില്ലാത്ത, അവര്‍ തിരിഞ്ഞുനോക്കാത്ത ഒരു പദ്ധതിയായി മാറിയ  കാഞ്ഞിരപ്പുഴ സര്‍ക്കാര്‍ ഖജാനകള്‍ക്ക് ഭാരമായി മാറിക്കൊണ്ടിരിക്കുന്നു.  ഇവിടങ്ങളിലെ‍ എല്ലാ പദ്ധതികളുടെയും അവസ്ഥ ഇതുതന്നെയായിരിക്കും.  അപവാദമായി പറയാനാകുന്നത് 1970നു മുമ്പ് പണി തീര്‍ന്ന  മലമ്പുഴയടക്കമുള്ള  ആറേഴു പദ്ധതികള്‍ മാത്രമായിരിക്കും.  കാരണം നേരത്തെ  പണി തീര്‍ന്ന് പില്‍ക്കാലത്തെ കൃഷിസ്ഥലശോഷണം  തുടങ്ങും മുമ്പേതന്നെ  പാടശേഖരങ്ങളില്‍ വെള്ളമെത്തിക്കാനായതുകൊണ്ടു  ഇവയുടെ ആയക്കട്ട്‌ പ്രദേശത്ത്‌ കൃഷിസ്ഥലശോഷണം  താരതമ്യേന കുറവാണ്.    മേല്പറഞ്ഞ പദ്ധതികളെല്ലാം കൃത്യസമയത്ത് തന്നെ പണി പൂര്‍ത്തിയാക്കി  ആയക്കട്ട്‌ പ്രദേശത്ത് വെള്ളമെത്തിക്കാന്‍ ‍ കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ കര്‍ഷകരെ നെല്‍കൃഷിയില്‍ തന്നെ പിടിച്ചു നിര്ത്താന്‍ നമ്മുടെ സംസ്ഥാനത്തിനു ഒരുപക്ഷെ കഴിയുമായിരുന്നില്ലേ?
കേരളത്തിലെ ജലസേചനപദ്ധതികലുടെ ഇന്നത്തെ ശോച്യാവസ്ഥക്ക് കാരണമായി വര്ഷം തോറും സി എ ജി റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന കാരണങ്ങള്‍ പലതാണ്.  മൊത്തം ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ പദ്ധതികളില്‍ നിന്ന് കിട്ടുന്ന ഗുണങ്ങള്‍ തുലോം കുറവാണ്.   പദ്ധതികളുടെ തുടക്കത്ത്തില്‍ ഉദ്ദേശിക്കുന്നത്ര സ്ഥലങ്ങളില്‍ പില്‍ക്കാലത്ത് ജലമെത്തിക്കാനാകുന്നില്ല.   നിര്‍മ്മാണപ്രവര്ത്തനങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുപോകുന്നതുകൊണ്ടു  വേണ്ടിവരുന്ന അനാവശ്യ ചെലവുകള്‍.   കാര്ഷിക വിളകളുടെ വൈവിധ്യവല്‍ക്കരണം നടത്തുന്നതിലെ പരാജയങ്ങള്‍,   അണക്കെട്ടുകളില്‍ ബലക്ഷയമുണ്ടാക്കുകയും  അവ സുരക്ഷിതങ്ങളല്ലാതാക്കുകയും ചെയ്യുന്ന കടുത്ത ചോര്‍ച്ചകള്‍‍,   പദ്ധതിക്ക് അത്യാവശ്യമല്ലാത്ത പണികള്  ചെയ്യല്‍,  ‍ ഓപ്പന്‍ ടെണ്ടറുകള്‍ വിളിക്കാതെ നടത്തുന്ന പണികള്‍,  പരസ്പരം കയറിക്കിടക്കുന്ന ആയക്കട്ടുകളില്‍ ജലം വെറുതെ ഉപയോഗമില്ലാതെ ഒഴുകിപ്പോകുന്നത് തുടങ്ങി ഒരുപാടു കാര്യങ്ങള്‍ ഈ റിപ്പോര്‍ട്ടുകളില്‍ പരാമര്ശിക്കപ്പെടുന്നുണ്ടു.
1975ന് ശേഷം പണിതുടങ്ങിയ മറ്റൊരു പതിനാറു ജലസേചനപദ്ധതികള്‍ കൂടി നമുക്കുണ്ട്‌. അവയില്‍ പത്തെണ്ണം മലബാര്‍ പ്രദേശത്ത് തന്നെയാണ്.  നെല്‍കൃഷിയിലെ സ്ഥലശോഷണം ഏറ്റവും കൂടുതല്‍ സംഭവിച്ചിട്ടുള്ളത് ഇവിടെയാണെന്നോര്‍ക്കുക.  പണി തീര്ന്നവയില്‍‍ പന്ത്രണ്ടും പണിതീരാനുള്ളവയില്‍ പത്തും പദ്ധതികളാ‍ണ് ഇവിടങ്ങളിലുള്ളത്.   സംസ്ഥാനത്തെ മൊത്തം പണിതീര്ന്നവയുടെ ചെലവ് ഏതാണ്ട് 3020.43 കോടി രൂപയാണ്.   പണി തീരാനുള്ളവക്ക് തുടക്കത്തില്‍ എസ്റ്റിമേറ്റ്‌ തുക  15345.9 കോടി രൂപയായിരുന്നു.  എങ്കിലും പണി തീരുമ്പോള്‍ അതു  24783.4 കോടി  രൂപയായി ഉയരുമെന്നാണ് കണക്ക്.     അതേസമയം പണിതീരാനുള്ളവ എന്നേക്കു പൂര്‍ത്തീകരിക്കാനാകുമെന്നു ഈ കണക്കുകളില്‍ കാണാനില്ല.  അപ്പോള്‍ നിലവിലുള്ള കണക്കുകള്‍ പ്രകാരം എല്ലാ പദ്ധതികളും പൂര്‍ണ്ണമാകുന്ന  ആ സമയത്ത്‌  മൊത്തം    27803.8 കോടി  രൂപയുടെ  നിക്ഷേപമുള്ള പദ്ധതികളാണ് കേരളത്തില്‍ അവയുടെ ഉദ്ദിഷ്ട ഉപയോഗക്ഷമതയിലും വളരെ താഴ്ന്ന നിലയില് പ്രവര്ത്തിച്ചുകൊണ്ടിരിക്കുക.    ഇത്രയും വലിയ ഒരു നിക്ഷേപം ഉദ്ദേശിച്ച ഫലം നല്‍കാതെ വെറുതെ കിടക്കും.   അത് മാത്രമല്ല അവയെ സജീവമായി നിലനിര്‍ത്തുവാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന്  കോടിക്കണക്കിന് രൂപാ എല്ലാക്കൊല്ലവും ചെലവഴിക്കേണ്ടിവരികയും ചെയ്യും.  
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാകുമ്പോള്‍  ഉപയോഗമില്ലാതെ വരുന്ന  ഈ പദ്ധതികള്‍ എന്തിനാണ് നിലനിര്‍ത്തുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയരേണ്ടതാണ്.     തൊഴില്‍ ദാതാവെന്ന നിലക്ക് ഇവയെ കൈവിട്ടുകളയാന്‍ ഒരു സര്‍ക്കാരും തയ്യാറാവില്ല.   അതിനപ്പുറം അത് കോടിക്കണക്കിനു രൂപയുടെ പൊതുസ്വത്താണ്.  അത് വെറുതേയിട്ട്  നശിക്കാന്‍ അനുവദിക്കാനുമാവില്ല.   പ്രത്യുത്പാദനപരമായി യാതൊരു മൂല്യവുമില്ലെങ്കില്‍ എത്ര കാലം ഇവയെ ഖജനാവില്‍ നിന്ന് പണമിറക്കി കൊണ്ടു നടക്കാനാകും.    ഇവയെ കയ്യില്‍ വക്കാനും കൈവിടാനും വയ്യാത്ത അവസ്ഥ.  വയനാട്ടിലെ ബാണാസുരസാഗര്‍, കാരാപ്പുഴ പദ്ധതികളും ഇതേ ദുര്‍ഗതി  നേരിടുന്നത് കാരണം അവ പുനര്‍ചിന്തനം ചെയ്യപ്പെടുകയാനെന്നു കഴിഞ്ഞ സര്‍ക്കാരിലെ ജലസേചനമന്ത്രി പറഞ്ഞിരുന്നു.  അവ കുടിവെള്ളപദ്ധതികളായി മാറ്റാന്‍ ആലോചിക്കുന്നുണ്ടത്രേ.  അവിടെ നെല്‍കൃഷിയിടങ്ങള്‍ കഴിഞ്ഞകാലത്ത് മൂന്നിലൊന്നായി ചുരുങ്ങി എന്നാണു കണക്കുകള്‍.  വിയന്ഗംഗയിലെയും നര്‍മദയിലേയും അണക്കെടുകള്‍ക്ക്  ഒരുപക്ഷെ ഈ ദുസ്ഥിതിയൊന്നും വന്നേക്കില്ല .  കാരണം വൈകിയാണെങ്കിലും അവയിലെ വെള്ളം മദ്ധ്യേന്ത്യയിലെ കൃഷിസ്ഥലങ്ങള്‍ക്ക് ‍ ആവശ്യമില്ലാതിരിക്കുകയില്ല.   
കേരളം അതിന്റെ ജലസേചനപദ്ധതികളില്‍ നിന്ന് ഇനിയെന്താണ് പ്രതീക്ഷിക്കുന്നത്?  അവയെക്കൊണ്ടു ഇനി  എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്?  എങ്ങിനെയായാലും അവയുടെ ആയുസ്സ്‌ രൂപകല്‍പന ചെയ്തപ്പോള്‍ ‍ പറഞ്ഞുവച്ചതിനേക്കാള്‍ കൂടുതലുമായിരിക്കും. നൂറു കൊല്ലം മുമ്പത്തെ ഒരണക്കെട്ട് ഏതായാലും ഇന്നും നമ്മുടെ പരിസരത്ത് വിവാദങ്ങളില്‍ കുടുങ്ങിയാണെങ്കിലും നിലനില്‍ക്കുന്നുണ്ടല്ലോ.
ഈ ജലസേചനപദ്ധതികളുടെ  ഇന്നത്തെ ഉപയോഗക്ഷമതയെപ്പറ്റിയും അത് തീരെ കുറവാണെന്നു‍  തോന്നുന്നുവെങ്കില്‍ അവയെ എങ്ങിനെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചും നാം  സമഗ്രമായി  ആലോചിക്കാറായിട്ടില്ലേ?  കുറഞ്ഞപക്ഷം നമ്മുടെ അടങ്ങാത്ത ഊര്‍ജ്ജപ്രതിസന്ധിയെ തരണം ചെയ്യാനെങ്കിലും ഇവയെ എങ്ങിനെയെങ്കിലും ഉപയോഗപ്പെടുത്താമോ എന്നും ആലോചിക്കാറായിട്ടുണ്ടോ?
-------------------------------------------------------------

കുറിപ്പ്
ഇവിടെ ഉദ്ധരിച്ച കണക്കുകള്‍ നമ്മുടെ ജലസേച്ചനവകുപ്പിന്‍റെ   വെബ്‌ സൈറ്റില്‍ നിന്നു കിട്ടിയതാണ്.  തുക അക്കത്തില്‍ കൊടുത്തിട്ടുള്ളതല്ലാതെ അത് ദശലക്ഷത്തിലാണോ, കോടിയിലാണോ എന്നൊന്നും അതില്‍ കാണുന്നില്ല.  ദശലക്ഷത്തിലാണെന്ന നിഗമനത്തിലാണ് കണക്കുകള്‍ ഇവിടെ തയാറാക്കിയിട്ടുള്ളത്.

 .

Wednesday, March 3, 2010

വൈകിപ്പോയ ചില കുറിപ്പുകള്‍

കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലചിത്രോത്സവം.

പുറം നാടുകളില്‍ നിന്നുള്ള കുറച്ചു സിനിമകള്‍ കാണാമെന്ന പതിവു താത്പര്യവുമായാണ്‌ ഇത്തവണയും പാസ്സെടുത്തത്‌. സിനിമയുടെ സൈദ്ധാന്തിക- സാങ്കേതിക മേഖലകലെപ്പറ്റി കൂലങ്കഷമായി പഠിക്കാന്‍ ശ്രമിക്കുന്ന ഒരു സീരിയസ്‌ സിനിമാ വിദ്യാര്‍ഥിയല്ല ഞാന്‍. പല നാടുകളില്‍ നിന്നുള്ള ചലച്ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കിട്ടാറുള്ള ഒരു ചെറിയ ദേശാടനം നടത്തുന്ന സുഖം അന്വേഷിച്ചാണ്‌ ഞാന്‍ അതിനെത്താറുള്ളത്‌. നമുക്കു ചുറ്റും നടക്കുന്ന സാമൂഹ്യമായ എല്ലാ കെട്ടിമറിച്ചിലുകളും നല്ല സിനിമകളില്‍, അവ ഏതു രാജ്യത്തില്‍ നിന്നുള്ളതായാലും, താനേ ലളിതമായി പ്രതിഫലിക്കാതെ വരില്ലെന്ന സാമാന്യബോധമാണ്‌ ഇക്കാര്യത്തിലെണ്റ്റെ വഴികാട്ടി. സിനിമാസ്വാദകര്‍ എല്ലാ വര്‍ഷവും നിര്‍ബന്ധമായും നടത്തേണ്ട ഒരു മലകയറ്റം പോലെയോ ദര്‍ശിക്കാന്‍ വിട്ടുപോയാല്‍ മനസ്സില്‍ അതുവരെ നിറഞ്ഞ എല്ലാ അറിവുകളും നഷ്ടമാകുന്ന ഒരു വാര്‍ഷിക മായികവിസ്ഫോടനം പോലെയോ ഞാനതിനെ സമീപിക്കാറുമില്ല. വര്‍ത്തമാനകാലത്തില്‍ നിലയുറപ്പിച്ചുനിന്ന്‌ ലോകത്തില്‍ ഇന്നലെവരെ വന്നൂകഴിഞ്ഞതും ഇന്ന്‌ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ മാറ്റങ്ങളെ - അനുദിനം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങള്‍, പുതിയ ജീവിത ശൈലികള്‍, സമൂലപരിണാമത്തിന്നു വിധേയമായിക്കൊണ്ടിറ്റ്രിക്കുന്ന സാമൂഹ്യാവാസവ്യവസ്ഥകള്‍, ......... നേരില്‍ മുഖാമുഖം നോക്കി അവയുടെ തനിരൂപങ്ങള്‍ ഒപ്പിയെടുക്കുമ്പോഴാണ്‌ നല്ല സിനിമ പിറക്കുന്നതും അത്‌ കാലാകാലത്തേക്കായി ശാശ്വതീകരിക്കപ്പെടുന്നതും എന്നും ഞാന്‍ മനസ്സിലാക്കുന്നു.

ഇത്തരം മേളകളിലേക്ക്‌ പുറത്തുനിന്നെത്തുന്ന എല്ലാ സിനിമകളും കാണാനാകില്ലെന്നതാണല്ലോ കാര്യം. പത്തിരുനൂറോളം സിനിമകളാണ്‌ ആറേഴുദിവസങ്ങള്‍കൊണ്ട്‌ കാണിക്കുന്നത്‌. അതില്‍ ഒരാള്‍ക്ക്‌ എത്രയെണ്ണം കാണാനാകും? ഏതായായലും കാണാനായേടത്തോളം പുതിയ ചിത്രങ്ങള്‍ ആരേയും നിരാശപ്പെടുത്തുകയുണ്ടായില്ല. അവ കാണികളുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തുകതന്നെ ചെയ്തു. എബൌട്‌ എല്ലി, ബിഷന്‍ സാല്‍, ജെരിചൊവ്‌, ജെര്‍മല്‍, ട്രൂ നൂണ്‍, ട്രാന്‍സിസ്റ്റര്‍ ലവ്‌ സ്ടോറി, ......ഇറാന്‍, ജര്‍മനി, തുര്‍ക്കി , ഇന്തോനേഷ്യ, താജികിസ്ഥാന്‍, തായ്ലാന്‍ഡ്‌, ... പതിവുപോലെ മറ്റൊരു ദേശാടനം കൂടി. പിന്നെ വടക്കെ ഇന്ത്യയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ - മഹാരാഷ്ട്രയില്‍ നിന്ന്‌ ഹരിശ്ചന്ദ്രാസ്‌ ഫാക്ടറി, സയീദ്‌ മിര്‍സയുടെ ഏക്‌ തൊ ചാന്‍സ്‌, ---അങ്ങിനെ.

അവയെപറ്റിയൊക്കെ ഒരുപാടാളുകള്‍ മേളക്കു തൊട്ടു പിന്‍പേ പറഞ്ഞുകഴിഞ്ഞതുമാണ്‌.

ആഖ്യാനത്തിണ്റ്റെ സാരള്യവും ആഖ്യാതത്തിണ്റ്റെ സമകാലികതയുമാണ്‌ നേരത്തേ പറഞ്ഞ എല്ലാ സിനിമകളേയും ഹൃദ്യമാക്കിയിരുന്ന പ്രധാന ഘടകങ്ങള്‍. അവ കാണാന്‍ ഇരിക്കുമ്പോള്‍ ഒരു കെങ്കേമമായ സിനിമ കാണാനെന്ന മട്ടില്‍ നിങ്ങളെടുത്തുതുടങ്ങുന്ന മാനസികമായ തയ്യാറെടുപ്പുകളെല്ലാം സിനിമ കണ്ടൂതുടങ്ങുമ്പോള്‍ നിങ്ങളെ വിട്ടൊഴിയുന്നു. ഒരു പിരിമുറുക്കങ്ങളും നിങ്ങളെ അലോസരപ്പെടുത്തുന്നില്ല. കഥ നടക്കുന്ന അതാതു ദേശങ്ങളുടെ ചരിത്രമോ ഭൂമിശാസ്ത്രമോ നിങ്ങള്‍ക്കറിഞ്ഞുകൂടെന്ന സംഭ്രാന്തിയോ സംവിധായകര്‍ പറയാന്‍ ശ്രമിക്കുന്നുവെന്ന്‌ നിരൂപകരൂം മറ്റും നിങ്ങളെ പറഞ്ഞുഭയപ്പെടുത്തിയിരുന്ന നെടുങ്കന്‍ കാര്യങ്ങള്‍ എന്തൊക്കെയാരിക്കുമെന്ന അസ്വസ്ഥതകളോ ഒന്നും പൊടുന്നനെ നമ്മെ ബുദ്ധിമുട്ടിക്കാതാകുന്നു. കാഴ്ചക്കാരെ തുടക്കം മുതല്‍ തന്നെ തണ്റ്റെ ദൃഷ്ടിതലത്തിലേക്കു കയറിയിരിക്കാന്‍ സമ്മതിക്കുന്ന ചലച്ചിത്രകാരന്‍മാര്‍. ചിത്രങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ രണ്ടുകൂട്ടരും തമ്മില്‍ കാണാന്‍ തുടങ്ങുന്നു. അവര്‍ക്കിടയിലുള്ള മറകളെല്ലാം കൊഴിഞ്ഞു തീരുന്നു. അവസാനം വരെ അങ്ങിനെ പരസ്പരം തോളില്‍ കയ്യിട്ട്‌ കാര്യങ്ങള്‍ പറഞ്ഞ്‌ അവര്‍ സിനിമയില്‍ പങ്കെടുക്കുന്നു. എല്ലാം കഴിയുമ്പോള്‍ കാഴചക്കാര്‍ മാത്രം ബാക്കിയാകുന്നു. അവര്‍ക്കാകട്ടെ സ്വന്തം സ്വാന്തം ശബ്ദമുക്തം, അശാന്തം.

ഞാനും ശ്രദ്ധിച്ച ഈ സിനിമകളൊക്കെത്തന്നെയാണ്‌ പൊതുവെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതെന്നും നിരൂപകശ്രദ്ധക്കു പാത്രമായതെന്നും പിന്നീട്‌ അറിഞ്ഞപ്പോളാണ്‌ എണ്റ്റെയും സിനിമസംസ്കാരം സമകാലീനമായിത്തന്നെ പരിപുഷ്ടി പ്രാപിച്ചുനില്‍ക്കുന്നുണ്ടെന്നും താര്‍ക്കോവ്സ്കിയേയോ ഐസെന്‍സ്റ്റീനേയോ അടുത്തറിയാന്‍ ശ്രമിക്കാത്തതുകൊണ്ട്‌ സമകാലിക സിനിമ എനിക്കന്യമായിപ്പോകുന്നില്ലെന്നും ഒരിക്കല്‍ക്കൂടി ഉറപ്പായത്‌. സിനിമയുടെ രാഷ്ട്രീയത്തെപറ്റി ആലോചിച്ച്‌ തല പുകക്കാന്‍ നിത്യജീവിതപ്രശ്നങ്ങള്‍ എന്നെ സമ്മതിക്കാത്തതുകൊണ്ട്‌ ഞാന്‍ കണ്ട ഈ സിനിമകളിലെ രാഷ്ട്രീയം എന്തെന്ന്‌ എനിക്ക്‌ മനസ്സിലാക്കാനായില്ലെന്നും എനിക്കു തോന്നുകയുണ്ടായില്ല.


ഇത്രയും പറഞ്ഞുവന്നത്‌ മലയാളത്തില്‍ നിന്നു ചലച്ചിത്രമേളകള്‍ക്കെത്തുന്ന സിനിമകളെക്കുറിച്ചു കുറച്ചു കാര്യങ്ങള്‍ പറയാമെന്നു കരുതിയാണ്‌. മലയാളിയുടെ നല്ല സിനിമയെക്കുറിചുള്ള സങ്കല്‍പത്തില്‍ കഴിഞ്ഞ കുറേ കാലമായി കാതലായ എന്തോ പിഴവു വന്നുപെട്ടിട്ടുണ്ടെന്ന കാര്യം ഇത്തവണത്തെ മേള കണ്ടിറങ്ങിയപ്പോഴും പതിവുപോലെ തോന്നുന്നു. നമ്മുടെ സിനിമ കാലത്തിനൊപ്പം നടക്കാതായിട്ട്‌ കുറേക്കൊല്ലങ്ങളായിരിക്കുന്നു. ചുറ്റുപാടുകളില്‍ ആനുകാലികങ്ങളായി വരുന്ന മാറ്റങ്ങളൊന്നും നമ്മുടെ സിനിമാപ്രവര്‍ത്തകര്‍ കാണാറില്ല. അതിനുപകരം അരവിന്ദന്‍, അടൂറ്‍, ഷാജി കരുണ്‍' തുടങ്ങിയവരുടെ സൃഷ്ടികള്‍ക്ക്‌ സ്തുതിപാടിക്കൊണ്ട്‌ അവര്‍ നിലകൊള്ളുന്നു. ഇവരാണെങ്കില്‍ , നമ്മുടെ പോയ ഫ്യൂഡല്‍ പാരമ്പര്യങ്ങളുടെ ആരാധകര്‍. മാറുന്ന കാലത്തിനൊത്ത്‌ നമ്മുടെ ആളുകളുടെ പ്രശ്നങ്ങളും സമസ്യകളും മാറുന്നുണ്ടെന്നറിയാത്തവര്‍. അല്ലെങ്കില്‍ വാസ്തവസ്ഥിതികളോട്‌ മുഖം തിരിച്ച്‌ തൊട്ടാല്‍ കൈപൊള്ളിയേക്കാവുന്ന അവസ്ഥകളെ തന്ത്രപൂര്‍വം ഒഴിവാക്കി നടക്കുന്നവര്‍, അധികാരഘടനകളോട്‌ എക്കാലത്തും ചാര്‍ച്ച സൂക്ഷിക്കാന്‍ കഴിയുന്നവര്‍. അവരെന്നും പണ്ടത്തെ കഥകളേ സിനിമയാക്കിയിട്ടുള്ളു. പണ്ടുപണ്ട്‌, ഒരിടത്ത്‌ ..... എന്നമട്ടിലല്ലാതെ അവരുടെ ആഖ്യാനരീതികള്‍ വികസിച്ചിട്ടുമില്ല. നമ്മുടെ ചുറ്റുപാടുകളില്‍ അന്നന്നു നടക്കുന്ന കാര്യങ്ങളും സിനിമയുടെ വിഷയമാകേണ്ടതാണെന്ന്‌ അവര്‍ സൌകര്യപൂര്‍വം മറക്കുന്നു. അവരുടെ രീതിയില്‍ പടം പിടിച്ച്‌ നവഗതരും തടിതപ്പുന്ന ഒരു വല്ലാത്ത അവസ്ഥയിലാണ്‌ മലയാള സിനിമ ഇന്ന്‌.


കേരളത്തിലെ സിനിമാപ്രവര്‍ത്തകര്‍ക്ക്‌ നൊസ്റ്റാല്‍ജിയകളെ ഉപേക്ഷിച്ച്‌ യതൊരു പരിശ്രമങ്ങളുമില്ല. അത്‌ സമൂഹത്തിണ്റ്റെ മുഴുവന്‍ നൊസ്റ്റാല്‍ജിയകളുടെ ഭാഗമാണെന്ന്‌ ഇടക്കിടെ സാധാരണക്കാരായ കാണികളെ ആവര്‍ത്തിച്ചുദ്ബുദ്ധരാക്കാറുണ്ടെങ്കിലും അത്‌ ഉത്തരവാദിത്തങ്ങളില്‍ നിന്നൊഴിയാനുള്ള എറ്റവും എളുപ്പമാര്‍ഗമാണെന്നത്‌ അവരെപ്പോലെ ഈ കാണികളും മനസ്സിലാക്കുന്നുണ്ടെന്ന്‌ അവരിനിയും അറിഞ്ഞിട്ടില്ല. അതുകൊണ്ടാണല്ലോ പതിവു ചേരുവകളായ കഥകളിയോ കൂടിയാട്ടമോ ഒക്കെ ചേര്‍ത്ത്‌ മേമ്പൊടിക്കു നാടന്‍ കലാരൂപങ്ങളുമായി പടം പിടിക്കുന്ന രീതി അവര്‍ ഇനിയും നിര്‍ത്താത്തത്‌. അതുകൊണ്ടൂ തന്നെയാണ്‌ അവരുടെ സിനിമകള്‍ക്ക്‌ ആളു കേറാത്തത്‌ എന്നും അവരറിയുന്നില്ല. നൊസ്റ്റാള്‍ജിയകളില്‍ കുടുങ്ങിപ്പോയാല്‍ ഒരു കലാരൂപത്തിനും മുന്‍പോട്ട്‌ ഗതിയില്ലെന്ന കാര്യം അവര്‍ മറക്കുന്നു. സമകാലീനാവസ്ഥകളില്‍നിന്ന്‌ തങ്ങളുടെ സിനിമകള്‍ക്കാവശ്യമായ ആശയബീജങ്ങളും ബിംബകല്‍പനകളും കണ്ടെടുക്കാന്‍ ഇവര്‍ക്കാവുന്നില്ല. ഒരൊറ്റ സിനിമയെടുക്കുമ്പോഴേക്കുതന്നെ ധാരാളം പ്രശസ്തി നേടാനും ഏറ്റവും വലിയ ചലച്ചിത്രകാരന്‍ എന്ന ഖ്യാതി നേടാനും നൊസ്റ്റാള്‍ജിയകളെ ഉപയോഗപ്പെടുത്തുകയാണിവര്‍. സാധാരണക്കാരും കൂടി കാണുന്ന ഒരു സിനിമയുണ്ടാക്കി സമൂഹത്തില്‍ മൊത്തം അറിയപ്പെടാനും എല്ലാ സാമൂഹ്യധാരകളോടും ഒരുപോലെ പ്രതികരിക്കാനും ശ്രമിക്കുന്നതിനുപകരം ഇക്കൂട്ടര്‍ അവാര്‍ഡുനിര്‍ണ്ണയസംഘങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ്‌ സിനിമയെടുക്കാന്‍ തുടങ്ങുന്നത്‌. സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നതോടൊപ്പം തന്നെ സമ്മാനലബ്ധിയുടെ തിരക്കഥകളും ഇവര്‍ തയാറാക്കുന്നു. ഇവിടത്തെ നവ സിനിമാനിരൂപകരാകട്ടെ ഒരു സിനിമയെ പ്രൊമൊട്ട്‌ ചെയ്യുകയെന്നാല്‍ അതിന്‌ ഏതെങ്കിലും രീതിയില്‍ കാണികളെ നേടിക്കൊടുക്കുകയെന്നതിലുപരി അതിന്ന്‌ ഒരവാര്‍ഡ്‌ നേടിക്കൊടുക്കലാണെന്നാണ്‌ ധരിച്ചുവച്ചിരിക്കുന്നത്‌.


പഴയ ഫ്യൂഡല്‍ സങ്കല്‍പങ്ങള്‍ മലയാള സിനിമാപ്രവര്‍ത്തകരുടെ മനസ്സില്‍ നിന്നു വിട്ടുപോകാത്തതെന്തുകൊണ്ടാണ്‌. അധികാരം കയ്യാളുന്നവരുടെ കഥകള്‍ സമൂഹത്തിണ്റ്റ്‌ മൊത്തം അവസ്ഥയുടെ കഥകളായി എണ്ണപ്പെട്ടിരുന്ന പഴയ കാലത്തു നിന്നു മാറി ഇക്കാലത്ത്‌ സാമാന്യജനങ്ങളിലേക്ക്‌ സമകാലികാവസ്ഥകളിലേക്ക്‌ കഥകളന്വേഷിച്ച്‌ പോകാന്‍ അവര്‍ മടിക്കുന്നതെന്താണ്‌? അധികാരം കയ്യാളുന്നവരുടെ കഥകള്‍ തന്നെ വേണമെന്നുണ്ടെങ്കില്‍ എന്തുകൊണ്ടും ആ സ്ഥാനത്തിനിന്നര്‍ഹരായ - വോട്ടു ബാങ്കുകളായി തെരഞ്ഞെടുപ്പുകളില്‍ വിധിനിര്‍ണയം നടത്തുന്നവരില്‍ പ്രധാനികളെന്ന നിലക്ക്‌ - മധ്യവര്‍ഗക്കാരുടെ ദൈനംദിനപ്രശ്നങ്ങളെ സിനിമാവിഷയങ്ങളാക്കാന്‍ സധൈര്യം നേരിട്ടിറങ്ങാന്‍ അവര്‍ മടിക്കുന്നതെന്തിനാണ്‌? നമ്മുടെ ചുറ്റുപാടുകള്‍ നിരീക്ഷിച്ച്‌ വര്‍ത്തമാനപ്രസക്തിയുള്ള പ്രമേയങ്ങള്‍ തേടിപ്പോകുന്നതിനുപകരം വെറും ഗതകാലോപാസകരായി അവരെ മാറ്റിയെടുക്കുന്ന ശക്തികള്‍ ഏതാണ്‌? മതബാഹ്യരായി ജീവിച്ചുപോന്ന നമ്മുടെ മുന്‍മുറക്കാരുടെ കാലത്തെ അപക്വമായി കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു വെറും കെട്ടുകഥയെ - ഐതിഹ്യത്തിണ്റ്റെ കുപ്പായമിടുവിച്ച്‌ തികഞ്ഞ അഭ്യാസപാടവത്തോടെ ഒരു ഞാണിന്‍മേല്‍ക്കളി പോലെ തല്ലിക്കൂട്ടിയെടുത്ത, അവികസിതമായ ഒരു സ്യൂഡോ മിത്തിനെ - ഉപജീവിച്ച്‌ സിനിമയെടുക്കാന്‍ പ്രിയനന്ദനനെപ്പോലെയൊരാള്‍ക്ക്‌ തോന്നുന്നതെന്തുകൊണ്ടാണ്‌?


ചുറ്റുപാടുകളിലെ വാസ്തവങ്ങളിലേക്ക്‌ സ്വതന്ത്രരായി സ്വയം ഇറങ്ങിച്ചെല്ലുന്നതിനുപകരം സിനിമാസാഹിത്യസിദ്ധാന്തങ്ങളുടെ പുകമറക്കകത്തിരുന്നുകൊണ്ട്‌ ചലച്ചിത്രപ്രവര്‍ത്തകരുടെയിടയില്‍ സ്ഥാനം പിടിക്കുകയാണ്‌ എളുപ്പമെന്നും തനിക്കും സുരക്ഷിതങ്ങളായ കുറെ മേച്ചില്‍ പുറങ്ങള്‍ വേണമെന്നും ഓരോരുത്തര്‍ക്കും തോന്നിത്തുടങ്ങിയിരിക്കും. പ്രിയനന്ദനന്‍ മാത്രമല്ല, ഇടക്കിടെ ഓരൊ സിനിമ പിടിച്ച്‌ അവാര്‍ഡുകളുടെ കുളിര്‍തണലുകളില്‍ രസിച്ചു നില്‍ക്കുന്ന പല നവസിനിമാസംവിധായകരും ഇതുതന്നെയാണ്‌ ചെയ്യുന്നത്‌. സാഹിത്യത്തില്‍ കാരൂരും ബഷീരുമൊക്കെ അലഞ്ഞുനടന്നതുപോലെയോ, അല്ലെങ്കില്‍ എസ്‌ കെ പൊറ്റെക്കാട്ടിനെപ്പോലെ കണ്ടിടത്തുറങ്ങിയും കാണുന്നവരുടെയെല്ലാം സഹായം വാങ്ങിയും ലോകം നുഴുവന്‍ സഞ്ചരിച്ചുചെല്ലാനോ ഇവര്‍ മടികാണിക്കുന്നു. പഴയ ഫ്യൂഡല്‍ സങ്കല്‍പങ്ങളോട്‌ അവര്‍ കാണിക്കുന്ന കാണികുന്ന ഈ ദാസ്യം, പഴമയെ കയ്യില്‍ കരുതിനടക്കാനുള്ള ഈ ആസക്തി, പുതിയ കാലത്തിണ്റ്റെ പണാധിപത്യത്തിനെ അംഗീകരിക്കുന്നതിനു തുല്യം തന്നെയാണ്‌. രണ്ടും സമ്പത്തുമായുള്ള ബാന്ധവത്തിണ്റ്റെ കാര്യത്തില്‍ അടിസ്ഥാനപരമായി ഒന്നുതന്നെയാണല്ലോ.


സയീദ്‌ മിര്‍സയുടെ ഏക്‌ തൊ ചാന്‍സ്‌ പോലെ വര്‍ത്തമാനവാസ്തവങ്ങളെ മനുഷ്യാവസ്ഥകളൂടെ തിളക്കുന്ന ദ്രവകാചങ്ങളിലൂടെ നോക്കിക്കാണാനും മനുഷ്യനിലെ നന്‍മകളെക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്കു കൂടി ആ കാഴ്ചകളെ തിരിച്ചുവിട്ട്‌ വീണ്ടും തിളപ്പിച്ചുരുക്കിക്കുറുക്കി നമുക്കുമുന്നിലിട്ടു തരാനും സാധിക്കുന്ന ഒരു ചലച്ചിത്രം മനസ്സില്‍ സങ്കല്‍പിക്കാന്‍ കേരളത്തിണ്റ്റെ പുതുതലമുറയില്‍ പെട്ട ഏതു ചലച്ചിത്രസംവിധായകന്നാണ്‌ കഴിയുക. ഏറ്റവും വിരസമായി അവസാനിച്ചേക്കവുന്ന ഒരു ശ്രമമായിത്തീരേണ്ട ഹരിശ്ചന്ദ്രാസ്‌ ഫക്ടറി കണ്ട്‌ തീരുമ്പോഴേക്ക്‌ ദാദ സാഹെബ്‌ ഫാല്‍കെ എന്ന അസാമാന്യനായ, കഠിനാദ്ധ്വാനിയായ, തികഞ്ഞ ദേശസ്നേഹിയും മനുഷ്യസ്നേഹിയുമായ ഒരു മനുഷ്യന്‍ നമുക്കു മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നത്‌ - കാര്യങ്ങള്‍ ഇങ്ങിനെയൊക്കെത്തന്നെ നില്‍ക്കുകയാണെങ്കില്‍ - മലയാളത്തിലെ പുതുനിരസംവിധായകര്‍ക്കിടയില്‍ എക്കാലത്തും അസൂയാജന്യമായിത്തന്നെ നില്‍ക്കില്ലേ.


ഈ പശ്ചാത്തലത്തില്‍ കേരളകഫേയുടെ സാംഗത്യം വളരെ ശ്രദ്ധേയമാകുന്നു. മലയാളത്തിലെ നവസിനിമാപ്രവര്‍ത്തകരെന്നു പറയുന്നവരെ മുഖത്തടിച്ചു കളിയാക്കിക്കൊണ്ടാണ്‌ അതിണ്റ്റെ വരവ്‌. സിനിമയെന്നാല്‍ സാങ്കേതികത കൂടിയാണെന്ന്‌, തല്ലിക്കൂട്ടിയുണ്ടാക്കുന്ന ചിത്രാഭാസങ്ങളല്ലെന്ന്‌ അടിവരയിട്ടുപറയുന്നതിനൊപ്പം കേരളത്തിണ്റ്റെ സമകാലീനപരിപ്രേക്ഷ്യങ്ങള്‍ സൃഷ്ടിക്കാന്‍ തങ്ങളും ആരുടേയും പുറകിലല്ലെന്ന്‌ കച്ചവടസിനിമക്കാര്‍ പറയുന്നത്‌ അതില്‍ നമ്മള്‍ കേള്‍ക്കുന്നു. ആരെയൊക്കെ എവിടേയൊക്കെ അംഗീകരിക്കണം എന്ന കാര്യത്തില്‍ നവസിനിമാനിരൂപകരെന്നു പറയുന്നവര്‍ സ്വല്‍പം സഹിഷ്‌ണുത കാണിച്ചാല്‍ കണ്ടെത്താവുന്ന അസംഖ്യം അവസരങ്ങള്‍ മുഖ്യധാരാമേഖലയിലുമുണ്ടെന്ന്‌ അത്‌ അടിവരയിട്ടു കാണിക്കുന്നു. പക്ഷെ നല്ല സിനിമ ഏതെന്നു നിര്‍ണ്ണയിച്ചു വച്ചിരിക്കുന്നവര്‍ അവസാനവാക്കായി നൊസ്ടാള്‍ജിയ സിനിമകള്‍ ഉണ്ടാക്കുന്നവരെ മാത്രമേ അംഗീകരിക്കുള്ളൂ എന്ന്‌ നിര്‍ബന്ധം പിടിച്ചാല്‍ എന്തു ചെയ്യാനാകും? മലയാള സിനിമ അവിടെ മാത്രം വട്ടം ചുറ്റി നിന്നുപോകും. അത്രതന്നെ. അവര്‍ ഉണ്ടാക്കുന്നതുമാത്രമാണ്‌ കേരളത്തിലുണ്ടാകുന്ന ലോകോത്തര സിനിമ എന്നു തോന്നിക്കുമാറ്‌ ഓരോ വര്‍ഷവും അവരെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട്‌ ചലച്ചിത്രമേളകളും അവാര്‍ഡ്‌ നിര്‍ണ്ണയങ്ങളും സംഘടിക്കപ്പെടുമ്പോള്‍ നല്ല സിനിമകള്‍ നിര്‍മ്മിക്കപ്പെടാനും അവ ആളുകള്‍ ആസ്വദിക്കാനും എന്തോ ബൃഹത്തായ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും സാധരണ ആസ്വാദകര്‍ക്കൊന്നുമതിനാവില്ലെന്നുമൊക്കെ പറഞ്ഞ്‌ തന്ത്രശാലികളായ ആരൊക്കേയോ ചേര്‍ന്ന്‌ കാണാമറയത്ത്‌ എന്തൊക്കേയൊ നാടകങ്ങള്‍ കളിക്കുന്നുണ്ടെന്ന സാമന്യജനങ്ങളുടെ സംശയങ്ങള്‍ ബലപ്പെട്ടുപോകാനും മതി.


ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളോട്‌ കടപ്പെട്ടുകൊണ്ട്‌ നല്ല സിനിമയെ മനസ്സിലാക്കാനും സിനിമാപ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും കഴിയേണ്ടിയിരുന്നവരും നൊസ്ടാള്‍ജിയച്ചിത്രങ്ങളുടെ ഈ വഴിയേതന്നെയാണ്‌ യാത്രചെയ്യുന്നതെന്ന കാര്യം വിചിത്രമായി തോന്നുന്നു. മലയാളസിനിമയെ കാലഹരണപ്പെട്ട ബിംബങ്ങളുടെ പിടിയില്‍ നിന്നു വിടുവിച്ചെടുക്കാന്‍ അവരും വഴി മാറിച്ചവിട്ടേണ്ടതുണ്ട്‌. കച്ചവടസിനിമക്കും നൊസ്റ്റാള്‍ജിയ സിനിമക്കുമിടയില്‍ നില്‍ക്കുന്ന പലരേയും ശരിയായ രീതിയില്‍ കണ്ടെത്തുന്ന കാര്യത്തില്‍ ഇക്കൂട്ടര്‍ തങ്ങളുടെ പങ്കും ഉത്തരവാദിത്തവും പുനര്‍നിര്‍വചിക്കേണ്ട കാലം വൈകിയിരിക്കുന്നു.

Sunday, September 13, 2009

കാലമിങ്ങിനെ....

കുറച്ചു ദിവസം മുമ്പ്‌ ഒരു പത്രത്തില്‍ കണ്ട വാര്‍ത്ത. കേരളത്തില്‍ വടക്ക്‌ വടക്ക്‌ ഏതോ ഒരു ഉള്‍നാട്ടില്‍ ഒരു വീട്ടില്‍ ഒരു കുട്ടി ഒരു വാഷിങ്ങ്‌ മെഷീനില്‍ തല മുങ്ങി കിടന്നത് കാരണം മരിച്ചു. കുട്ടിക്ക വയസ്സ്‌ ഒന്നര. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത്‌ അലക്ക് യന്ത്രത്തിന്റെ പാത്രത്തില്‍ എന്തുണ്ടെറിയാന്‍ അവന്‌ കൌതുകം. സമീപത്തുണ്ടായിരുന്ന പ്ളാസ്‌ററിക്‌ കസേര നീക്കി അവന്‍ അലക്കുയന്ത്രത്തിനടുത്തെത്തുന്നു. അതില്‍ പിടിച്ച്‌ കസേരയില്‍ കയറുന്നു. പിന്നെ അവനതിനകത്തേക്ക്‌ എത്തിനോക്കുന്നു, ചിലപ്പോള്‍ സ്വല്‍പം ഏന്തിവലിഞ്ഞുമായിരുന്നിരിക്കും. പാത്രത്തില്‍ നിറയെ പതഞ്ഞുകിടക്കുന്ന വെള്ളം. കുരുന്നിന്‌ കൌതുകവും കുസൃതിയും വിടരുന്നു. അവനതില്‍ കയ്യിട്ട്‌ കളിച്ചു രസിക്കുന്നു. പെട്ടെന്ന്‌ പ്ളാസ്‌ററിക്‌ കസേര നിരങ്ങിമാറുന്നു. എവിടേയോ അവന്‌ പിടിവിടുന്നു . അവന്‍ അലക്കുയന്ത്രത്തിനകത്തേക്ക്‌ വീഴുന്നു. യന്ത്രം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു എന്ന്‌ നമുക്ക്‌ കരുതുക.

ഇതിലെന്തപ്പാ പുതുമ? വെള്ളത്തില്‍ തലയും മൂക്കും മുങ്ങിക്കിടന്നാല്‍ കുട്ടികളല്ല കൂററനാനകളായാലും ചത്തുപോകുമെന്ന്‌ നമ്മെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ?

പക്ഷേ വാര്‍ത്ത മുഴുവന്‍ വായിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ വേറെ എന്തൊക്കയോ സന്ദേഹങ്ങളും ചോദ്യങ്ങളുമൊക്കെ മനസ്സിലെത്തിയത്‌. കുട്ടി വീട്ടില്‍ തനിയെയായിരുന്നു എന്ന്‌ നാമറിയുന്നു. അവന്‍, ഒന്നരവയസ്സുകാരന്‍, വീട്ടില്‍ തനിയെ ആകാന്‍ കാരണം? അവന്റെ മുത്തച്ഛന്‍ എന്തോ ചെറിയ ആവശ്യത്തിന്‌ വാതിലടച്ചുവെച്ച്‌ തത്കാലം പുറത്തേക്കൊന്നു പോയി. അത്രയേയുള്ളു.

അപ്പോള്‍ കുട്ടിയുടെ അച്ഛനുമമ്മയും എവിടെയായിരുന്നു? അങ്ങകലെ ഏതോ ശീമയില്‍. അവരവിടെ മകനു ജീവിക്കാനാവശ്യമായ പണമുണ്ടാക്കേണ്ട തിരക്കിലായിരുന്നു; പാവം.

കുട്ടിക്ക്‌ ആറേഴുവയസ്സുള്ള ഒരു ചേച്ചിയുള്ളത്‌ എവിടെയായിരുന്നു? കുറച്ചു ദൂരെ, എന്നു പറഞ്ഞാല്‍, ഒരമ്പതു കിലോമീററര്‍ ദൂരെ കുട്ടിയുടെ ഒരച്ഛന്‍ പെങ്ങളുടേയോ അമ്മായിയുടേയോ വീട്ടില്‍ല അവരുടെ പരിരക്ഷണയില്‍ കഴിയുകയായിരുന്നു. അമ്മക്കുമച്ഛനും കുട്ടികളെ വളര്‍ത്താന്‍ കാശുണ്ടാക്കാന്‍ പോകേണ്ടതുകൊണ്ട്‌ മകളേയും വല്ലവരേയും ഏല്‍പ്പിക്കാനേ നിവൃത്തിയുള്ളുവല്ലോ.

കുട്ടിക്ക്‌ പത്തുപന്ത്രണ്ടു വയസ്സായ ഒരു ചെട്ടനുള്ളത് എവിടെയായിരുന്നു? അതിന്റെ കാര്യമാണ്‌ അതിലേറെ കഷ്ടം. അവനും ദൂരെ ആ ശീമയില്‍ത്തന്നെയായിരുന്നു. കാരണം തന്റെ അനുജനും അനുജത്തിക്കും വേണ്ടി കാശുണ്ടാക്കാന്‍ അമ്മയുമച്ഛനും പാടുപെടുമ്പോള്‍ അവരെ സഹായിക്കാന്‍, അവര്‍ക്കൊരു കൈ താങ്ങാകാനുള്ള പരിശീലനം നേടുകയായിരുന്നു അവന്‍.

കുട്ടിയെ അന്വേഷിക്കാന്‍ വീട്ടില്‍ അവന്റെ മുത്തച്ചന്റെ കൂടെ അവന്റെ മുത്തശ്ശി ഇല്ലാതിരുന്നതെന്തേ ? പാവം മുത്തശ്ശി - ചികിതിസിക്കാന് ഇവടെ ആരുടേയും കയ്യില്‍ ഒരു കാശും ഇല്ലാതിരുന്നതുകൊണ്ട്‌ വളരെ നേരത്തേ തന്നെ വല്ല അസുഖവും പിടിച്ചപ്പോള്‍ മരിച്ചു കാണും.

ഒരൊന്നരവയസ്സുകാരനെ ശ്രദ്ധിക്കാന്‍ തത്കാലക്കേത്തെങ്കിലും ഒരു ജോലിക്കാരിയോ അയല്‍പക്കക്കാരിപോലുമോ ഇല്ലാതിരുതെന്തേ? അതിനൊക്കെ ഏതെങ്കിലും തരത്തില്‍ കാശു ചെലവാക്കേണ്ടി വരില്ലേ. അതിനൊന്നും ഇവിടെ പാങ്ങില്ലാത്തതുകൊണ്ടല്ലേ അച്ഛനുമമ്മയും അങ്ങ്‌ ശീമകളില്‍ പോയി കിടക്കുന്നത്‌.

അങ്ങിനെ, ജീവിക്കാന്‍ യാതൊരു മാര്‍ഗ്ഗവും ഇവിടെ കിട്ടാതെ, അങ്ങകലെ ഏതൊക്കേയോ രാജ്യങ്ങളില്‍ പോയി കഷ്ടപ്പെട്ട്‌ കാശുണ്ടാക്കി പാടുപെടുന്ന അച്ഛനമ്മമാരോട്‌ നമുക്ക്‌ സഹതപിക്കുക. ഇവരിലേറെയും സാമ്പത്തികമായി ഇടത്തരക്കാരും ബൌദ്ധികമായി മദ്ധ്യവര്‍ഗ്ഗത്തില്‍ പെടുന്നവരും ആണ്‌ താനും. ഇന്ത്യാ മഹാരാജ്യം ഇത്തരക്കാരോട്‌ - ധാരാളം വിദേശനാണ്യം നേടിത്തരുന്ന ഇക്കൂട്ടരോടു - എന്നും ഏതോതരത്തില്‍ കടുത്ത കൃതഘ്നത കാണിക്കുുണ്ടെന്ന്‌ ഇവിടത്തെ പത്രങ്ങളില്‍ ഇടക്കിടെ ഫീച്ചറുകള്‍ കാണാറുണ്ടെന്നും നാമറിയുക. അതുകൊണ്ട്‌ അവരോട്‌ നമുക്കുള്ള അനുതാപം നമ്മുടെ മനസ്സില്‍ നിന്ന്‌ കെട്ടുപോകാതെ കാക്കുക.

ഇത്തരം കാര്യങ്ങളൊന്നും ആരുമാരും ഇപ്പോള്‍ ചര്‍ച്ചചെയ്യാറില്ലെങ്കിലും ഒരു ദിവസം ആഫീസിലെ ഇടവേളകളൊന്നില്‍ വെറുതേ ഈ വിഷയം സംസാരത്തിനെടുത്തിട്ടു. ആളുകള്‍ മക്കളെ വല്ലവരേയും എല്‍പിച്ച്‌ അതിദൂരവിദേശങ്ങളില്‍ ഇങ്ങിനെ പോയി പണിയെടുക്കേണ്ട കാര്യം ഇന്ത്യയിലെ മദ്ധ്യവര്‍ഗ്ഗക്കാര്‍ക്കുണ്ടോ? കുട്ടികള്‍ക്ക്‌ അവരുടെ ശൈശവത്തില്‍ അച്ഛനമ്മമാരുടെ പരിലാളനം കിട്ടാതെ വരുന്നത്‌ ഏതെങ്കിലും തരത്തില്‍ അവരുടെ വളര്‍ച്ചയെ ബാധിക്കില്ലേ. ഇങ്ങിനെയൊക്കെ ധാരാളം കാശുണ്ടാക്കിയില്ലെങ്കില്‍ ഇക്കൂട്ടര്‍ക്ക്‌ ഇവിടെ ജീവിക്കാനാവില്ലേ. അങ്ങിനെ പല കാര്യങ്ങളും ചര്‍ച്ചക്കെടുത്തിടണമെന്ന്‌ കരുതിയിരിക്കുമ്പോള്‍ ഒരു സുഹൃത്ത്‌ ഇങ്ങിനെ പറഞ്ഞു. 'എന്റെ ഇഷ്ടാ, പെററിട്ട്‌ ഇരുപത്തെട്ടാം പക്കം അമ്മ കുഞ്ഞിനെ അമ്മമ്മയുടെ കയ്യില്‍ കൊടുത്ത്‌ കുഞ്ഞിന്റെ അച്ചനെയും കൂട്ടി ദുബായിക്കു പറന്നത് നേരില്‍ ഞാന്‍ കണ്ടതാണ്‌. ചോദിച്ചപ്പോള്‍ പറഞ്ഞത്‌ നാലു കാശു കിട്ടുന്നത് കളഞ്ഞാല്‍ നാളെകാലത്ത്‌ എന്റെ മക്കള്‍ മാത്രമല്ലേ കഷ്ത്തിലാകാന്‍ കാണൂ എന്ന്‌. ഇതാണ്‌ കാലം ആളുകള്‍ക്ക്‌ കാശേ വേണ്ടൂ. അവര്‍ കാശുണ്ടാക്കുന്നു. അവരുടെ മക്കളും കാശുണ്ടാക്കുന്ന യന്ത്രങ്ങളായാല്‍ മതിയെന്ന്‌ അവര്‍ നിശ്ചയിക്കുന്നു. അവര്‍ മനുഷ്യരായാല്‍ ശരിയാകില്ല എന്നും അവര്‍ തീര്‍ച്ചയാക്കുന്നു. ഇത്തിരിയൊത്തിരി ദുരിതവും കഷ്ടപ്പാടുമൊക്കെയായി പരസ്പരം സ്നേഹിച്ചും അത്യാവശ്യത്തിന്‌ ആളുപകാരം ചെയ്തും കിട്ടാക്കടം കൊടുത്തും ഇവിടെത്തന്നെ കഴിച്ചുകൂട്ടിയാല്‍ അപമാനമാകുന്നു. പരദേശത്തെ കാശേ നമുക്ക വാഴൂ. അതവിടെ വിദേശകറന്‍സിയില്‍ കിട്ടുന്നതുകൊണ്ട്‌ ഇവിടെ അത്യാവശ്യങ്ങള്‍ക്കാണെങ്കില്‍പ്പോലും ചോദിക്കുന്ന ആര്‍ക്കും കടം കൊടുക്കാതെ കഴിക്കുകയും ചെയ്യാം.

വേറൊരു സുഹൃത്ത്‌ പ്രവാസിയായ മകള്‍ക്കു വേണ്ടി വയസ്സുകാലത്ത്‌ കണ്ടവരുടെ പടി തെണ്ടി നടക്കേണ്ടിവന്നതിന്റെ പരിഭവമാണ്‌ പറഞ്ഞത്‌. കേരളസര്‍ക്കാര്‍ ആരോഗ്യവകുപ്പില്‍ നഴ്സായിരുന്നു മകള്‍. സര്‍വീസില്‍ നിന്ന്‌ പത്തു വര്‍ഷത്തെ ലീവെടുത്താണ്‌ വിദേശത്തു പോയത്‌. അവള്‍ അവിടെ ധാരാളം പണം സമ്പാദിക്കുന്നുണ്ട്‌. കൂടെ ഭര്‍ത്താവും. കുട്ടികള്‍ ഇവിടെ. അവര്‍ ജനിച്ചതും ആദ്യകാലത്ത്‌ വളര്‍ന്നതും ഇവിടെത്തന്നെയായതുകൊണ്ട്‌ സ്കൂള്‍ വിദ്യാഭ്യസം ഇവിടെത്തന്നെ, ഒരു വിധത്തില്‍, നടത്തിക്കൊടുത്തു. അതും ദൂരെ പട്ടണത്തില്‍ പണക്കാര്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍, ഒരകന്ന ബന്ധുവിന്റെ വീട്ടില്‍ നിര്‍ത്തി അയാളുടെ കെയര്‍ ടേക്കര്‍ ഷിപ്പിന്റെ സുരക്ഷയില്‍. ഒരോരുത്തരെയായി പ്ളസ്‌ ടു കഴിയുന്ന മുറക്ക്‌ തങ്ങളുടെ ഇപ്പോഴത്തെ ദേശത്തേക്ക്‌ കൊണ്ടുപോകാന്‍ അവര്‍ കൃത്യമായും കഷ്ടപ്പെട്ടു. അവിടെ തുടര്‍പഠനം പൂര്‍ത്തിയാക്കിച്ച്‌ ജോലി സമ്പാദിച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ പിള്ളേര്‍ക്കൊന്നും യാതൊരു മനുഷ്യപ്പററുമില്ലെന്ന്‌ കെയര്‍ടേക്കര്‍ സൂചിപ്പിച്ച കാര്യം പറഞ്ഞപ്പോള്‍ 'ഓ അതിലൊക്കെ എന്തിരിക്കുന്നു? അതൊക്കെ നാട്ടിലാകുമ്പോള്‍ പോരേ. അവര്‍ നാലുകാശുണ്ടാക്കാന്‍ തുടങ്ങിയാലെന്തിനാ മനുഷ്യപ്പററ്‌' എന്നായിരുന്നു കുട്ടികളുടെ അച്ഛന്റെ പ്രതികരണം. മകള്‍ക്ക്‌ കെയര്‍ടേക്കറോട്‌ പരിഭവം. മക്കളുടെ പേരില്‍ അയാള്‍ പണം കുറേ പററിച്ചിട്ടുണ്ടെന്ന്‌ ആക്ഷേപവും.

ഏതായാലും പേരക്കുട്ടികളങ്ങെത്തിയല്ലോ, തലയിലെ ഭാരമൊഴിഞ്ഞല്ലോ എന്ന്‌ ആശ്വസിച്ചിരിക്കുമ്പോള്‍ മകള്‍ ഒരു സുപ്രഭാതത്തില്‍ വിളിക്കുന്നു - ഞാനങ്ങു വരികയാണ്‌. രണ്ടാഴ്ച അവിടെ കാണും. അത്രതന്നെ വിവരം. എന്തിനാണ്‌ വരുന്നതെന്ന കാര്യം കക്ഷി ഇവിടെയെത്തിയിട്ടാണ്‌ അറിയുന്നത്‌. കേരളസര്‍വ്വീസിലെ പത്തുവര്‍ഷത്തെ ലീവ്‌ കഴിയുന്ന വിവരം ആള്‍ ഇയ്യിടെയാണ്‌ ഓര്‍ത്തത്‌. പെട്ടെന്ന്‌ വിദേശജോലിസ്ഥലത്തു നിന്ന്‌ കുറച്ചു ദിവസത്തെ ലീവും സമ്പാദിച്ച്‌ നാട്ടിലെത്തുന്നു. പിന്നെ ഇവിടെ ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്ന്‌ പണിയില്‍ പ്രവേശിക്കുന്നു. ഒരാഴ്ച അവിടെ പണിയൊന്നുമില്ലാതെ ജോലി ചെയ്യുന്നു. പിന്നെ വീണ്ടും പത്തൂവര്‍ഷത്തെ ലീവിന്‌ അപേക്ഷിക്കുന്നു. അത്‌ സാങ്ങ്ഷനാകാന്‍ താമസിക്കുമോ എന്നും ഭയന്ന്‌ അച്ഛനേയും കൂട്ടി രാഷ്ട്രീയദല്ലാള്‍മാരുടെയും ആപ്പീസര്‍മാരുടേയും പടിപ്പുറത്ത്‌ കാത്തുകെട്ടി നില്‍ക്കുന്നു. ഒരുവിധത്തില്‍ ലീവ്‌ ശരിയാക്കി റിലീവിങ്ങ്‌ ഓര്‍ഡര്‍ വാങ്ങി ഏററവും അടുത്ത വിമാനത്തിന്‌ തിരികെ വിദേശത്തേക്ക്‌.

നാട്ടിലെ ഈ അദ്ധ്വാനത്തിനൊക്കെ കൂടെ പോയി കഷ്ടപ്പെടേണ്ടത്‌ പ്രായമായ അച്ഛന്റെ ഉത്തരവാദിത്തം. അങ്ങോര്‍ കരുതിയിരുന്നത്‌ മകള്‍ ഇനി കേരളത്തിലെ ജോലി നിലനിര്‍ത്താന്‍ യാതൊരു സാദ്ധ്യതയും ഇല്ലെന്നായിരുന്നു. മകളുടെ കൂടേ കഷ്ടപ്പെടുന്നതിനിടയില്‍ ഒരിക്കല്‍ ചോദിച്ചു - എന്തിനാ ഈ പെടാപ്പാടൊക്കെ. ഇവിടത്തെ ജോലി രാജി വച്ച്‌ അവിടെ സുഖമായി കഴിഞ്ഞാല്‍ പോരേ. മറുപടി - വയസ്സുകാലത്ത്‌ റിട്ടയര്‍മെണ്റ്റ്‌ ആനുകൂല്യമായി നാലു കാശു കൂടുതല്‍ കിട്ടിയേക്കാവുന്നത്‌ നമ്മള്‌ എന്തിനാ കളയുന്നത്‌. സര്‍ക്കാരില്‍ നിന്ന്‌ വെറുതേ കിട്ടുന്നതല്ലേ അച്ഛാ. പിന്നെ എല്ലാം കഴിഞ്ഞാല്‍ ഒടുവില്‍ നമ്മുടെ മണ്ണില്‍ത്തന്നെ വന്നുപെടുകയും വേണ്ടേ.

ഇതാണ്‌ ശരാശരി കേരളീയന്‍ ഇന്ന്‍ .

കുട്ടികള്‍ക്ക്‌ വളര്‍ച്ചയുടെ കാലത്ത്‌ ഏററവുമധികം സാമീപ്യം കിട്ടേണ്ടത്‌ അവരുടെ അമ്മയച്ഛന്‍മാരുടേതാണെന്നാണ്‌ വിദഗ്ദ്ധരുടെ നിരീക്ഷണം. ശൈശവത്തില്‍ സ്പര്‍ശത്തിണ്റ്റേയും ലാളനകളുടേയും പങ്കിടലുകളുടേയും ഇടയില്‍ കുട്ടികള്‍ക്ക്‌ മാതാപിതാക്കള്‍ പകര്‍ന്നു കൊടുക്കുന്നത്‌ . ആയിരത്താണ്ടുകളായി മനുഷ്യന്‍ സമാഹരിച്ച അതിജീവനത്തിന്റെ പാഠങ്ങളാണ്‌. സമൂഹത്തില്‍ എങ്ങിനെ പെരുമാറണമെന്ന പാഠങ്ങള്‍ പഠിച്ചെടുക്കുന്നതിന്‌ മാതൃകകളായി അവരെടുക്കുന്നത്‌ മാതാപിതാക്കളെയാണ്‌, മററാരെയുമല്ല - വിശേഷിച്ചും സംഘര്‍ഷങ്ങളേയും സന്ദേഹങ്ങളേയും അതിജീവിക്കേണ്ടിവരുമ്പോള്‍. കുടുംബാന്തരീക്ഷത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കിട്ടുന്ന സുരക്ഷാബോധമാണ്‌ പില്‍ക്കാലത്ത്‌ അവരിലെ ആത്മവിശ്വാസമായി വികസിക്കുന്നത്‌. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യപരിതോവസ്ഥയില്‍ മാററങ്ങളെ പെട്ടെന്ന്‌ പഠിച്ചു മനസ്സിലാക്കി അവക്കനുരോധമായി എങ്ങിനെ ക്രിയാത്മകമായി നിലനില്‍ക്കാമെന്ന്‌ കുട്ടികള്‍ പരീക്ഷിച്ചുനോക്കുന്നത്‌ ഇവരുടെ മാതൃകകളിലൂടെയാണ്‌. അതുകൊണ്ടുതന്നെ നല്ല സമൂഹജീവികളായി അവരെ മാററിയെടുക്കേണ്ടതില്‍ മാതാപിതാക്കളുടെ സാന്നിദ്ധ്യം ഒഴിച്ചുകൂടാത്തതാകുന്നുണ്ട്‌. അവര്‍ അതില്‍ നിന്ന്‌ വഴിമാറി നടക്കുന്നതിന്റെ ഉദാഹരണങ്ങളാണ്‌ നാം മുകളില്‍ കണ്ട കാര്യം. മാതൃകകള്‍ ലഭ്യമല്ലാതാകുമ്പോള്‍ മുറിഞ്ഞുപോകുന്നത്‌ പുരോന്‍മുഖമായ അതിജീവനത്തിന്റെ പാതകളാണ്‌. അങ്ങിനെയുള്ള ഘട്ടങ്ങളില്‍, മുന്നോട്ടു പോകാന്‍ സ്വന്തം പാതകള്‍ ഇല്ലാതെ വരുമ്പോള്‍ നമ്മുടെ കുട്ടികള്‍ ഏതൊക്കെ പാതകളില്‍ മാറിച്ചിന്തിക്കാമെന്നതിന്‌ നമുക്കു ചുററും ധാരാളം തെളിവുകളുമുണ്ട്‌.

നമ്മുടെ ചുറ്റുപാടുകളെയെല്ലാം മാററിമറിക്കുകയും നേരെയാക്കിവക്കുകയും ചെയതുകഴിഞ്ഞുവെന്ന്‌ നാം ധരിച്ചുവച്ചിരിക്കുന്ന ഈ കമ്പോളത്തിന്റെ കാലത്തുപോലും സ്ഥിതി മറിച്ചല്ല. നമ്മുടെ കുട്ടികളെ മനുഷ്യരാക്കിവളര്‍ത്താന്‍ മാര്‍ക്കററു മുന്നിട്ടിറങ്ങുമെന്ന്‌ കരുതുന്ന അമ്മയച്ഛന്‍മാരുണ്ടോ എന്നറിയില്ല. കാശുകൊടുത്താല്‍ മാത്രം മതിയെന്ന്‌ അവര്‍ കരുതുന്നുണ്ടാകാം. അടുത്ത തലമുറയിലെ ശിശുക്കളെ വളര്‍ത്തിയെടുക്കുന്നതില്‍ പങ്കാളികളാകുന്ന കാര്യത്തില്‍ ഭരണകൂടം അതിന്റേതായ ചില ഉത്തരവാദിത്തങ്ങളില്‍നിന്ന്‌ ഇന്നും തീര്‍ത്തും പുറകോട്ടു പോയിക്കഴിഞ്ഞിട്ടില്ലാത്ത നമ്മുടെ രാജ്യത്ത്‌ അച്ഛന്‍ അമ്മ എന്നീ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ സങ്കല്‍പനങ്ങള്‍ കമ്പോളവല്‍ക്കരിക്കപ്പെടാതെ നിലനിര്‍ത്താന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവ രണ്ടും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കേണ്ടവയുമാണ്‌. ഏതെങ്കിലുമൊന്നില്ലെങ്കില്‍ മറേറതുകൊണ്ടുള്ള ഫലം പാതിക്കും താഴെപ്പോകുന്നു. പണത്തെഴുപ്പിനപ്പുറം പ്രതിഫലേച്ഛയില്ലാത്ത സ്നേഹത്തിന്റെ , കടമകളുടെ മടിക്കനം മാത്രമാണ്‌ അവിടെ പ്രസക്തം. ആഗോള ഉദാരീകരണത്തിന്റെ ഈ അന്ധകാരനഴികളില്‍ നിന്ന്‌ പുറത്തെത്തിച്ച്‌ അവയെ നമുക്ക്‌ കാലത്തിന്‌ എന്നും കണ്‍കുളുര്‍ക്കെ കണ്ടുനില്‍ക്കാവുന്ന ബിംബങ്ങളായിത്തന്നെ നിലനിര്‍ത്തേണ്ടതുണ്ട്‌. നമ്മുടെ കുട്ടികള്‍ക്കു വേണ്ടി നമ്മിലെ ദുരകളേയും അത്യാര്‍ത്തികളേയും നിയന്ത്രിക്കാനും അവര്‍ക്കുവേണ്ടി നമ്മുടെ കുറച്ചു മോഹങ്ങളെങ്കിലും വേണ്ടിവന്നാല്‍ ത്യജിക്കാനും നാം തയ്യാറാകേണ്ടതുമുണ്ട്‌.

സമൂഹത്തിന്റെ എല്ലാ തട്ടുകളിലും കൂട്ടുകുടുംബങ്ങള്‍ നിലനിന്നീരുന്ന ഇന്ത്യയില്‍ സ്വാതന്ത്ര്യ പ്രാപ്തിയുടെ പുറകേ വന്ന സാമൂഹ്യമാററങ്ങളാണ്‌ അവയെ ഇല്ലാതാക്കിയത്‌. ഈ മാററം നമ്മുടെ ബുദ്ധിക്ക്‌ ദഹിക്കുന്നതുമാണ്‌. കാരണം കൂട്ടുകുടുബങ്ങളെ താങ്ങി നിര്‍ത്തിയിരുന്ന സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞതോടെ - ഉത്പാദനവ്യവസ്ഥയുടെ ജ്യാമിതീയവും ജനവൈവിദ്ധ്യപരവും ജനസംഖ്യാപരവുമായ അതിരുകള്‍ കൂടുതല്‍ വിശാലവും ദൃഢബന്ധിതവുമായ വരമ്പുകളുടെ സുരക്ഷിതത്വത്തില്‍ ഉദ്ഗ്രഥിതമാകുതോടെ - സാമൂഹ്യസ്ഥിതിസമത്വത്തില്‍ കൂടുതല്‍ വേരൂന്നിനില്‍ക്കുന്ന ഒരു ബദല്‍ സംവിധാനത്തെ അത്‌ കൊണ്ടുവന്നുതരികയുണ്ടായി. അക്കാരണംകൊണ്ടുതന്നെ അത്‌ മനുഷ്യന്റെ സാമൂഹ്യവികാസചരിത്രത്തിലെ പുരോഗമനപരമായ ഒരു ചുവടുവയ്പുതന്നെയായി തിളങ്ങിനില്‍ക്കുന്നു. ആഗോളതലത്തിലും ഏറെക്കുറെ ആ കാരണങ്ങള്‍ തന്നെയാണ്‌ കുടുംബശൃംഖലകളെ നുറുക്കിച്ചുരുക്കിയത്‌. എന്നാല്‍ അവയൊന്നും കുടുംബങ്ങളെ നിരാകരിച്ചിരുന്നില്ല. അച്ഛനുമമ്മയുമടങ്ങുന്ന കുടുംബയൂണിററിന്‌ കുട്ടികളെ ഉത്പാദിപ്പിച്ചശേഷം അവരെ വളര്‍ത്തുന്ന കാര്യത്തില്‍ അതിനുവേണ്ട പണം നല്‍കുന്നയാളുകള്‍ മാത്രമാകാമെന്ന്‌ - ചിലപ്പോള്‍ അതുപോലുമാകേണ്ടതില്ലെന്ന്‌ - ഒരു നിര്‍വചനം ലോകത്തൊരിടത്തും കേട്ടിട്ടില്ല. കുട്ടികളുടെ സാമൂഹ്യബോധത്തിലൂന്നിയ മാനസികവികാസത്തില്‍ നേരിട്ട്‌ ശ്രദ്ധവെക്കാത്ത മാതാപിതാക്കളെ ശിക്ഷിക്കാന്‍ മാത്രം പലയിടത്തും നിയമങ്ങളുമുണ്ട്‌.

എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ നിന്ന്‌ നേരത്തെ കണ്ടപോലെ കുടുംബങ്ങള്‍ ഇല്ലാതാകുകയാണ്‌. വീടുകളില്‍ ഏകാന്തവാസം നടത്തുന്ന പ്രായമായ ഇണകള്‍. അതല്ലെങ്കില്‍ ഒററക്കൊററക്ക്‌ ശിഷ്ടായുസ്സ്‌ കഴിച്ചുകൂട്ടുന്ന വിധവകളും വിഭാര്യരും. പ്രായം തളര്‍ത്തി അവശന്‍മാരാക്കിക്കഴിഞ്ഞ ഇവര്‍ക്കൊപ്പം ബാല്യം കഴിച്ചുകൂട്ടാന്‍ വിധിക്കപ്പെടുന്ന, അച്ഛനമ്മമാര്‍ തിരിഞ്ഞുനോക്കാത്ത, ഉണ്ണികള്‍ - പേരക്കുട്ടികള്‍. ദേശവിദേശങ്ങളിലെ വിദൂരതകളിലേക്ക്‌, കടുത്ത ജീവിതസാഹചര്യങ്ങളുടെ ആത്യന്തികതകളിലേക്കായാല്‍പ്പോലും, എത്ര കഷ്ടപ്പെട്ടാലും വേണ്ടില്ല, പണമേ ശരണം എന്നു വിലപിച്ചു പ്രയാണം ചെയ്യുന്ന അച്ഛനമ്മമാര്‍. കുടുംബമെന്നതിന്റെ ആണിക്കല്ല്‌ തങ്ങളാണെന്ന്‌ അവര്‍ മറന്നിരിക്കുന്നു.

സാമൂഹ്യമായ ദിശാബോധം വററിത്തീരാത്ത ഒരു ജനിതകസ്രോതസ്സായി നമ്മുടെ സമൂഹത്തേയും ശിശുവൃന്ദത്തെയും നിലനിര്‍ത്തേണ്ട ഉത്തരവാദിത്തത്തിലേക്ക്‌ തങ്ങളുടെ അതിരുവിട്ട ലോഭമോഹങ്ങള്‍ ഉപേക്ഷിച്ച്‌ അവര്‍ തിരച്ചുപോരേണ്ടിയിരിക്കുന്നു.